'500, 5000, 2000..സ്‌നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്; നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ, താന്‍ നോക്കട്ടെ'; മത്സരിക്കുമെന്ന സാധ്യത തള്ളാതെ പി വി അന്‍വര്‍; മലക്കം മറിഞ്ഞ് വീണ്ടും; 'ഓപ്പറേഷന്‍ അന്‍വര്‍' അവസാനിപ്പിച്ചു കോണ്‍ഗ്രസും

'500, 5000, 2000..സ്‌നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം

Update: 2025-05-31 11:03 GMT

നിലമ്പൂര്‍: പി വി അന്‍വറിനെ യുഡിഎഫുമായി അടുപ്പിക്കാനുള്ള 'ഓപ്പറേഷന്‍ അന്‍വര്‍' അവസാനിപ്പിച്ചു കോണ്‍ഗ്രസ്. അന്‍വറുമായി ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. തോന്നിയതു പോലെ മാറ്റിപ്പറയുന്ന അന്‍വറുമായി എങ്ങനെ ചര്‍ച്ച മുന്നോട്ടു പോകുമെന്ന ചോദ്യമാണ് നേതാക്കള്‍ ഉന്നയിക്കുന്നത്. അതേസമയം അന്‍വര്‍ വീണ്ടും ബ്ലാക്‌മെയില്‍ തന്ത്രവുമായി രംഗത്തുവന്നു. പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞ് പണവുമായി ആളുകള്‍ രംഗത്തുവരുന്നുണ്ട്. അതുകൊണ്ട് മത്സരിക്കണോ എന്ന ആലോചിക്കാമെന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്.

തന്നെ സ്‌നേഹിക്കുന്നവര്‍ 500, 5000, 2000..രൂപയുമായി വരുന്നു. ണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്. ടാപ്പിംഗ് തൊഴിലാളികള്‍ അടക്കമുള്ളവരാണ് വരുന്നത, മുതലാളിമാരല്ലെന്നും അന്‍വര്‍ വ്യക്തമാക്കി. അന്‍വര്‍ അയയാതെ ചര്‍ച്ചക്കില്ലെന്ന യുഡിഎഫ് തീരുമാനത്തിനു പിന്നാലെയാണ് മത്സര സാധ്യത തള്ളാതെ അന്‍വര്‍ രംഗത്തുവരുന്നത്. മത്സരിക്കാന്‍ ആളുകള്‍ പണം കൊണ്ട് വരുന്നുവെന്നും പാവപ്പെട്ട തൊഴിലാളികള്‍ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

യുഡിഎഫുമായി ഇനി ചര്‍ച്ചക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് അറിയാമെന്നും അന്‍വര്‍ വ്യക്തമാക്കി. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ താന്‍ നോക്കട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ മത്സരിത്തിനില്ലെന്നായിരുന്നു നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞിരുന്നത്. യുഡിഎഫുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തത വന്നിട്ടില്ലെന്നും കാത്തിരിക്കുകയാണെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം. എന്നാല്‍ സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, അന്‍വര്‍ തിരുത്തി വന്നാല്‍ മാത്രം ചര്‍ച്ച മതിയെന്ന തീരുമാനം യുഡിഎഫ് സ്വീകരിച്ചിരുന്നു. അന്‍വറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനും യുഡിഎഫില്‍ ധാരണയായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിക്കണമെന്നാണ് യുഡിഎഫ് ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചാല്‍ അന്‍വറിനെ യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പറാക്കമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു. പി.വി.അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ഇനിയും ശ്രമം തുടരുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരനും പ്രതികരിച്ചിരുന്നു.

അന്‍വറുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അന്‍വര്‍ മത്സരിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അന്‍വറിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അന്‍വര്‍ തള്ളുകയായിരുന്നു. യുഡിഎഫിനൊപ്പം ഇല്ലെന്നും യുഡിഎഫ് നേതാക്കള്‍ ഇനി ബന്ധപ്പെടേണ്ടെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും പി വി അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പക്ഷെ അതിനുള്ള ശേഷിയില്ലെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫ് വിശ്വാസ വഞ്ചന കാട്ടിയെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. വി ഡി സതീശന്‍ ഉള്ള യുഡിഎഫിലേക്ക് ഇല്ലെന്നും തോറ്റ സീറ്റില്‍ പലസ്ഥലത്തും യുഡിഎഫിനെ വിജയിപ്പിക്കാന്‍ കഴിയുമെന്നും അന്‍വര്‍ വ്യക്തമാക്കി. തോറ്റ അഞ്ച് സീറ്റ് തരാനാണ് ആവശ്യപ്പെട്ടതെന്നും മലമ്പുഴ വരെ ചോദിച്ചിട്ടും നല്‍കിയില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ വോട്ട് വിഘടിക്കാനുള്ള സാധ്യത കൂടി മുന്നില്‍ യുഡിഎഫ് മുന്നില്‍ കണ്ടിട്ടുണ്ട്. നിലമ്പൂരില്‍ യുഡിഎഫും അന്‍വറും ഉന്നയിക്കുന്നത് ഒരേ വിഷയങ്ങളാണെന്നിരിക്കെ അന്‍വറിനെ ചേര്‍ത്തുനിര്‍ത്താമെന്ന് യുഡിഎഫില്‍ അഭിപ്രായം ശക്തമായിരുന്നു. പിണറായി സര്‍ക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ ഒന്നിച്ച് നിര്‍ത്തണമെന്നും നിര്‍ണ്ണായക ഘട്ടത്തില്‍ കടുംപിടിത്തം ആവശ്യമില്ലെന്നുമുള്ള പൊതുഅഭിപ്രായവും ഉയര്‍ന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കാനും തീരുമാനിച്ചിരുന്നു. പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും യോഗം ചുമതലപ്പെടുത്തിയിരുന്നു. പ്രധാനമായും അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. നിലമ്പൂരില്‍ ചേര്‍ന്ന യോഗം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കണമെന്നതാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നിബന്ധന. ഇത് അംഗീകരിക്കാന്‍ അന്‍വര്‍ തയ്യാറായില്ല.

Tags:    

Similar News