'പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്‍ന്നിട്ടുള്ളത്; ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ'; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞു മാറി എം എ ബേബി

'പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്‍ന്നിട്ടുള്ളത്

Update: 2026-02-17 06:09 GMT

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തെരഞ്ഞെടുപ്പു കാലത്ത് വീണ്ടും നിലപാട് വ്യക്തമാക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ നിലപാട് മാറ്റിയാലും സിപിഎം വിവാദത്തിലാകുന്ന അവസ്ഥയാണ്. ഇതോടെ വിഷയത്തില്‍ ഉരുണ്ടു കളിക്കുകയാണ് നേതാക്കള്‍. സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് സിപിഎം വഴങ്ങുമോ അതോ പഴയ പുരോഗമന നിലപാട് സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. എന്നാല്‍, വിഷയത്തില്‍ നിന്നും തെന്നിമാറുകയാണ് നേതാക്കള്‍.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ വിധത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയോട് സുപ്രീംകോടതി നിലപാട് ചോദിച്ചിട്ടില്ല. ഇത് ഇവിടത്തെ വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ എന്നും ബേബി പറഞ്ഞു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദം ഉണ്ടായതാണല്ലോ. ആ സാഹചര്യത്തില്‍ ഇവിടെ ചര്‍ച്ച ചെയ്ത് ഒരു തീരുമാനം എടുക്കട്ടെ. ഒരു വിഷയവുമായി ബന്ധപ്പെട്ടും സമൂഹത്തില്‍ ഒഴിവാക്കാവുന്ന സംഘര്‍ഷം ഉണ്ടാകുന്നതിന് വഴി വെച്ചു കൂടാ. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്‍ന്നിട്ടുള്ളത്. അതെല്ലാം സാമൂഹികമായി ബന്ധപ്പെട്ട വിഭാഗങ്ങളെയെല്ലാം ബോധ്യപ്പെടുത്തിയാണ് ചെയ്യേണ്ടത്. അതാണ് പാര്‍ട്ടിയുടെ പൊതു സമീപനം. യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം രൂപീകരിച്ച് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബേബി പറഞ്ഞു.

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് വിവാദവും എംഎ ബേബി തള്ളിപ്പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയിലെ ഒരംഗത്തിനും ഫണ്ട് ദുരുപയോഗപ്പെടുത്താന്‍ കഴിയില്ല. ഫണ്ട് ദുരുപയോഗപ്പെടുത്തി എന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി നടപടിയെടുക്കും. പാര്‍ട്ടി ഫണ്ടുകള്‍ പാര്‍ട്ടി കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അത് സര്‍ക്കാരിനും ഇന്‍കം ടാക്സ് വകുപ്പിന് അടക്കം കൊടുക്കേണ്ടതുണ്ട്. ഇതൊന്നും അറിയാത്തവരാണ് കള്ളക്കണക്കാണെന്ന് പറയുന്നത്.

കണക്കുമായി ബന്ധപ്പെട്ട് മനുഷ്യസഹജമായ തെറ്റ് പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും ഉണ്ടാകില്ലെന്ന് പറയുന്നില്ല. അങ്ങനെ ഉണ്ടായാല്‍ അതു കണ്ടുപിടിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കും. അതിന് ആരും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ല. ആരോപണം ഉന്നയിച്ചയാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ചാനലിലാണ് അഭിമുഖം നടത്തി ആരോപണം ഉന്നയിച്ചത്. രക്തസാക്ഷി ഫണ്ട് ദുരുപയോഗം ചെയ്തു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പാര്‍ട്ടി പരിശോധിച്ച് അതു തള്ളിക്കളഞ്ഞതാണ്. എംഎ ബേബി പറഞ്ഞു.

Tags:    

Similar News