'വ്യാപാര കരാര്‍ മണ്ടത്തരം, മോദി ഇന്ത്യയെ ട്രംപിന് വിറ്റു; നമ്മുടെ ഭാരത് മാതാവിനെ വിറ്റതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? അമേരിക്കയ്ക്ക് ലോകശക്തിയായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ അനിവാര്യം; നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത്; ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'വ്യാപാര കരാര്‍ മണ്ടത്തരം, മോദി ഇന്ത്യയെ ട്രംപിന് വിറ്റു

Update: 2026-02-11 08:54 GMT

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെയും ഇന്തോ-യുഎസ് വ്യാപാര കരാറിനെയും രൂക്ഷമായി വിമര്‍ശിച്ചു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. ഐടി മേഖലയില്‍ എഐ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ഊര്‍ജം, സാമ്പത്തികം, രൂപയുടെ മൂല്യമിടിവ് എന്നിവയെക്കുറിച്ചൊന്നും ബജറ്റില്‍ പരാമര്‍ശമില്ല. ഭൗമരാഷ്ട്ര പ്രശ്‌നങ്ങളെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ബജറ്റില്‍ ഇല്ല. സാധാരണ ബജറ്റ് പോലെത്തന്നെയാണ് ഇത്തവണത്തേതും എന്നും രാഹുല്‍ വിമര്‍ശിച്ചു.

ഇന്ത്യ - യുഎസ് വ്യാപാരകരാര്‍ ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. യുഎസിന് സൂപ്പര്‍പവര്‍ ആയി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ ആവശ്യമാണ്. നമ്മുടെ ജനങ്ങളെയാണ് അമേരിക്കയുടെ മുന്‍പില്‍ അടിയറവ് വെച്ചത്. ദുര്‍ഘടമായ സമവായത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നും ഇന്ത്യ യുഎസ് കരാറില്‍ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല എന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്. ഇന്‍ഡ്യ സഖ്യമാണ് ട്രംപുമായി ഡീല്‍ ഉണ്ടാക്കുന്നതെങ്കില്‍ ഡോളറിനെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഇന്ത്യന്‍ ഡാറ്റ ആണെന്ന് മുന്നറിയിപ്പ് നല്‍കിയേനേ.

രണ്ടാമത്, ഡാറ്റ ആവശ്യമെങ്കില്‍ ഞങ്ങളെ തുല്യരെന്ന് കണക്കാക്കി സംസാരിക്കാന്‍ ആവശ്യപ്പെടും. മൂന്നാമത്, ഇന്ത്യന്‍ കര്‍ഷകരെ ഏത് വിധേനയും സംരക്ഷിക്കുമെന്ന് പറയും. ഇന്ത്യയെ പാകിസ്താനോടല്ല തുല്യരായി കാണേണ്ടത് എന്നും രാഹുല്‍ പറഞ്ഞു. നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത് എന്നും രാഹുല്‍ ആരോപിച്ചു. നികുതി മൂന്ന് ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ന്നു. ട്രംപ് മോദി സര്‍ക്കാരിനെ വിഡ്ഢികളാക്കുകയാണ് ചെയ്തത് എന്നും രാഹുല്‍ പറഞ്ഞു.

വ്യാപാര കരാറിനെ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച രാഹുല്‍ മോദി ഇന്ത്യയെ ട്രംപിന് വിറ്റുവെന്നും വിമര്‍ശിച്ചു. 'നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ. നമ്മുടെ അമ്മയെയാണ് നിങ്ങള്‍ വിറ്റത്, ഭാരത് മാതാവിനെ. നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?', രാഹുല്‍ ഗാന്ധി സഭയില്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ കണ്ണില്‍ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകള്‍ കെട്ടിവെച്ചിരിക്കുകയാണ്. എപ്സ്റ്റീന്‍ കേസില്‍ മൂന്ന് മില്യണ്‍ ഫയലുകള്‍ ലോക്ക് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.എസ് തീരുവകള്‍ കുറച്ചപ്പോള്‍ ഇന്ത്യയുടെ തീരുവകള്‍ വര്‍ധിച്ചുവെന്നും ഈ കരാര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ വാക്കുകള്‍ക്കെതിരെ ഇതിനെതിരെ പാര്‍ലമെന്ററി കാര്യാ മന്ത്രി കിരണ്‍ റിജിജു രംഗത്തുവന്നു. സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളമുണ്ടാക്കി. പിന്നാലെ അദാനിയ്‌ക്കെതിരായ യുഎസിലെ കേസ് സഭയിലുന്നയിക്കാന്‍ രാഹുല്‍ ശ്രമിച്ചു. എന്നാല്‍ സ്പീക്കറില്‍ തടഞ്ഞതോടെ സഭയില്‍ വീണ്ടും ഭരണ -പ്രതിപക്ഷ വാഗ്വാദമുണ്ടായി. തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിക്കുന്നുവെന്ന് കിരണ്‍ റിജിജുവും രാഹുലിന്റെ പരാമര്‍ശങ്ങള്‍ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കറും മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News