മഞ്ചേരി-വഴിക്കടവ് ബസിലെ ഏതോ ഒരു ജോര്‍ജ് സാറിനെ പിടിച്ച് സ്ഥാനാര്‍ഥിയാക്കി; ബി.ജെ.പിക്ക് എത്രയോ സീനിയര്‍ നേതാക്കന്മാരുള്ള സ്ഥലമാണ് നിലമ്പൂര്‍; നിലമ്പൂരിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ദുഃഖിതരാണ്; പരിഹാസവുമായി സന്ദീപ് വാര്യര്‍

മഞ്ചേരി-വഴിക്കടവ് ബസിലെ ഏതോ ഒരു ജോര്‍ജ് സാറിനെ പിടിച്ച് സ്ഥാനാര്‍ഥിയാക്കി

Update: 2025-06-01 15:03 GMT

മലപ്പുറം: നിലമ്പൂരിലെ ബിജെപിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. സ്ഥാനാര്‍ഥിയെ ഔട്ട്‌സോഴ്‌സ് ചെയ്യേണ്ട ഗതികേടിലേക്ക് ബി.ജെ.പി എത്തിയെന്നും അത് നിലമ്പൂരിലെ പ്രവര്‍ത്തകരെ ദുഃഖിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേരി -വഴിക്കടവ് ബസിലെ ഏതോ ഒരു ജോര്‍ജ് സാറിനെയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹത്തെ ഈ പ്രദേശത്തുള്ളവര്‍ക്കൊന്നും അറിയില്ല എന്നാണ് താന്‍ മനസിലാക്കുന്നത്. ബി.ജെ.പിക്ക് എത്രയോ സീനിയര്‍ നേതാക്കന്മാരുള്ള സ്ഥലമാണ് നിലമ്പൂര്‍. എന്നിട്ടും പുറത്തുനിന്ന് ഒരാളെ വെക്കേണ്ട ഗതികേടിലാണ് ബി.ജെ.പിയെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി -സി.പി.എ ബാന്ധവം കുറേ കാലമായി കേരള രാഷ്ട്രീയത്തിലുണ്ട്. അത് ഒളിഞ്ഞും തെളിഞ്ഞും പല അവസരത്തില്‍ പുറത്തുവന്നിട്ടുള്ളതാണ്. തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂര്‍ പൂരം തന്നെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പിക്ക് ജയിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കികൊടുത്തു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തും ആ ബാന്ധവം പരസ്യമായി കണ്ടതാണ്. അതിന്റെ തുടര്‍ച്ച നിലമ്പൂരിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതൊന്നും യു.ഡി.എഫിനെ ബാധിക്കില്ലെന്നു സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

മുന്‍കേരള കോണ്‍ഗ്രസ് നേതാവായിരുന്ന മോഹന്‍ ജോര്‍ജിനെയാണ് ബി.ജെ.പി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത്. നിലമ്പൂരില്‍ അഭിഭാഷകനാണ് മോഹന്‍ ജോര്‍ജ്. നിലവില്‍ മോഹന്‍ ജോര്‍ജിന് ബി.ജെ.പി അംഗത്വമില്ല. ഉടന്‍ ബി.ജെ.പി അംഗത്വമെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

Tags:    

Similar News