സിക്‌സറുകളോടെ തുടക്കമിട്ട് രോഹിത്; ബൗണ്ടറികളുമായി നിറഞ്ഞാടി യശസ്വി; ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന് കോലിയും രാഹുലും; കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ഒരു ദിവസം ശേഷിക്കെ ജയത്തിനായി പൊരുതാന്‍ രോഹിതും സംഘവും

മഴ മാറിയതോടെ റണ്‍മഴ; കാന്‍പുരില്‍ ബാറ്റിങ് വിരുന്നൊരുക്കി രോഹിതും സംഘവും

Update: 2024-09-30 11:37 GMT

കാന്‍പുര്‍: രണ്ടര ദിവസത്തിലേറെ മഴ കവര്‍ന്ന കാന്‍പുര്‍ ടെസ്റ്റില്‍ വിരസതയ്ക്ക് വിരാമമിട്ട് റണ്‍മഴയുമായി രോഹിത് ശര്‍മയും സംഘവും നിറഞ്ഞാടിയതോടെ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 233 ന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. യശസ്വി ജയ്‌സ്വാളും (51 പന്തില്‍ 72), കെ.എല്‍. രാഹുലും (43 പന്തില്‍ 68) ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറി തികച്ചു.

രോഹിത് ശര്‍മ (11 പന്തില്‍ 23), ശുഭ്മന്‍ ഗില്‍ (36 പന്തില്‍ 39), ഋഷഭ് പന്ത് (11 പന്തില്‍ 9), വിരാട് കോലി (35 പന്തില്‍ 47), രവീന്ദ്ര ജഡേജ (13 പന്തില്‍ എട്ട്), അശ്വിന്‍ (ഒന്ന്), ആകാശ് ദീപ് (അഞ്ച് പന്തില്‍ 12) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിനു സമാനമായ ബാറ്റിങ്ങാണു പുറത്തെടുത്തത് 10.1 ഓവറില്‍ സ്‌കോര്‍ 100 പിന്നിട്ടു. ടെസ്റ്റ് ചരിത്രത്തില്‍ അതിവേഗം 50 ഉം 100 ഉം സ്‌കോറുകള്‍ പിന്നിടുന്ന ടീമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യയുടെ പേരിലായി.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ മൂന്ന് ഓവറില്‍ 51 റണ്‍സാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ബംഗ്ലദേശ് താരങ്ങള്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കാന്‍പുര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തായിരുന്നു യുവതാരം യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തുടക്കമിട്ടത്.

10.1 ഓവറിലാണ് കാന്‍പുരില്‍ ഇന്ത്യ 100 കടന്നത്. അതിവേഗത്തില്‍ 100 പിന്നിട്ട ഇന്ത്യ പഴങ്കഥയാക്കിയത് സ്വന്തം റെക്കോര്‍ഡ് തന്നെയാണ്. കഴിഞ്ഞ വര്‍ഷം പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ 12.2 ഓവറില്‍ 100 പിന്നിട്ടിരുന്നു. യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ സ്‌കോര്‍ 51 കടത്തിയിരുന്നു. ഹസന്‍ മഹ്മൂദ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നു പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറിയിലേക്കു പായിച്ച യശസ്വി ജയ്‌സ്വാളാണ് ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇന്നിങ്‌സില്‍ നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്‌സര്‍ പായിച്ച് രോഹിത് കാന്‍പുരിലെ ആരാധകരെ കയ്യിലെടുത്തു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഖാലിദ് അഹമ്മദിനെ ലോങ് ഓണിനു മുകളിലൂടെ സിക്‌സര്‍ പറത്തിയ രോഹിത്, രണ്ടാം പന്തും ഗാലറിയിലെത്തിച്ചു.

ടെസ്റ്റ് ചരിത്രത്തില്‍ ഒരു ഇന്നിങ്‌സിലെ നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്‌സര്‍ പറത്തിയ നാലാമത്തെ മാത്രം താരമാണു രോഹിത് ശര്‍മ. വെസ്റ്റിന്‍ഡീസ് താരം ഫോഫി വില്യംസ്, ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഉമേഷ് യാദവ് എന്നിവരാണ് രോഹിത്തിന് മുന്‍ ടെസ്റ്റില്‍ ആദ്യ പന്തുകള്‍ തന്നെ സിക്‌സറുകള്‍ അടിച്ച താരങ്ങള്‍. 11 പന്തുകളില്‍ 23 റണ്‍സെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായി. സ്‌കോര്‍ 55 ല്‍ നില്‍ക്കെ മെഹ്ദി ഹസന്‍ മിറാസിന്റെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബോള്‍ഡാകുകയായിരുന്നു.

