സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത മന്ത്രി! 'മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല' എന്ന് നേതാക്കള്‍ തുറന്നടിക്കുമ്പോള്‍ അച്ചടക്ക വാളുയര്‍ത്തി വീണയ്ക്ക് പാര്‍ട്ടിയുടെ സംരക്ഷണം; 'വീണാ ജോര്‍ജിനെതിരായ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കും; ഒഴിവാക്കേണ്ടതായിരുന്നു'എന്ന് രാജു എബ്രഹാം

സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത മന്ത്രി! 'മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല'

Update: 2025-07-04 05:54 GMT

പത്തനംതിട്ട: രണ്ടാം പിണറായി സര്‍ക്കാറിലെ ആരോഗ്യമന്ത്രിയായ വീണ ജോര്‍ജ്ജിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. വകുപ്പിനെ കുത്തഴിഞ്ഞതാക്കി മാറ്റിയെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍ ശക്തമായിരിക്കയാണ്. എംഎല്‍എയാകാന്‍ പോകും അര്‍ഹയല്ലെന്ന വിധത്തിലാണ് മന്ത്രിക്കെതിരെ വിമര്‍ശനം കടുക്കുന്നത്. എന്നാല്‍, മന്ത്രിയുടെ കവിവുകേടിനെ വെള്ളപൂശാന്‍ പാര്‍ട്ടി രംഗത്തുവരികയാണ്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രവര്‍ത്തകരുടെ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നും സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവിന്റെ പോസ്റ്റ് പ്രത്യക്ഷത്തില്‍ മന്ത്രിക്കെതിരെ അല്ല എന്നും രാജു എബ്രഹാം പറഞ്ഞു.

വാര്‍ത്തകളില്‍ അവ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെന്നും രണ്ട് വിഷയവും പാര്‍ട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഎം നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവന്നത്. സിപിഎം പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ, സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരായിരുന്നു മന്ത്രിക്കെതിരെ രംഗത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.

കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പി.ജെയുടെ വിമര്‍ശനം. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്നാണ് രാജീവ് പറഞ്ഞത്.

സ്വന്തം മണ്ഡലമായ ആറന്മുളയില്‍ പാര്‍ട്ടിക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല വീണ ജോര്‍ജ്. നേരത്തേ പലതവണപാര്‍ട്ടി അംഗങ്ങള്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ പൊതുവായ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ക്കുപോലും കഴിയുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം.

ഫോണ്‍വിളിച്ചാല്‍ മന്ത്രിയുടെ ഓഫീസിലെ ചിലര്‍ എടുക്കുമെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടാലേ ഫോണ്‍ മന്ത്രിക്ക് കൈമാറൂ എന്നുള്ള പരാതി ജില്ലയിലെ ഉന്നത നേതാക്കള്‍ക്കുമുന്നില്‍ വരെ എത്തിയെങ്കിലും കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകാരായ ചിലര്‍ പറയുന്നു. മന്ത്രിയുടെ ചില ബന്ധുക്കളുടെ ഇടപെടലുകളും പാര്‍ട്ടിയെ സാധാരണക്കാരില്‍ നിന്ന് അകറ്റുന്നുണ്ട് എന്നാണ് അവരുടെ ആക്ഷേപം.


Full View

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തി. ഇതിനിടെയാണ് അപകടം നടന്നത്.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

Tags:    

Similar News