വിരാടിലും രോഹിത്തിലും ഇനിയും ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നു; മികച്ച താരങ്ങള്‍ 50 വയസുവരെ കളിക്കണം; ഇരുവരും ഇല്ലാത്ത ഇന്ത്യന്‍ യുവനിര ഇംഗ്ലണ്ടില്‍ തകര്‍ന്നടിയും; മുന്നറിയിപ്പുമായി യോഗ്രാജ് സിംഗ്

യുവനിര ഇംഗ്ലണ്ടില്‍ തകര്‍ന്നടിയും; മുന്നറിയിപ്പുമായി യോഗ്രാജ് സിംഗ്

Update: 2025-05-14 11:04 GMT

മുംബൈ: വിരാട് കോലിയും രോഹിത് ശര്‍മയുമില്ലാതെ യുവതാരങ്ങളുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിറങ്ങുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ തകര്‍ന്നടിയുമെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ്. 2011 ലെ ഏകദിന ലോകകപ്പ് കഴിഞ്ഞ ശേഷം നിരവധി താരങ്ങള്‍ വിരമിക്കുയും ചിലര്‍ വിരമിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത സാഹചര്യത്തിലുണ്ടായ തകര്‍ച്ചയാണ് ഗംഭീറിന് മുന്നില്‍ ഉണ്ടാവുകയെന്നും യോഗ്രാജ് സിംഗ് പറഞ്ഞു.

വിരാട് കോലിയ്ക്കും രോഹിത് ശര്‍മക്കും ഇന്ത്യന്‍ ക്രിക്കറ്റിനായി ഇനിയുമേറെ സംഭാവന ചെയ്യാനുണ്ടായിരുന്നു. കരിയറില്‍ ഇനി ഒന്നും നേടാനില്ലെന്ന് കോലിക്ക് തോന്നിക്കാണാം, എന്നാല്‍ രോഹിത് എല്ലായ്‌പ്പോഴും സ്വയം പ്രചോദിപ്പിക്കുന്ന താരമാണ്. മികച്ച കളിക്കാര്‍ 50 വയസുവരെ കളിക്കളത്തില്‍ തുടരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രോഹിത്തും കോലിയും ആറു ദിവസങ്ങളുടെ ഇടവേളയ്ക്കിടെ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ അത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിച്ചത്.

മഹാന്‍മാരായ കളിക്കാരെല്ലാം 50 വയസുവരെ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതില്‍ വിഷമമുണ്ട്. യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ആരുമില്ല എന്നതിലും. ഇംഗ്ലണ്ടില്‍ യുവാതാരങ്ങളെ കുത്തിനിറച്ചൊരു ടീമുമായി പോവാനാണ് ആലോചിക്കുന്നതെങ്കില്‍ ഇന്ത്യ തകര്‍ന്നു തരിപ്പണമാകുമെന്നും യോഗ്രാജ് സിംഗ് പറഞ്ഞു.

''വിരാട് വലിയ താരമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അഭാവം ടീമിന് നഷ്ടം തന്നെയാണ്. 2011-ല്‍ നിരവധി കളിക്കാരെ പുറത്താക്കുകയോ നിര്‍ബന്ധിച്ച് വിരമിപ്പിക്കുകയോ ചെയ്തപ്പോള്‍ ടീം തകര്‍ന്നിരുന്നു. ഇപ്പോഴും അതില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ അവര്‍ക്കായിട്ടില്ല. എല്ലാവര്‍ക്കും ഒരു സമയമുണ്ട്. വിരാടിലും രോഹിത്തിലും ഇനിയും ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.'' - യോഗ്രാജ് എഎന്‍ഐയോട് പറഞ്ഞു.

കൂടാതെ ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങളില്‍ തകര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ യുവതാരങ്ങള്‍ നിറഞ്ഞ ഒരു ടീം സൃഷ്ടിക്കുന്നതിനെതിരെയും യോഗ്രാജ് മുന്നറിയിപ്പ് നല്‍കി.

''നിങ്ങള്‍ യുവതാരങ്ങള്‍ നിറഞ്ഞ ഒരു ടീം രൂപീകരിച്ചാല്‍ അത് എപ്പോള്‍ വേണമെങ്കിലും തകരാം. വിരാടിന് ഒരുപക്ഷേ ഇനി ഒന്നും നേടാന്‍ ബാക്കിയില്ലെന്ന് തോന്നിയിരിക്കാം. ഏറ്റവും മികച്ച കളിക്കാര്‍ 50 വയസ്സ് വരെ കളിക്കണം. യുവാക്കളെ പ്രചോദിപ്പിക്കാന്‍ ഇപ്പോള്‍ ആരും ഇല്ലാത്തതിനാല്‍, അവരുടെ വിരമിക്കലില്‍ ഞാന്‍ ദുഃഖിതനാണ്.'' - യോഗ്രാജ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് പ്രധാന താരങ്ങളുടെ വിരമിക്കല്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ട് പര്യടനം 2025-2027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കം കൂടിയാണ്.

വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ താരസംസ്‌കാരം അവസാനിപ്പിക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ ശ്രമിക്കുമെന്നാണ് വിരലയിരുത്തപ്പെടുന്നത്. യുവതാരങ്ങളടങ്ങിയ ടീമില്‍ ഗംഭീര്‍ കൂടുതല്‍ കരുത്തനാകുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ഇംഗ്ലണ്ട് പരമ്പര ഗംഭീറിന് കോച്ച് എന്ന നിലയില്‍ നിര്‍ണായകവുമാണ്.

നാട്ടില്‍ ന്യൂലിലന്‍ഡിനെതിരെ 0-3ന് ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഓസ്‌ട്രേലിയയില്‍ 1-3നും പരമ്പര തോറ്റിരുന്നു. ഇംഗ്ലണ്ടിലും ഇന്ത്യ പരമ്പര കൈവിട്ടാല്‍ ഗംഭീറിന്റെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങും. അടുത്തമാസം 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

Similar News