ആര്യാടന്‍ ഷൗക്കത്തിനെ ഇകഴ്ത്തി കാട്ടിയ പരാമര്‍ശം പിന്‍വലിക്കാതെ പി വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കില്ല; പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന നയം വ്യക്തമാക്കി വി ഡി സതീശന്‍; അന്തിമ തീരുമാനത്തിന് വെള്ളിയാഴ്ച യുഡിഎഫ് യോഗം; സ്ഥാനാര്‍ഥിയെ അംഗീകരിച്ചാല്‍ അസോഷ്യേറ്റ് അംഗമാക്കും; മറിച്ചെങ്കില്‍ അന്‍വറിന് നേരേ വാതില്‍ കൊട്ടിയടയ്ക്കും

അന്‍വര്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ യുഡിഎഫിന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച

Update: 2025-05-29 12:17 GMT

തിരുവനന്തപുരം: നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പി വി അന്‍വര്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ യുഡിഎഫിന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച ചേരും. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ പി വി അന്‍വര്‍ തയ്യാറാകാത്തതാണ് അടിസ്ഥാന പ്രശ്‌നം. വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന് പി വി അന്‍വര്‍ ആരോപിച്ചതിന് പിന്നാലെ യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണത്തിലും സതീശന്‍ ആവശ്യപ്പെട്ടത് ഷൗക്കത്തിന് എതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിക്കണമെന്നാണ്. തനിക്കെതിരായ അന്‍വറിന്റെ ആരോപണം അവിടെ നില്‍ക്കട്ടെയെന്നും അന്‍വര്‍ നയം വ്യക്തമാക്കട്ടെ എന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യത്തില്‍ മാറ്റമില്ലെന്നും അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. 'എനിക്കെതിരെയും അന്‍വര്‍ ആരോപണമുന്നയിച്ചു. അത് അവിടെ കിടക്കട്ടെ, അത് പിന്‍വലിക്കണമെന്നുമില്ല. പക്ഷേ സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്നതില്‍ മാറ്റമില്ലെന്നും' അദ്ദേഹം വ്യക്തമാക്കി.


വി ഡി സതീശന്റെ വാക്കുകള്‍:

'യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നാണ് ഏറ്റവും എളിമയോടെയും വിനയത്തോടെയും പറഞ്ഞത്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ യു.ഡി.എഫിന്റെ തീരുമാനം അപ്പോള്‍ പറയാം. ആദ്യം മുതല്‍ക്കെ ഇതല്ലാതെ ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ആരെയെങ്കിലും പ്രകോപിപ്പിച്ചു കൊണ്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.

എന്നെക്കുറിച്ച് അദ്ദേഹം പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഈ വിഷയം മാത്രമല്ല തിരഞ്ഞെടുപ്പിലുള്ളത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യു.ഡി.എഫിലെ എല്ലാ നേതാക്കളും പരസ്പരം കൂടിയാലോചന നടത്തിയാണ് തീരുമാനിക്കുന്നത്. നാളെ വൈകിട്ടോടെ തീരുമാനം എടുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് എല്ലാവരുമായി ആലോചിച്ചാണ്.

എനിക്കെതിരെ പറഞ്ഞതൊന്നും പിന്‍വലിക്കേണ്ട. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രം അദ്ദേഹം വ്യക്തമാക്കിയാല്‍ മതി.'

സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ അന്‍വര്‍ തയ്യാറാകണം എന്നതാണ് യുഡിഎഫിന്റെ ആവശ്യം. എന്നാല്‍, ഈ ഉപാധി അന്‍വര്‍ തള്ളിയെന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അന്‍വറിനെ പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുവെന്നും സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആര്യാടന്‍ ഷൗക്കത്തിനെതിരായ പ്രസ്താവനകള്‍ പി.വി. അന്‍വര്‍ തിരുത്തിയാല്‍ തൊട്ടടുത്ത മണിക്കൂറുകളില്‍ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അന്‍വര്‍ കടുത്ത നിലപാട് തുടര്‍ന്നാല്‍ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അന്‍വര്‍ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനം എടുക്കുമെന്ന് സണ്ണി ജോസഫ് ഏറ്റവും ഒടുവില്‍ ആവര്‍ത്തിക്കുകയും ചെയ്തു.

യഥാര്‍ഥത്തില്‍, ഷൗക്കത്തിന് പുറമേ വി ഡി സതീശന് എതിരെ കൂടി പരസ്യ നിലപാട് സ്വീകരിച്ച അന്‍വര്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. പന്ത് അന്‍വറിന്റെ കോര്‍ട്ടിലേക്ക് ഇട്ടിട്ടും അത് കണ്ടില്ലെന്ന് നടിക്കാതെ വിലപേശല്‍ തുടരുകയാണ്. ലീഗ് ഇടപെട്ട് കെ സി വേണുഗോപാലുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടക്കാതെ പോയി. ആര്യാടന്‍ ഷൗക്കത്തിനും പ്രതിപക്ഷനേതാവിനും എതിരെ നടത്തിയ പ്രസ്താവനകള്‍ തിരുത്തി, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാതെ മുന്നോട്ടുപോകാന്‍ ആവില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. കുറച്ചൊക്കെ അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പിഎസി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കൂടാനാഗ്രഹിക്കുന്നവരെയെല്ലാം കൂടെക്കൂട്ടാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിലെ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. എല്ലാം ശുഭമായി പര്യവസാനിക്കും. പിണറായിയെ താഴെയിറക്കുക എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എല്ലാവരുടേയും ലക്ഷ്യം. ആ ലക്ഷ്യം വരുമ്പോള്‍ വിശാല ലക്ഷ്യത്തിന്റെ മുമ്പില്‍ കൊച്ചു കൊച്ചു പരിഭവങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ എന്ത് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ എ സുകു പ്രതികരിച്ചു. അപമാനിതരായി യുഡിഎഫിന് പിന്നാലെ നടക്കാനില്ലെന്നും സുകു പ്രതികരിച്ചു. പ്രവര്‍ത്തകരുടെ വികാരമാണ് പ്രധാനമെന്നും സുകു കൂട്ടിച്ചേര്‍ത്തു. അനന്തമായി പ്രശ്നം നീട്ടികൊണ്ടുപോകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വൈകീട്ട് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂരില്‍ അന്‍വറിന്റെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തില്‍ ഉയര്‍ത്തുന്നുണ്ട്.

Tags:    

Similar News