വിരാട് കോലി ഐപിഎല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു? ആര്‍സിബിയുടെ വാണിജ്യ കരാര്‍ നിരസിച്ചു; ഫ്രാഞ്ചൈസിയുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് അഭ്യൂഹം; മിനി ലേലത്തില്‍ ഭാഗമാകുമെന്ന് ആരാധകര്‍

Update: 2025-10-15 13:04 GMT

ബെംഗളൂരു: വിരാട് കോലി ഐപിഎല്ലില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുകയാണോ? ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) വിടുകയാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നു. ആര്‍സിബിയുടെ പുതിയ വാണിജ്യ കരാര്‍ കോലി നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഐപിഎല്ലില്‍ 18 വര്‍ഷം തുടര്‍ച്ചയായി ഒരേ ടീമില്‍ തന്നെ കളിച്ച താരമാണ് കോലി. ആര്‍സിബിക്കൊപ്പം കഴിഞ്ഞ സീസണില്‍ കന്നി ഐപിഎല്‍ കിരീടം നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഐപിഎല്‍ കിരീടം ബെംഗളൂരുവിലേക്കെത്തിച്ച് മാസങ്ങള്‍ക്കുള്ളില്‍ താരം ഫ്രാഞ്ചൈസിയുമായുള്ള തന്റെ 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അഭ്യൂഹം.

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യം നിരസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കോലി ആര്‍സിബിയില്‍ തന്നെ കരിയര്‍ തുടരുമെന്നാണ് കൈഫ് പറയുന്നത്. വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആര്‍സിബിക്കായേ താന്‍ അവസാന മത്സരം കളിക്കൂ എന്ന് കോലി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് കൈഫ് ചൂണ്ടിക്കാട്ടി. അതിനാല്‍ അദ്ദേഹം പിന്മാറില്ല. അദ്ദേഹം വാണിജ്യ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്. കളിക്കാരന്റെ കരാറും വാണിജ്യ കരാറും രണ്ടാണെന്ന് കൈഫ് ചൂണ്ടിക്കാട്ടുന്നു. ആര്‍സിബിക്ക് ഒരു പുതിയ ഉടമ വന്നേക്കാം, അവര്‍ ഫ്രാഞ്ചൈസിയെ നിയന്ത്രിക്കും എന്നതിനാലാണ് അദ്ദേഹം ഒരു വാണിജ്യ കരാറില്‍ ഒപ്പുവെക്കാത്തത്. അതുകൊണ്ടാണ് അദ്ദേഹം കാത്തിരിക്കുന്നത്, ഒരു മാറ്റമുണ്ടെങ്കില്‍, ചര്‍ച്ചകളും ഉണ്ടാകും. ഇതെല്ലാം തിരശ്ശീലയ്ക്ക് പിന്നിലെ കാര്യങ്ങളാണ്. അതിനായി അദ്ദേഹം കാത്തിരിക്കുകയാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ കൈഫ് പറഞ്ഞു.

അടുത്ത സീസണ് മുമ്പ് ആര്‍സിബിയുടെ ഉടമസ്ഥതയില്‍ മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. ഇതുകൊണ്ടാകാം കോലി വാണിജ്യ കരാര്‍ പുതുക്കാത്തതെന്നാണ് വിലയിരുത്തല്‍. പരസ്യങ്ങള്‍, ഫോട്ടോ ഷൂട്ടുകള്‍, സ്വകാര്യ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വാണിജ്യകരാര്‍.

താരം വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന് ഒരു വിഭാഗം ആരാധകര്‍ പറഞ്ഞപ്പോള്‍ ചിലര്‍ അദ്ദേഹം ടീം വിടുമെന്നും മിനി ലേലത്തില്‍ ഭാഗമാകും എന്നും മറുവിഭാഗം ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതൊക്കെ ബിസിനസ് മാത്രം ആണെന്നും അദ്ദേഹം ഐപിഎല്‍ ഉപേക്ഷിക്കുകയോ മറ്റൊരു ഫ്രാഞ്ചൈസിയില്‍ ചേരുകയോ ചെയ്യില്ല എന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 2026 ഐപിഎല്ലിന് മുമ്പ് കോഹ്ലി ബെംഗളൂരുവുമായുള്ള കരാര്‍ പുതുക്കിയിട്ടില്ലെന്ന് അവകാശപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കോഹ്ലിയുടെ കരിയറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. താരം വിരമിക്കും എന്നൊക്കെ ഉള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ആര്‍സിബി ആരാധകര്‍ വളരെ അസ്വസ്ഥരായി മാറിയ സാഹചര്യത്തിലാണ് ആകാശ് ചോപ്ര ഈ വിഷയത്തില്‍ പ്രതികരിച്ചത്.

''അദ്ദേഹം ഒരു വാണിജ്യ കരാര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്, പക്ഷേ അതിന്റെ അര്‍ത്ഥമെന്താണ്? അദ്ദേഹം തീര്‍ച്ചയായും ആര്‍സിബിക്ക് വേണ്ടി കളിക്കും. കളിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അദ്ദേഹം അതേ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കും,'' ചോപ്ര പറഞ്ഞു. ''അദ്ദേഹം (കോഹ്ലി) ട്രോഫി നേടിയിരിക്കുന്നു. പിന്നെ എന്തിനാണ് ഫ്രാഞ്ചൈസി വിടുന്നത്? അദ്ദേഹം എവിടേക്കും പോകുന്നില്ല. കരാര്‍ നിരസിച്ചു എന്നൊക്കെ ഓരോരുത്തര്‍ ഊഹാപോഹം വെച്ച് പറയുന്നതാണ്'' ചോപ്ര പറഞ്ഞു.

ആര്‍സിബിയുടെ ചരിത്രപരമായ ഐപിഎല്‍ 2025 വിജയത്തില്‍, കോഹ്ലി നിര്‍ണായക പങ്ക് വഹിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 54.75 എന്ന മികച്ച ശരാശരിയിലും 144.71 എന്ന സ്‌ട്രൈക്ക് റേറ്റിലും 657 റണ്‍സ് അദ്ദേഹം നേട., എട്ട് അര്‍ദ്ധസെഞ്ച്വറികളും ഈ യാത്രയില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച റണ്‍ സ്‌കോററാണ് കോഹ്ലി. ആര്‍സിബിക്കായി 267 മത്സരങ്ങളില്‍ നിന്ന്, എട്ട് സെഞ്ച്വറികളും 63 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 39.54 ശരാശരിയിലും 132.85 സ്‌ട്രൈക്ക് റേറ്റിലും 8,661 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

Similar News