ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മള്‍ ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ....; മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍; രവതായുടെ നിയമത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി
നമ്മള്‍ ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ...
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പില്‍ പ്രതിസ്ഥാനത്തായിരുന്ന ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതില്‍ സി.പി.എമ്മിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കൂത്തുപറമ്പ് വെടിവെപ്പിന് ഓര്‍ഡര്‍ കൊടുത്ത അന്നത്തെ കണ്ണൂര്‍ എ.എസ്.പി രവതാ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവി ആയി തിരഞ്ഞെടുത്ത മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍ -എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മള്‍ ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ.... -എന്നും അബിന്‍ വര്‍ക്കി പരിഹസിച്ചു.
സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതിന് പിന്നാലെ തന്നെ കൂത്തുപറമ്പ് വെടിവെപ്പിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് സി.പി.എം നേതാവ് പി. ജയരാജന്‍ രംഗത്തുവന്നിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് രവത ചന്ദ്രശേഖര്‍ എന്നായിരുന്നു പി. ജയരാജന്റെ പ്രതികരണം. തീരുമാനത്തെ കുറിച്ച് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. പല പൊലീസുകാരും പല ഘട്ടങ്ങളിലും സി.പി.എമ്മിനെതിരായ നിലപാട് സ്വീകരിച്ചവരായിരിക്കാം. രവത ഒറ്റക്കല്ല, എല്ലാവരും ചേര്‍ന്നായിരുന്നു അന്ന് വെടിവെപ്പ് നടത്തിയത് -എന്നാണ് പി. ജയരാജന്‍ പറഞ്ഞത്.
എന്നാല്‍, ഇതിനുപിന്നാലെ നിയമനത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തുവന്നിരുന്നു. കൂത്തുപറമ്പ് കേസില്‍ രവതയെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി തീരുമാനം എടുത്തതുമാണ്. കൂത്തുപറമ്പ് വെടിവെപ്പിന് രണ്ടുദിവസം മുമ്പ് മാത്രമാണ് രവത ചുമതല ഏറ്റെടുത്തത്. അന്ന് രവതക്ക് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടി എന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.