'കുട്ടിയായിരിക്കുമ്പോള്‍ മുംബൈക്കായി കളിക്കാന്‍ മോഹിച്ചു; ഒട്ടേറെ ഓര്‍മകളുള്ള വാംഖഡെയില്‍ പേരിലൊരു സ്റ്റാന്‍ഡ് എന്നത് ഏറെ സ്‌പെഷ്യല്‍'; വാംഖഡെയില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് തുറന്ന് അച്ഛന്‍ ഗുരുനാഥും അമ്മ പൂര്‍ണിമയും; കണ്ണീരണിഞ്ഞ് റിതിക

വാംഖഡെയില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് തുറന്ന് മാതാപിതാക്കള്‍

Update: 2025-05-16 14:47 GMT

മുംബൈ: ഇന്ത്യന്‍ ഏകദിന നായകനായ രോഹിത് ശര്‍മയ്ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. വാംഖഡെ സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇത് താരത്തിന്റെ മാതാപിതാക്കളാണ് അനാവരണം ചെയ്തത്. വാംഖഡെ സ്റ്റേഡിയത്തിലെ ദിവേച്ച പവലിയന്‍ ലെവല്‍ 3 ഇനി രോഹിത് ശര്‍മ്മ സ്റ്റാന്‍ഡ് എന്ന് അറിയപ്പെടും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശരദ് പവാര്‍ തുടങ്ങിയ നിരവധി പ്രമുഖരുടെയും എംസിഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ് ഇത് ഉദ്ഘാടനം ചെയ്തത്.

വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം ഒന്നാകെ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. സ്റ്റാന്‍ഡ് രോഹിത്തിന്റെ പിതാവ് ഗുരുനാഥും അമ്മ പൂര്‍ണിമയും അനാവരണം ചെയ്തപ്പോള്‍ ഭാര്യ റിതികയുടെ കണ്ണുകളും ഈറനണിഞ്ഞു. അവരുടെ സന്തോഷവും അഭിമാനവും പ്രതിഫലിപ്പിക്കുന്ന പ്രതികരണമായിരുന്നു അത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം രോഹിത് ശര്‍മ തന്നെയായിരുന്നു സ്വിച്ച് ഓണ്‍ കര്‍മം നടത്തേണ്ടിയിരുന്നത്. എന്നാല്‍ വേദിയിലേക്ക് മാതാപിതാക്കളെ ക്ഷണിച്ച രോഹിത് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം അവരെക്കൊണ്ട് സ്വിച്ച് ഓണ്‍ ചെയ്യിക്കുകയായിരുന്നു. രോഹിത്തും ഭാര്യ റിതിക സജ്‌ദേയും ബിസിസിഐ മുന്‍ പ്രസിഡന്റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ശരദ് പവാറും ചടങ്ങില്‍ പങ്കെടുത്തു.

ഇത് സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന കാര്യമാണെന്നും കുട്ടിയായിരിക്കുമ്പോള്‍ മുംബൈക്കായി കളിക്കുക എന്നതായിരുന്നു വലിയ ആഗ്രഹമെന്നും ഒട്ടേറെ ഓര്‍മകളുള്ള വാംഡെയില്‍ തന്റെ പേരിലൊരു സ്റ്റാന്‍ഡ് എന്നത് ഏറെ സ്‌പെഷ്യലാണെന്നും രോഹിത് പറഞ്ഞു. ഐപിഎല്ലില്‍ 21ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വാംഖഡെയില്‍ കളിക്കാനിറങ്ങുമ്പോള്‍ അവിശ്വസനീയതയായിരിക്കും തനിക്ക് കൂടുതലായി ഉണ്ടാകുകയെന്നും രോഹിത് പറഞ്ഞു.

മുന്‍ ബിസിസിഐ, എംസിഎ പ്രസിഡന്റിനോടുള്ള ആദരസൂചകമായി ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ലെവല്‍ 3 ശരദ് പവാര്‍ സ്റ്റാന്‍ഡ് എന്നും ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ലെവല്‍ 4, അജിത് വഡേക്കര്‍ സ്റ്റാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു, അതേസമയം എംസിഎ മുന്‍ പ്രസിഡന്റ് അമോല്‍ കാലെയുടെ സ്മരണയ്ക്കായി ഒരു പുതിയ ഓഫീസ് ലോഞ്ചും തുറന്നു.

കഴിഞ്ഞ മാസം ചേര്‍ന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ലെവല്‍ 3ലെ ദിവേച്ച പവലിയനെ രോഹിത് ശര്‍മ സ്റ്റാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. രോഹിത്തിന് പുറമെ അജിത് വഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ശരദ് പവാറിന്റെ പേരും സ്റ്റേഡിയത്തിലെ രണ്ട് സ്റ്റാന്‍ഡുകള്‍ക്ക് നല്‍കാനും തീരുമാനിച്ചിരുന്നു. വാംഖഡെയിലെ ലെവല്‍ 3ലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ഇനി മുതല്‍ ശരദ് പവാറിന്റെ പേരിലും ലെവല്‍ 4 സ്റ്റാന്‍ഡ് അജിത് വഡേക്കറുടെ പേരിലും അറിയപ്പെടും.

നിലവില്‍ വാംഖഡെയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, വിജയ് മര്‍ച്ചന്റ്, ദീലീപ് വെങ്‌സര്‍ക്കാര്‍ എന്നിവരുടെ പേരില്‍ സ്റ്റാന്‍ഡുകളുണ്ട്. കഴിഞ്ഞ വര്‍ഷം രോഹിത്തിന് കീഴില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ഈ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയും നേടി ഡബിള്‍ തികച്ചിരുന്നു.2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനും രോഹിത്തിനായി. വാംഖഡെയിലും രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. വാംഖഡെയില്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 402 റണ്‍സടിച്ച രോഹിത്, വാംഖഡെയില്‍ കളിച്ച ടി20 മത്സരങ്ങളില്‍ ഒരു സെഞ്ചുറി അടക്കം 2543 റണ്‍സും സ്വന്തമാക്കി.

ടി20 ലോകകപ്പിലെ കിരീടനേട്ടത്തിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ഇനി ഏകദിനങ്ങളില്‍ മാത്രമാകും രോഹിത്തിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനാകുക.

'കുട്ടിയായിരിക്കുമ്പോള്‍ മുംബൈക്കായി കളിക്കാന്‍ മോഹിച്ചു; ഒട്ടേറെ ഓര്‍മകളുള്ള വാംഖഡെയില്‍ പേരിലൊരു സ്റ്റാന്‍ഡ് എന്നത് ഏറെ സ്‌പെഷ്യല്‍'; വാംഖഡെയില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് തുറന്ന് അച്ഛന്‍ ഗുരുനാഥും അമ്മ പൂര്‍ണിമയും; കണ്ണീരണിഞ്ഞ് റിതിക

Similar News