കോണ്‍ഗ്രസിന് അന്‍വറിസത്തെ വേണ്ട; വാതില്‍ അടച്ചത് അടച്ചതു തന്നെ എന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാട് കടുപ്പിക്കാന്‍ ഹൈക്കമാണ്ടും; അന്‍വറിനെ ആരും അനുകൂലിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം; ഒറ്റയാന്മാര്‍ ആദ്യം ഒറ്റയ്ക്ക് നടക്കുമെന്നും പിന്നെ ഒറ്റപ്പെടുമെന്നും കെപിസിസി അധ്യക്ഷനും; അടച്ച വാതില്‍ തുറക്കുക അന്‍വറിന് അല്ലെന്നും സണ്ണി ജോസഫ്; നിലമ്പൂരിലെ മത്സരം അന്‍വറിന് പണിയാകുമ്പോള്‍
തിരുവനന്തപുരം: പിവി അന്‍വറിനെ യുഡിഎഫില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന. പൊതു വേദിയില്‍ ആരും അന്‍വറിന് അനുകലമായി പ്രതികരണം നടത്തരുതെന്നാണ് നിര്‍ദ്ദേശം. അന്‍വറിനെ മുന്നണിയില്‍ എടുക്കില്ലെന്നും വാതില്‍ അടച്ചത് യുഡിഎഫ് ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിശദീകരിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടും നിര്‍ദ്ദേശം താഴെ തട്ടിലേക്ക് നല്‍കിയത്. ിതിന് പിന്നാലെ പി.വി.അന്‍വറിനെ കൈവിട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രംഗത്തു വന്നു. ഒറ്റയാന്മാര്‍ ഒറ്റപ്പെടും. അവര്‍ ആദ്യം ഒറ്റയ്ക്ക് നടക്കും പിന്നെ ഒറ്റപ്പെടുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നേരത്തെ അന്‍വറിന് മുന്നില്‍ ഇനിയും യുഡിഎഫ് വാതില്‍ തുറക്കുമെന്ന തരത്തില്‍ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇനി അന്‍വറിനെ വേണ്ടെന്ന് സതീശന്‍ തീര്‍ത്ത് പറഞ്ഞത്. മുസ്ലീം ലീഗ് നേതൃത്വവും സതീശന്റെ നിലപാടിനൊപ്പമാണ്. ഈ സാഹചര്യത്തിലാണ് സണ്ണി ജോസഫും നിലപാട് പറയുന്നത്.
നിലന്പൂരില്‍ അന്‍വര്‍ വോട്ട് പിടിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അന്‍വര്‍ വോട്ട് പിടിച്ചാലും യുഡിഎഫിന് തിളക്കമാര്‍ന്ന ജയം ലഭിക്കുമെന്ന് യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പായിരുന്നു. അന്‍വറിന്റെ കാര്യത്തില്‍ സതീശന്‍ പറഞ്ഞത് തന്നെയാണ് മുന്നണി തീരുമാനം. അടച്ച വാതില്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടല്ലോ എന്ന് പറഞ്ഞത് പൊതു നിലപാടാണ്. അന്‍വറിന്റെ കാര്യത്തില്‍ അല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. പി.വി അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നുവെന്നതിന് തെളിവാണ് ഇതും. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും. അങ്ങനെ വന്നാലും കോണ്‍ഗ്രസില്‍ നിന്നും അനുകൂല സമീപനം ഉണ്ടാകില്ല. മുസ്ലീം ലീഗ് പോലൊരു പാര്‍ട്ടി ഉറച്ച നിലപാട് എടുത്താല്‍ മാത്രമേ അന്‍വറിന് യുഡിഎഫില്‍ ഇനി എത്താന്‍ കഴിയൂ.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് സൂചനകള്‍. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വയം മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. കൂടാതെ വി.ഡി സതീശനു നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അന്‍വര്‍ വേണ്ട എന്ന് ശക്തമായ നിലപാടിലേക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അന്‍വറിന് വേണ്ടി വാദിച്ചവരുടെ പിന്തുണയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഷയം മറ്റന്നാള്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചര്‍ച്ചയാകും. അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യത സതീശന്‍ അടച്ചത് അസന്നിഗ്ധമായാണ്.
