നിലനില്‍പ്പ് അവതാളത്തിലാവാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി; ഒന്നും രണ്ടും വാര്‍ഡുകള്‍ വച്ച് മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുത്തു; മൂവായിരത്തോളം വീടുകള്‍ കയറി ഇറങ്ങി ചാണ്ടി ഉമ്മന്‍; തര്‍ക്ക ബൂത്ത് തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം: ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടന്നാലും അത്ഭുതപ്പെടേണ്ടെന്ന് ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചവര്‍

നിലനില്‍പ്പ് അവതാളത്തിലാവാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി

Update: 2025-06-21 07:18 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച്ച പുറത്തുവരാനിരിക്കയാണ്. ഇതോടെ മുന്നണികളെല്ലാം കണക്കുകൂട്ടലുകളിലാണ്. എല്ലാവരും വിജയം അവകാശപ്പെടുന്നുണ്ട്. പി വി അന്‍വര്‍ പോലും വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. സിപിഎം ആകട്ടെ 3000 വോട്ടുകള്‍ക്ക് എം സ്വരാജ് വിജയിക്കുമെന്നും അവകാശപ്പെടുന്നു. യുഡിഎഫ് പതിനയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പിച്ചു പറയുകയാണ്. വിജയം നേടിയാല്‍ യുഡിഎഫിന് വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നോട്ടു പോകാന്‍ സാധിക്കും.

നിയമസഭാ തെരഞ്ഞടുപ്പിന്റെ മുന്നൊരുക്കം എന്ന നിലയില്‍ വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചപ്പോള്‍ അതിശക്തമായി കൂടെ നിന്നത് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ഒരോ ബൂത്ത്തലത്തില്‍ പോലും ഏകോപനങ്ങളുമായി കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിച്ചു. മുസ്ലീംലീഗിലെ താഴ്ത്തട്ടിലുള്ള പ്രവര്‍ത്തകരെ ബന്ധപ്പെട്ട് ഒരു വീഴ്ച്ചയും ചോര്‍ച്ചയും ഉണ്ടാകരുതെന്ന് ഉറപ്പു വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആര്യാടന്‍ ഷൗക്കത്തിനോട് ഉണ്ടായിരുന്ന എതിര്‍പ്പുകളെല്ലാം അതിജീവിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങള്‍ക്ക് സാധിച്ചു.

ഈ പ്രവര്‍ത്തനം വെറുതേയാകില്ലെന്നാണ് ലീഗും യുഡിഎഫും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന് ഫലം ഉണ്ടാകുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. എല്ലാ ജനവിഭാഗങ്ങളെയും സ്വാധീനിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് സാധിച്ചു. ആര്യാടന്‍ മുഹമ്മദിന്റെ മകനെന്ന പരിഗണന കൂടി ഷൗക്കത്തിന് തുണയും അധിക യോഗ്യതയുമായി മാറി.

അതിനിടെ നിലമ്പൂരില്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്ക് ഇടയിലും പ്രചരണത്തില്‍ വാശിയുണ്ടായിരുന്നു. റീല്‍സുകളുമായി സമൂഹ മാധ്യമങ്ങളില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും നിറഞ്ഞപ്പോള്‍ മറുവശത്ത് ചാണ്ടി ഉമ്മന്‍ വീടുകള്‍ കയറിയിറങ്ങി പ്രചരണം നടത്തി. 3000 വീടുകള്‍ കയറിയാണ് ചാണ്ടി വോട്ടു ചോദിച്ചത്. ഇതോടെ ചാണ്ടി ഉമ്മന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ഥ പിന്‍ഗാമിയെന്ന് വിശേഷിപ്പിച്ച് ടി സിദ്ധിഖ് അടക്കമുള്ളവര്‍ രംഗത്തുവന്നു.

ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ രീതി... മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിലമ്പൂരില്‍ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളില്‍... കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മാനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍... അച്ഛന്റെ വഴിയിലൂടെ മകനും... ആര്യാടന്‍ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രവര്‍ത്തനം നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു- സിദ്ധിഖ് കുറിച്ചത് ഇങ്ങനെയാണ്.

മറുവശത്ത് എം സ്വരാജിന് പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്തേക്ക് സമാഹരിക്കാന്‍ സാധിക്കുമോ എന്നകാര്യം സംശയത്തിലാണ്. യുഡിഎഫില്‍ നിന്നും ചോരാന് സാധ്യതയുള്ള വോട്ടുകള്‍ പിടിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയായിരുന്നില്ല സ്വരാജ്. ഈ വോട്ടുകള്‍ പി വി അന്‍വറിലേക്കാകും പോയിരിക്കുക. ഈതോടെ ഇടതു മുന്നണിക്ക് എല്‍ഡിഎഫില്‍ അന്‍വറുണ്ടാക്കിയ വിജയഫോര്‍മുലയാണ് നഷ്ടമായത്. ബിജെപിക്ക് ശക്തനായ സ്ഥാനാര്‍ഥി ഇല്ലാത്തതും ശബരിമല വിവാദങ്ങള്‍ അടക്കം ചര്‍ച്ചയായതും സ്വരാജിന് തിരിച്ചടിയായെന്നാണ് കണക്കു കൂട്ടല്‍. കടുത്ത ഭരണവിരുദ്ധ വികാരവും അവസാന സമയം എം വി ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പ്രസ്താവനയും സ്വരാജിന് തിരിച്ചടിയായി എന്നാണ് കണക്കുകൂട്ടുന്നത്.