രോഹിത് മടങ്ങിയപ്പോള്‍ കാന്‍പുരിലെ ആരാധകര്‍ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ക്യാപ്റ്റനെ നഷ്ടമായെങ്കിലും ജയ്‌സ്വാള്‍ പിന്നോട്ടുപോയില്ല. 31 പന്തില്‍ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചറി തികച്ചു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ ഓപ്പണറുടെ വേഗതയേറിയ അര്‍ധ സെഞ്ചറിയാണിത്. 32 പന്തില്‍ അര്‍ധ സെഞ്ചറി തികച്ച വീരേന്ദര്‍ സേവാഗിന്റെ റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 51 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 72 റണ്‍സെടുത്ത് പുറത്തായി. 12 ഫോറും രണ്ടു സിക്‌സും താരം ബൗണ്ടറി കടത്തി. ഹസന്‍ മഹ്മൂദിന്റെ പന്തില്‍ ജയ്‌സ്വാള്‍ ബോള്‍ഡാകുകയായിരുന്നു.

തകര്‍ത്തടിച്ച ശുഭ്മന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും വിക്കറ്റുകള്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ സ്വന്തമാക്കി. കെ.എല്‍. രാഹുലും വിരാട് കോലിയും ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ അനായാസം 200 പിന്നിട്ടു. സ്‌കോര്‍ 246 ല്‍ നില്‍ക്കെ ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ കോലി ബോള്‍ഡായി. രവീന്ദ്ര ജഡേജയ്ക്കും ആര്‍. അശ്വിനും തിളങ്ങാനായില്ല.കെ.എല്‍. രാഹുലിനെ മെഹ്ദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസ് ക്യാച്ചെടുത്തു പുറത്താക്കി. രണ്ടു സിക്‌സറുകള്‍ അടിച്ച ശേഷം ആകാശ് ദീപും മടങ്ങിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

നാലാം ദിവസം ബംഗ്ലദേശ് 233 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. സെഞ്ചറിയുമായി മൊമീനുല്‍ ഹഖ് പുറത്താകാതെനിന്നു. 194 പന്തുകള്‍ നേരിട്ട മൊമിനുല്‍ ഹഖ് 107 റണ്‍സെടുത്തു. മത്സരത്തിന്റെ രണ്ടും മൂന്നും ദിനങ്ങളില്‍ മഴ കാരണം ഒരു പന്തുപോലും എറിയാന്‍ സാധിച്ചിരുന്നില്ല

35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് നാലാം ദിവസം ബംഗ്ലദേശ് ബാറ്റിങ് തുടങ്ങിയത്. മുഷ്ഫിഖര്‍ റഹിം (32 പന്തില്‍ 11), ലിറ്റന്‍ ദാസ് (30 പന്തില്‍ 13), ഷാക്കിബ് അല്‍ ഹസന്‍ (17 പന്തില്‍ ഒന്‍പത്), മെഹ്ദി ഹസന്‍ മിറാസ് (42 പന്തില്‍ 20), തൈജുല്‍ ഇസ്‌ലാം (എട്ട് പന്തില്‍ അഞ്ച്), ഹസന്‍ മഹ്മൂദ്(ഒന്ന്), ഖാലിദ് അഹമ്മദ് (പൂജ്യം) എന്നിവരാണ് നാലാം ദിവസം പുറത്തായത്. സ്‌കോര്‍ 112 ല്‍ നില്‍ക്കെ മുഷ്ഫിഖര്‍ റഹീമിനെ ജസ്പ്രീത് ബുമ്ര ബോള്‍ഡാക്കുകയായിരുന്നു. ബുമ്രയുടെ പന്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പരാജയപ്പെട്ട മുഷ്ഫിഖര്‍, ബോള്‍ ഒഴിവാക്കിവിടുകയായിരുന്നു. ഇതോടെ താരം ബോള്‍ഡായി.

50ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് ലിറ്റന്‍ ദാസിനെ മടക്കിയത്. ഷാക്കിബ് അല്‍ ഹസനെ പുറത്താക്കിയത് സ്പിന്നര്‍ ആര്‍. അശ്വിനായിരുന്നു. മെഹ്ദി ഹസന്‍ മിറാസിനെയും തൈജുല്‍ ഇസ്‌ലാമിനെയും പുറത്താക്കിയ ബുമ്ര വിക്കറ്റു നേട്ടം മൂന്നാക്കി ഉയര്‍ത്തി.

വാലറ്റത്ത് ഹസന്‍ മഹ്മൂദിനെ മുഹമ്മദ് സിറാജ് എല്‍ബിഡ്ബ്ല്യുവില്‍ കുടുക്കി. സ്പിന്നര്‍ രവീന്ദ്ര ജഡേജ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് ഖാലിദ് അഹമ്മദിനെയും മടക്കിയതോടെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലദേശിന്റെ പതനം പൂര്‍ണമായി.

Tags:    

Similar News