'അന്‍വറിന് മുന്നില്‍ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതില്‍ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാന്‍ പറ്റില്ല. പ്രശംസകളില്‍ വീഴില്ല. അന്‍വറിനോട് നോ പറഞ്ഞത് ബോധപൂര്‍വം എടുത്ത തീരുമാനമാണ്.' പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയതിങ്ങനെയാണ്. കോണ്‍ഗ്രസ് ഹൈക്കമാണ്ടും ഇതിനെ അംഗീകരിക്കുന്നു. എപി അനില്‍കുമാറിനെ വണ്ടൂരില്‍ തോല്‍പ്പിക്കുമെന്ന് അന്‍വര്‍ പരസ്യമായി പറഞ്ഞിരുന്നു. ഇത്തരത്തിലൊരു നേതാവുമായി സഹകരിക്കേണ്ടതില്ലെന്നതാണ് ഹൈക്കമാണ്ട് പക്ഷം. വിഷയം അനില്‍കുമാറും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ വിശ്വസ്തനാണ് അനില്‍കുമാര്‍. അതും അന്‍വറിന്റെ യുഡിഎഫ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകും.
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ സജീവമാക്കി പിവി അന്‍വര്‍ രംഗത്തു വന്നിരുന്നു. തന്നെ യുഡിഎഫിലേക്ക് എടുക്കുകയാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മത്സരിക്കുമെന്ന് വരെ അന്‍വര്‍ പറഞ്ഞു. പിണറായിസവും, മരുമോനിസവുമാണ് ഇവിടുത്തെ വെല്ലുവിളിയെന്നും, അത് ഇനിയും മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെ വരുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വിഡി സതീശനുമായി വ്യക്തിപരമായ വിരോധമില്ലെന്ന് അന്‍വര്‍ പറഞ്ഞു. വീണ്ടും ചര്‍ച്ച നടത്താന്‍ മടിയില്ലെന്നും, രാഷ്ട്രീയം എന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ ജയിക്കേണ്ടത് ആന്റി പിണറായിസമാണ്. പിണറായിയുടെ കുടുംബാധിപത്യമാണ്, മരുമോനിസമാണ് ഇവിടെ ശരിയല്ലാത്തത്. ആറ് വരിപ്പാത 12 വരിയാക്കാന്‍ മരുമോന്‍ നടത്തിയ ഗിമിക്ക് നമ്മള്‍ കണ്ടതാണ്. എത്ര കോടികളാണ് അടിച്ച് മാറ്റിയത്. ഇവിടുത്തെ വിഷയം എസ്എഫ് ഒയാണ്. ഒരു പണിയുമെടുക്കാതെ ശമ്പളവും, കമ്മീഷനും പറ്റുന്ന മുഖ്യമന്ത്രിയുടെ കുടുംബം തന്നെയാണ് ഇവിടെ പ്രശ്നം. നല്ലൊരു തീരുമാനത്തിലേക്ക് യുഡിഎഫ് എത്തുകയാണെങ്കില്‍, പിണറായിസത്തിന്റെ വേരറുക്കാന്‍ 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. അവര്‍ ആലോചിക്കട്ടെ,' പിവി അന്‍വര്‍ പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസ് തള്ളുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവന്നപ്പോള്‍ 11,077 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. ആകെ വോട്ട് 77,737. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് 66660 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ശക്തമായ പ്രചരണം നടന്ന മത്സരത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പിവി അന്‍വര്‍ 19,760 വോട്ടുകള്‍ നേടി. എംഎല്‍എമാര്‍ പലപ്പോഴും സ്വതന്ത്രനായി കേരളത്തില്‍ മത്സരിച്ചിട്ടുണ്ട്. പിസി ജോര്‍ജും സുന്ദരന്‍ നാടാരും എംഎ വാഹിദുമെല്ലാം അന്ന് മത്സരത്തില്‍ ജയിച്ചു. പക്ഷേ അന്‍വറിന് കിട്ടിയത് 12 ശതമാനത്തിന് അടുത്ത് വോട്ടുകള്‍ മാത്രമാണ്. ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായ നിലമ്പൂര്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ ജയിച്ച് കയറുകയായിരുന്നു. പിന്നീട് നടന്ന 2021ലെ തെരഞ്ഞെടുപ്പിലും പിവി അന്‍വര്‍ തന്നെ നിയമസഭയിലെത്തി.
അതുകൊണ്ട് ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കാനാണ് യുഡിഎഫ് ഇറങ്ങിതിരിച്ചത്. ഇതിനിടെ അന്‍വര്‍ മത്സരത്തിനെത്തി. ഷൗക്കത്തിനെ അപമാനിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് അന്‍വറിനെതിരെ നിലപാട് എടുക്കുന്നത്.