Full View

അതിനിടെ നിലമ്പൂര്‍ വഴിക്കടവ് തണ്ണിക്കടവിലെ രണ്ടാം നമ്പര്‍ ബൂത്തിലെ തര്‍ക്കം അടക്കം കോണ്‍ഗ്രസുകാര്‍ യുഡിഎഫ് വിജയത്തിന്റെ സൂചനയായി ചൂണ്ടിക്കാട്ടുന്നു. ഈ ബൂത്തില്‍ ഇവിഎമ്മിലെ വിവി പാറ്റില്‍ തര്‍ക്കമുണ്ടായപ്പോള്‍ പരിശോധനകള്‍ നടത്തി. ഇവിടെ എല്ലാ പാര്‍ട്ടികളുടെയും സമ്മതത്തോടെ വിവി പാറ്റ് രിശോധന നടത്തിയപ്പോള്‍ ലഭിച്ച 48 വോട്ടുകളില്‍ 42 വോട്ടുകളും ലഭിച്ചത് ആര്യാടന്‍ ഷൗക്കത്തിനായിരുന്നു. ആറ് വോട്ടുകള്‍ മാത്രമാണ് എം സ്വരാജിന് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ തവണ ഈ ബൂത്തില്‍ പി വി അന്‍വറിനായിരുന്നു മുന്‍തൂക്കം. ആ അവസ്ഥയില്‍ നിന്നുമാണ് മറുവശത്തേക്കുള്ള ചാഞ്ചാട്ടം. ഇത് കൃത്യമായ സൂചനയാണെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ഇതോടെ ഇപ്പോഴത്തെ നിലയില്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് പോയാലും അത്ഭുതപ്പെടാന്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. വിഎസ് ജോയി അടക്കം ചിട്ടയായി പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. അന്തിമ വോട്ട് ശതമാനം കിട്ടിയശേഷവുള്ള വിലയിരുത്തലില്‍ യുഡിഎഫ് ക്യാമ്പിലാണ് ആത്മവിശ്വാസം അലതല്ലുന്നത്. നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികംപേര്‍ വോട്ടുചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 75.27 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ അന്തിമമായി രേഖപ്പെടുത്തിയത്. ഇത് ഇവിടുത്തെ റെക്കോര്‍ഡാണ്.

അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറ് തദ്ദേശസ്ഥാപനങ്ങളിലും ഷൗക്കത്തിന് ലീഡ് ഉറപ്പെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ ഭൂരിപക്ഷം ഇനിയും കൂടും. ലീഗ് വോട്ടില്‍ അട്ടിമറി നടന്നെന്ന പ്രചാരണം പിവി അന്‍വറും ഇടതുമുന്നണിയും നടത്തുന്നുണ്ടെങ്കിലും അത് തെറ്റിദ്ധാരണയെന്നാണ് പികെ കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയത്. ലീഗ് വോട്ടുകളെല്ലാം ആര്യാടന്‍ ഷൗക്കത്തിന് തന്നെ പോള്‍ ചെയ്തിട്ടുണ്ടെന്നും ലീഗ് നേതൃത്വം പറയുന്നു.

മുപ്പതിനായിരം വോട്ടിന്റെ ലീഡിന് ജയിക്കുമെന്നൊക്കെ, പി വി അന്‍വറിനെ അനുകൂലിക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും, ആകെ 30000 വോട്ടുകള്‍ നേടിയാലും അത് വന്‍ അന്‍വറിന് ആശ്വാസമാണ്. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ഏത് മുന്നണിക്ക് ക്ഷീണം ചെയ്യുമെന്നാണ് നിലമ്പൂരിലെ അവസാന വട്ടചര്‍ച്ച. പി വി അന്‍വര്‍ യുഡിഎഫിനെ വോട്ടുകളാണ് പിടിക്കുകയെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, യുഡിഎഫ് ജില്ലാ നേതൃത്വം തിരിച്ചാണ് പറയുന്നത്. വഴിക്കടവില്‍ നിന്നും ചുങ്കത്തറയില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ അന്‍വര്‍ കൂടുതല്‍ നേടുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടലുണ്ടെങ്കിലും അത് എത്രകണ്ട് ശരിയാകുമെന്ന് കണ്ടു തന്നെ അറിയണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വര്‍ 2,700 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനാണ് നിലമ്പൂരില്‍നിന്ന് കടന്നുകൂടിയത്. കേരളത്തില്‍ എല്‍ഡിഎഫ് തരംഗം വീശിയ, പിണറായിക്ക് തുടര്‍ ഭരണം ലഭിച്ച തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഭൂരിപക്ഷം 2016-ലെ 11,504 വോട്ടില്‍നിന്ന് കുത്തനെ ഇടിയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്രിവര്‍ണ്ണമാകാറുള്ള മണ്ഡലം 65,000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കാഗാന്ധിക്ക് നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ നിലവെച്ചും ഇവിടെ യുഡിഎഫിനാണ് മൂന്‍തുക്കം. 8-ല്‍ അഞ്ചും യുഡിഎഫിനാണ്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ പഞ്ചായത്തുകള്‍ ഐക്യമുന്നണിയാണ്് ഭരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയും പോത്തുകല്ല്, അമരമ്പലം എന്നീ പഞ്ചായത്തുകളും ഇടതിനൊപ്പവും.

Tags:    

Similar News