പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ല; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല; തെരഞ്ഞെടുപ്പ് രംഗത്ത് കുറച്ചു കൂടി സൂക്ഷ്മത വേണം; യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഷാഫിക്കും രാഹുലിനുമെതിരെ ചെന്നിത്തല

പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ല

Update: 2025-06-20 05:02 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലെ യുവനേതാക്കളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറെക്കൂടി ഗൗരവമായി വിലയിരുത്തുകയും കാണുകയും വേണമെന്നും മുതിര്‍ന്ന നേതാവെന്ന നിലയില്‍ ചെന്നിത്തല ഉപദേശിച്ചു.

തെരഞ്ഞെടുപ്പ് രംഗത്തുനില്‍ക്കുമ്പോള്‍ കൂറെക്കൂടി സൂക്ഷ്മത ആവശ്യമാണ്. നമ്മുടെ ചെറിയ ഒരുചലനം പോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതുകൊണ്ട് യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിന്റെയും രാഹുലിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. നിലമ്പൂരില്‍ ജയിച്ചാലും തോറ്റാലും പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് എന്നൊരു വ്യാഖ്യാനം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും എല്ലാം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആ വിജയത്തില്‍ എല്ലാവരും അവകാശികളാണ്. ഉമ്മന്‍ചാണ്ടിയും താനും പത്ത്, പതിനെട്ട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല. നിലമ്പൂരിലെ വിജയം ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിജയമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല. നിലമ്പൂരില്‍ മറ്റൊരു തെരഞ്ഞെടുപ്പിലും ഇല്ലാത്ത വിധം മുസ്ലീം ലീഗ് താഴെ തട്ടില്‍ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പാണിതെന്നും വിജയം ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പരിശോധനയ്ക്കിടെ ഷാഫി പറമ്പിലും രാഹൂല്‍ മാങ്കൂട്ടത്തിലും പൊലീസുകാരോട് പെരുമാറിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. അന്‍വറുമായി പാതിരാത്രി ചര്‍ച്ചയ്ക്ക് പോയ രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രവൃത്തിക്കെതിരെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 73.26 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.23 ആയിരുന്നു പോളിങ് ശതമാനം. അന്ന് 2700 വോട്ടിനാണ് പി.വി. അന്‍വര്‍ വിജയിച്ചത്. രാഷ്ട്രീയകേരളമൊന്നാകെ തമ്പടിച്ച് പ്രചാരണം നടത്തിയതിന്റെ ആവേശമായിരുന്നു ഉപതിരഞ്ഞെടുപ്പിന്റെ ഇന്ധനം. വോട്ടെടുപ്പ് ദിനത്തില്‍ മഴയൊഴിഞ്ഞുനിന്നതും പോളിങ്ങിന് ഉത്തേജകമായി. തുടക്കംമുതല്‍ ബൂത്തുകളില്‍ ആള്‍ത്തിരക്കുണ്ടായിരുന്നു. നേരിയ സംഘര്‍ഷങ്ങളല്ലാതെ കാര്യമായ ക്രമസമാധാനപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആദിവാസികളും വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.

സ്ഥാനാര്‍ഥികളെല്ലാം ഉച്ചയ്ക്കുമുന്‍പുതന്നെ വോട്ടുചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ഡിസിസി പ്രസിഡന്റ് അന്തരിച്ച വി.വി. പ്രകാശിന്റെ ഭാര്യയും മകളും വോട്ടുചെയ്യാനെത്താതിരുന്നത് അഭ്യൂഹങ്ങള്‍ക്കു വഴിവെച്ചു. എന്നാല്‍, വൈകീട്ടോടെ അവര്‍ വോട്ടുചെയ്യാനെത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ 45 ശതമാനം പോളിങ് ഉണ്ടായി. അഞ്ചുമണിയായപ്പോള്‍ അത് 70 കടന്നു. രണ്ടുദിവസം ഇനി രാഷ്ട്രീയകേരളത്തിന്റെ കണ്ണുകള്‍ ആകാംക്ഷയോടെ നിലമ്പൂരിലെ വോട്ടുപെട്ടിയിലേക്കു കേന്ദ്രീകരിക്കും. 23-ന് രാവിലെ ഏഴിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണുക.

Tags:    

Similar News