ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നു

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ കത്ത്

Update: 2025-06-28 15:50 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മിലുള്ള കത്ത് യുദ്ധം തുടരുന്നു. ഗവര്‍ണര്‍ അയച്ച കത്തിന് വീണ്ടും മുഖ്യമന്ത്രി മറുപടി അയച്ചു. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നും ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്നും വാദിച്ച ഗവര്‍ണര്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നുവെന്നും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്കെത്തിയതെന്നും ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ ചെയ്യാനേ കഴിയൂവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ഗവര്‍ണറോട് അനാദരവ് കാണിക്കാന്‍ ശിവന്‍കുട്ടി ശ്രമിച്ചിട്ടില്ല. ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ. അതാണ് രാജ്ഭവന്‍ ഹാളില്‍ സംഭവിച്ചത് എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ പതാകയോ ദേശീയചിഹ്നമോ മാത്രമേ ഔദ്യോഗിക പരിപാടികളില്‍ ഉണ്ടാകാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഭാരതമാതാവ് സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവര്‍ണര്‍ കത്തില്‍ ന്യായീകരിച്ചിരുന്നു. എന്നാല്‍, ഭരണഘടനാ വിരുദ്ധമാണ് ഇത്തരം ബിംബങ്ങളെന്നാണ് ആദ്യ കത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും കൊടികളും മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു. രാജ്ഭവനില്‍ നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാര്‍ നടപടി.

വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌കരണത്തിനെതിരെയാണ് ഗവര്‍ണറുടെ കത്തില്‍ കൂടുതല്‍ വിമര്‍ശനമുള്ളത്. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ നിശ്ചയിച്ചപ്പോഴാണ് ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് ആദ്യം വിവാദമുയര്‍ന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ചിത്രമാണതെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും രാജ്ഭവനെ അറിയിച്ച കൃഷിമന്ത്രി പി.പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രസംഗത്തിനിടെ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.


Tags:    

Similar News