തകര്‍പ്പന്‍ തുടക്കം നല്‍കി ബെയര്‍സ്റ്റോ; പതിയെ തുടങ്ങി കത്തിക്കയറി അര്‍ദ്ധശതകവുമായി ഹിറ്റ്മാനും; എലിമിനേറ്ററില്‍ ഗുജറാത്തിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി മുംബൈ; ഗില്ലിനും സംഘത്തിനും ലക്ഷ്യം 229 റണ്‍സ്

ഗില്ലിനും സംഘത്തിനും ലക്ഷ്യം 229 റണ്‍സ്

Update: 2025-05-30 16:50 GMT

മൊഹാലി: ഐപിഎല്ലിലെ നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി.ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയുടെയും അര്‍ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെയും തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച അടിത്തറയൊരുക്കിയത്.

രോഹിത് - ജോണി ബെയര്‍‌സ്റ്റോ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് മുംബൈക്ക് നല്‍കിയത്.44 പന്തില്‍ നിന്ന് 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.ബെയര്‍‌സ്റ്റോയായിരുന്നു തുടക്കത്തില്‍ കൂടുതല്‍ അപകടകാരി.22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 47 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയോ മടക്കി സായ് കിഷോറാണ് ഗുജറാത്തിന് ആശ്വാസമേകിയത്.ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത് നല്‍കിയ രണ്ടു ക്യാച്ചുകള്‍ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നല്‍കേണ്ടി വന്നത്.ബൗണ്ടറി ലൈനിനരികെ ജെറാള്‍ഡ് കോര്‍ട്സിയയും ജോസ് ബട്ലര്‍ക്ക് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസുമാണ് പിഴവ് വരുത്തിയത്.

തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും 50 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നാല് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.ബെയര്‍സ്റ്റോ മടങ്ങിയശേഷം സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് രോഹിത് 59 റണ്‍സ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തു.13-ാം ഓവറില്‍ സായ് കിഷോര്‍ തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു. 20 പന്തില്‍ നിന്ന് 33 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം. മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.മധ്യനിരയും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ മുംബൈയുടെ സ്‌കോര്‍ കുതിച്ചുയരുകയായിരുന്നു.

11 പന്തില്‍ നിന്ന് മൂന്ന് സിക്‌സടക്കം 25 റണ്‍സെടുത്ത തിലക് വര്‍മയും ഭേദപ്പെട്ട സംഭാവന നല്‍കി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ വെറും ഒമ്പത് പന്തില്‍ നിന്ന് മൂന്ന് സിക്‌സടക്കം 22 റണ്‍സോടെ പുറത്താകാതെ നിന്നു. പാണ്ഡ്യയുടെ മികവില്‍ ജെറാള്‍ഡ് കോട്ട്‌സീയെറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്.ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.6 പന്തില്‍ 9 റണ്‍സ് നേടിയ നമാന്‍ ധിറിന്റെ വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ പര്‍പ്പിള്‍ ക്യാപ് ലിസ്റ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നൂര്‍ അഹമ്മദിനെ മറികടന്ന് 25 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തെത്തി.

ഗുജറാത്ത് നിരയില്‍ ഈ സീസണില്‍ ഏറെ റണ്‍സ് നേടിയ സൂപ്പര്‍താരം ജോസ് ബട്‌ലര്‍ ഇംഗ്ളണ്ട്-വിന്‍ഡീസ് പരമ്പരയ്ക്കായി തിരികെ പോയപ്പോള്‍ പകരം ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ് ടീമിലെത്തി.അര്‍ഷദ് ഖാന് പകരം വാഷിംഗ്ടണ്‍ സുന്ദറാണ് ടീമില്‍ ഇടംപിടിച്ചത്.

Tags:    

Similar News