ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്‍കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രി

ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം

Update: 2025-06-20 11:23 GMT

തിരുവനന്തപുരം: കേരള സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഇടയില്‍ ഭാരതാംബ വിവാദം മുറുകവേ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രിമന്ത്രി സുരേഷ് ഗോപി രംഗത്ത്. ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭാരതാംബ വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെ എന്നും ജനങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നിങ്ങള്‍ ഇന്ത്യയുടെ ഏത് മാപ്പിനെയാണ് അംഗീകരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി ചോദിച്ചു. 71ന് മുമ്പുള്ളതാണോ 47ന് മുമ്പുള്ളതാണോ. നിങ്ങള്‍ ഭാരതീയരല്ലേ... ദേശസ്‌നേഹം തുളുമ്പുന്നവരല്ലേ... മറുപടി പറയൂവെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. അതേസമയം ശശി തരൂര്‍ ബി.ജെ.പിയില്‍ പോകുന്നുവെന്ന വാര്‍ത്തയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു.

പാര്‍ട്ടി മാറുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം. ദേശീയതയോടൊപ്പം നില്‍കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരില്‍ കാണുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിലും പെന്‍ഷന്‍ നല്‍കുന്നതിലും യോജിപ്പില്ലെന്നും എതിര്‍പ്പാണുള്ളതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പെന്‍ഷന്‍ പ്രഖ്യാപിക്കുന്നതില്‍ വീമ്പിളക്കി നടക്കുകയാണ്, എന്നാല്‍ പെന്‍ഷന്‍ കിട്ടുന്നില്ല. രണ്ട് വര്‍ഷത്തേക്ക് നിയമിക്കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങളും വലിയ ശമ്പളവും നല്‍കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത്. തുടര്‍ന്ന്, ശക്തമായ പ്രതിഷേധമറിയിച്ച് നിലപാട് വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

നേരത്തെ, പരിസ്ഥിതിദിന പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചത് വിവാദമായതോടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഔദ്യോഗിക പരിപാടികളില്‍ ചിത്രമുണ്ടാകില്ലെന്ന രീതിയില്‍ രാജ്ഭവനില്‍ നിന്ന് പ്രതികരണമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വീണ്ടും വെച്ചത്.

പരിപാടിക്കെത്തിയ കുട്ടികളില്‍ വര്‍ഗീയത തിരുകിക്കയറ്റാന്‍ ശ്രമിച്ചെന്നും രാജ്ഭവന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കുടുംബസ്വത്തല്ലെന്നും മന്ത്രി ഗവര്‍ണര്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കടുത്ത വിമര്‍ശനവും നടത്തി. പിന്നാലെ, മന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചെന്നും ഗവര്‍ണറെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാജ്ഭവന്‍ വാര്‍ത്തക്കുറിപ്പുമിറക്കി. എന്നാല്‍, ഗവര്‍ണര്‍ ഭരണഘടന ലംഘിച്ചെന്നും അധികാരം മറന്ന് പ്രവര്‍ത്തിച്ചെന്നും മന്ത്രി തിരിച്ചടിച്ചു. ഭാരതാംബയെ മാറ്റിനിര്‍ത്തുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് പ്രസംഗത്തില്‍ ഗവര്‍ണറും വ്യക്തമാക്കി.

അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി, ഭാരതാംബ ചിത്രം വെച്ചതിനെ പരസ്യമായി വിമര്‍ശിച്ചത്. മഹാത്മ ഗാന്ധിയുടെയോ പ്രധാനമന്ത്രിയുടെയോ ചിത്രം വെച്ചാല്‍ പോലും അതില്‍ അന്തസ്സുണ്ട്. ഇത് രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ ഗവര്‍ണറെക്കാള്‍ കടുത്ത രാഷ്ട്രീയ നിലപാടെടുത്ത് ധിക്കാരത്തോടെയാണ് പുതിയ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News