ഐപിഎല്‍ കിരീടപ്പോരിന്റെ ടോസിന് മിനിറ്റുകള്‍ മാത്രം; കാത്തിരുന്ന ആ സന്തോഷവാര്‍ത്ത; മഴ മാറി, മാനം തെളിഞ്ഞു; സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമായി; നാട്ടിലേക്ക് മടങ്ങിയ വെടിക്കെട്ട് ഓപ്പണര്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ ആര്‍സിബി ആരാധകര്‍

അഹമ്മദാബാദില്‍ നിന്ന് ആ സന്തോഷവാര്‍ത്ത

Update: 2025-06-03 13:22 GMT

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തിന്റെ ടോസിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ അഹമ്മദാബാദില്‍ നിന്നും കാത്തിരുന്ന ആ സന്തോഷവാര്‍ത്ത. മഴ മാറി മാനം തെളിഞ്ഞു. വൈകിട്ട് നാലരയോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരത്തും മഴ പെയ്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ അരമണിക്കൂറോളം നീണ്ട മഴ പെട്ടെന്ന് തന്നെ ശമിച്ചു. മാനം തെളിഞ്ഞതോടെ ആരാധകര്‍ക്ക് ആശ്വാസമായി. ഐപിഎല്‍ കിരീടപ്പോരിന് മുമ്പുള്ള സമാപനച്ചടങ്ങുകള്‍ നടക്കുകയാണിപ്പോള്‍ സ്റ്റേഡിയത്തില്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ആര്‍സിബി താരം വിരാട് കോലി ഗ്രൗണ്ടിലിറങ്ങി കുറച്ചുനേരം ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. ഫൈനലിന് മഴ പ്രവചനമില്ലെങ്കിലും അപ്രതീക്ഷിതമായ എത്തിയ മഴ ആരാധകരെ ആശങ്കയിലാഴ്ച്ചിയിരുന്നു. ഇവിടെ നടന്ന പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മൂലം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങാനായത്. മത്സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാനായെങ്കിലും ഫൈനലിലും മഴ കളിക്കുമോ എന്ന ആശങ്ക ഇപ്പോഴും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല.

ഐപിഎല്‍ ഫൈനലിന് ബിസിസിഐ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം നാളെ നടത്തും. അതേസമയം, പ്ലേ ഓഫ് മത്സരങ്ങള്‍ക്കുള്ള പുതുക്കിയ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് രണ്ട് മണിക്കൂര്‍ അധികസമയം അനുവദിച്ചിട്ടുള്ളതിനാല്‍ മഴ കാരണം മത്സരം വൈകിയാലും രാത്രി 9.30 വരെ ടോസിന് സമയമുണ്ട്. രാത്രി 9.30നാണ് ടോസ് ഇടുന്നതെങ്കിലും 20 ഓവര്‍ മത്സരം തന്നെ നടക്കും.

ഇതിനുശേഷം മാത്രമെ ഓവറുകള്‍ നഷ്ടമാകു എന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാമ്. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരം 9.30നാണ് ആരംഭിച്ചത്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളത്തേക്ക് മത്സരം മാറ്റും. നാളെയും മത്സരം സാധ്യമായില്ലെങ്കില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്‌സിനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും.

അതേ സമയം ആര്‍സിബി ആരാധര്‍ക്ക് ആശ്വാസ വാര്‍ത്ത കൂടി ഇതിനൊപ്പമുണ്ട്. ഒന്നാം ക്വാളിഫയറിനുശേഷം ഇംഗ്ലണ്ടിലേക്ക് പോയ വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തിരിച്ചെത്തി ടീമിനൊപ്പം ചേര്‍ന്നു. ഫില്‍ സാള്‍ട്ട് തിരിച്ചെത്തുമോ എന്ന ആശങ്കയിലായിരുന്നു ആര്‍സിബി ആരാധകര്‍. ഇന്നലെ വൈകിട്ട് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍സിബി പരിശീലനത്തിനിറങ്ങിയപ്പോള്‍ സാള്‍ട്ടിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഫില്‍ സാള്‍ട്ട് നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററാണ് സാള്‍ട്ട്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കിയ ഫില്‍ സാള്‍ട്ട് 12 മത്സരങ്ങളില്‍ സാള്‍ട്ട് 175.90 സ്‌ട്രൈക്ക് റേറ്റിലും 35.18 പ്രഹരശേഷിയിലും 387 റണ്‍സാണ് അടിച്ചെടുത്തത്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെതിരെ തന്നെ സാള്‍ട്ട് 27 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം പുറത്താവാതെ 56 റണ്‍സെടുത്തിരുന്നു. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആയിരുന്നു സാള്‍ട്ടിന്റെ മികച്ച പ്രകടനങ്ങളിലൊന്ന് കണ്ടത്. 174 റണ്‍സ് ചേസ് ചെയ്ത ആര്‍സിബിക്കായി സാള്‍ട്ടും കോലിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ സാള്‍ട്ട് 33 പന്തില്‍ 65 റണ്‍സെടുത്തു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- പഞ്ചാബ് കിംഗ്‌സ് കിരീടപ്പോരാട്ടം ആരംഭിക്കുക. ടീമിന്റെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു കൂട്ടരും മൈതാനത്തെത്തുന്നത്. ബെംഗളൂരുവിന് രജത് പാടിദാറും പഞ്ചാബിന് ശ്രേയസ് അയ്യരുമാണ് ക്യാപ്റ്റന്‍മാര്‍. ഐപിഎല്ലില്‍ കപ്പ് സ്വന്തമാക്കുന്ന എട്ടാമത്തെടീമാവാന്‍ പാടിദാറിന്റെയും ശ്രേയസിന്റെയും പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. സീസണില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണ. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആര്‍സിബിക്കൊപ്പം നിന്നു. അഹമ്മദാബാദില്‍ ഫൈനലിന് മഴ ഭീഷണിയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Tags:    

Similar News