അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് അശ്വനികുമാര്‍; അര്‍ധ സെഞ്ചുറിയുമായി 'വരവറിയിച്ച്' റിക്കെല്‍ട്ടനും; ബാറ്റിംഗ് വെടിക്കെട്ടുമായി സൂര്യകുമാറും; കൊല്‍ക്കത്തയെ അനായാസം കീഴടക്കി മുംബൈ; 43 പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് ജയം

കൊല്‍ക്കത്തയെ അനായാസം കീഴടക്കി മുംബൈ; 43 പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് ജയം

Update: 2025-03-31 17:11 GMT

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ നിരാശരായ ആരാധകര്‍ക്ക് ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ അവിസ്മരണീയ വിജയം സമ്മാനിച്ച് മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ്. പന്തുകൊണ്ട് അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറും ബാറ്റുകൊണ്ട് റയാന്‍ റിക്കെല്‍ട്ടണും തിളങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ എട്ടു വിക്കറ്റിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. സീസണില്‍ കൊല്‍ക്കത്തയ്ക്കിത് രണ്ടാം തോല്‍വിയാണ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 41 പന്തില്‍ നിന്ന് 5 സിക്സും 4 ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച നേരിട്ട് 16.2 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടന്‍ അര്‍ധസെഞ്ചറിയുമായി തിളങ്ങിയതോടെ മുംബൈ 43 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

റിക്കിള്‍ട്ടന്‍ 41 പന്തില്‍ നാലു ഫോറും അഞ്ച് സിക്‌സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്നു. 33 പന്തില്‍ നാലു ഫോറും നാലു സിക്‌സും സഹിതമാണ് റിക്കിള്‍ട്ടന്‍ അര്‍ധസെഞ്ചറി കടന്നത്. വില്‍ ജാക്‌സ് 17 പന്തില്‍ ഒരു സിക്‌സ് സഹിതം 16 റണ്‍സെടുത്ത് പുറത്തായി. 12 പന്തില്‍ ഒരു സിക്‌സ് സഹിതം 12 റണ്‍സുമായി രോഹിത് ശര്‍മയാണ് പുറത്തായ മറ്റൊരു താരം. സൂര്യകുമാര്‍ യാദവ് ഒന്‍പതു പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം പുറത്താകാതെ 27 റണ്‍സെടുത്ത് മുംബൈ വിജയം രാജകീയമാക്കി. മുംബൈയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റും ആന്ദ്രെ റസ്സല്‍ സ്വന്തമാക്കി. 2.5 ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് റസ്സല്‍ രണ്ടു വിക്കറ്റെടുത്തത്.

ഓപ്പണിങ് വിക്കറ്റില്‍ രോഹിത് റിക്കിള്‍ട്ടന്‍ സഖ്യം 32 പന്തില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നല്‍കിയ മികച്ച തുടക്കമാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റില്‍ റിക്കിള്‍ട്ടന്‍ വില്‍ ജാക്‌സ് സഖ്യം 32 പന്തില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുംബൈയെ വിജയവഴിയില്‍ നിലനിര്‍ത്തി. പിരിയാത്ത മൂന്നാം വിക്കറ്റില്‍ റിക്കിള്‍ട്ടന്‍ സൂര്യകുമാര്‍ സഖ്യം 13 പന്തില്‍ 30 റണ്‍സെടുത്ത് വിജയം പൂര്‍ത്തിയാക്കി.

രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് ഒമ്പത് പന്തില്‍ നിന്ന് 27 റണ്‍സോടെ പുറത്താകാതെ നിന്നു. രണ്ട് സിക്സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. കൊല്‍ക്കത്തയ്ക്കായി ആന്ദ്രേ റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ കൊല്‍ക്കത്ത, 16.2 ഓവറിലാണ് 116 റണ്‍സിന് പുറത്തായത്. 16 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത ആന്‍ക്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. അശ്വനി കുമാര്‍ മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ രണ്ട് ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

കൊല്‍ക്കത്ത നിരയില്‍ രഘുവംശിക്കു പുറമേ രണ്ടക്കം കണ്ടത് ആകെ നാലു പേരാണ്. ഏഴു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, 14 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17 റണ്‍സെടുത്ത റിങ്കു സിങ്, 14 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത ഇംപാക്ട് പ്ലെയര്‍ മനീഷ് പാണ്ഡെ, അവസാന നിമിഷങ്ങളില്‍ തകര്‍ത്തടിച്ച് 12 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 22 റണ്‍സെടുത്ത രമണ്‍ദീപ് സിങ് എന്നിവര്‍.

ഓപ്പണര്‍മാരായ ക്വിന്റന്‍ ഡികോക്ക് (മൂന്നു പന്തില്‍ ഒന്ന്), സുനില്‍ നരെയ്ന്‍ (രണ്ടു പന്തില്‍ പൂജ്യം), വെങ്കടേഷ് അയ്യര്‍ (ഒന്‍പതു പന്തില്‍ മൂന്ന്), ആന്ദ്രെ റസ്സല്‍ (11 പന്തില്‍ അഞ്ച്), ഹര്‍ഷിത് റാണ (എട്ടു പന്തില്‍ നാല്) എന്നിവര്‍ നിരാശപ്പെടുത്തി. സ്‌പെന്‍സര്‍ ജോണ്‍സന്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. അശ്വിനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ക്കു പുറമേ ദീപക് ചാഹര്‍ രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ടും, ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് ഓവറില്‍ 10 റണ്‍സ് വഴങ്ങിയും മിച്ചല്‍ സാന്റ്‌നര്‍ 3.2 ഓവറില്‍ 17 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റും വീഴ്ത്തി.

അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ത്തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിന്‍ക്യ രഹാനെയുടെ വിക്കറ്റെടുത്ത് സ്വപ്നതുല്യമായ തുടക്കമായിരുന്നു അശ്വനി കുമാറിന്റേത്. ഏഴു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സുമായി ആക്രമണം മുംബൈ ക്യാംപിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് രഹാനെ മടങ്ങിയത്. തിലക് വര്‍മ ക്യാച്ചെടുത്തു.

ഒരു പന്തിന്റെ ഇടവേളയ്ക്കു ശേഷം അശ്വനി കുമാര്‍ രണ്ടാം വിക്കറ്റിന് തൊട്ടരികെ എത്തിയെങ്കിലും വെങ്കടേഷ് അയ്യര്‍ നല്‍കിയ അവസരം മിച്ചല്‍ സാന്റ്‌നര്‍ ബാക്ക്വാഡ് പോയിന്റില്‍ വിട്ടുകളഞ്ഞത് തിരിച്ചടിയായി. തൊട്ടടുത്ത ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വെങ്കടേഷ് അയ്യര്‍ തന്നെ നല്‍കിയ അവസരം അശ്വനി കുമാറും വിട്ടുകളഞ്ഞു. പിന്നീട് റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസ്സല്‍ എന്നിവരെയും പുറത്താക്കിയാണ് അശ്വനി കുമാര്‍ നാലു വിക്കറ്റ് തികച്ചത്. മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റത്തില്‍ വിക്കറ്റെടുക്കുന്ന നാലാമത്തെ താരം കൂടിയായി അശ്വനി കുമാര്‍

Tags:    

Similar News