സഞ്ജുവിനെ വിട്ടുകിട്ടാന്‍ ജഡേജയൊ; ട്രേഡ് വാര്‍ത്തകള്‍ ചൂടുപിടിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷനായി ഇന്ത്യന്‍ താരം; ചെന്നൈയുടേത് വലിയ പിഴവെന്ന് പ്രിയങ്ക് പാഞ്ചല്‍

Update: 2025-11-10 08:04 GMT

മുംബൈ: അടുത്ത ഐപിഎല്‍ സീസണിന് മുമ്പ് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ട്രേഡ് വാര്‍ത്തകള്‍ ചൂടുപിടിച്ചതോടെ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ കാത്തിരിക്കുകയാണ് ഏവരും. രാജസ്ഥാനും ചെന്നൈ സൂപ്പര്‍ കിങ്‌സും നടത്തിയ ചര്‍ച്ചയില്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാന്‍ ധാരണയായതായാണു പുറത്തുവരുന്ന വിവരം.

താരകൈമാറ്റം സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിച്ചതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിഷ്‌ക്രിയമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ ജഡേജയെ രാജസ്ഥാന്‍ റോയല്‍സിന് വിട്ടുകൊടുത്ത് സഞ്ജു സാംസണെ കൊണ്ടുവരുമെന്ന വാര്‍ത്തകള്‍ക്ക് ചൂടുപിടിക്കുമ്പോഴാണ് ജഡേജ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തത്. ട്രേഡ് വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഫ്രാഞ്ചൈസികളോ താരങ്ങളോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. നവംബര്‍ 15നാണ് നിലനിര്‍ത്തുന്നതും ഒഴിവാക്കുന്നതുമായ താരങ്ങളുടെ ലിസ്റ്റ് കൊടുക്കാനുള്ള അവസാന സമയം. ഇതിനിടെയാണ് ജഡേജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായത്.

അതേസമയം അപകടകരമായ നീക്കമാണു ചെന്നൈ നടത്തുന്നതെന്നാണ് മുന്‍ ക്രിക്കറ്റ് താരം പ്രിയങ്ക് പാഞ്ചലിന്റെ മുന്നറിയിപ്പ്. സഞ്ജുവിനു വേണ്ടി ജഡേജയെ വിട്ടുകൊടുക്കുന്നത് ചെന്നൈയ്ക്കു തിരിച്ചടിയാകുമെന്നും പാഞ്ചല്‍ മുന്നറിയിപ്പു നല്‍കുന്നു. ഏറെക്കാലം ചെന്നൈയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്ത ഇതിഹാസത്തെ വിട്ടുകൊടുക്കരുതെന്നാണ് പ്രിയങ്ക് പാഞ്ചലിന്റെ നിലപാട്. ''സഞ്ജുവിനു വേണ്ടി ജഡേജ ഭായിയെ വില്‍ക്കുന്നത് ചെന്നൈ ചെയ്യുന്ന വലിയ പിഴവാണ്. ഇതിഹാസങ്ങള്‍ക്കൊപ്പം എപ്പോഴും ഉറച്ചുനില്‍ക്കുന്ന ക്ലബ്ബ്, വളരെക്കാലം അക്ഷീണം പ്രയത്‌നിച്ച, ഒരുപാട് കിരീടങ്ങള്‍ വിജയിച്ച, ടീമിന്റെ മുഖമായ താരത്തെ പോകാന്‍ അനുവദിക്കരുത്.'' പാഞ്ചല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

സഞ്ജു സാംസണിനും രവീന്ദ്ര ജഡേജയ്ക്കും ഒരു സീസണില്‍ 18 കോടി രൂപയാണ് അതത് ഫ്രാഞ്ചൈസികള്‍ നല്‍കുന്നത്. താരങ്ങളുടെ കൈമാറ്റത്തിനുള്ള കരാര്‍ അവസാന ഘട്ടത്തിലാണെന്നാണു വിവരം. ജഡേജയ്‌ക്കൊപ്പം മറ്റൊരു താരത്തെ കൂടി വേണമെന്ന് രാജസ്ഥാന്‍ കടുംപിടിത്തം തുടരുന്നതാണ് ഇക്കാര്യത്തിലെ പ്രഖ്യാപനം വൈകിപ്പിക്കുന്നത്. രാജസ്ഥാന്‍ ടീമുടമ മനോജ് ബദാലെ ലണ്ടനില്‍നിന്ന് നേരിട്ടെത്തിയാണ് താരക്കൈമാറ്റത്തിനുള്ള ചര്‍ച്ചകള്‍ നയിക്കുന്നത്.

ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള ട്രേഡ് സംബന്ധിച്ച് ഇരു ടീമുകളും താരങ്ങളും തമ്മില്‍ ധാരണയായതായി ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിനെ വിട്ടുകിട്ടാന്‍ ജഡേജയ്ക്കൊപ്പം സാം കറനേയും ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ടുകൊടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കരാര്‍ നടന്നാല്‍, 16 വര്‍ഷത്തിനുശേഷം ജഡേജ റോയല്‍സുമായി വീണ്ടും ഒന്നിക്കും. 2008, 2009 ഉദ്ഘാടന സീസണുകളില്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ജഡേജ.

തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്സിലെത്തി ജഡേജ. പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജേഴ്സിയില്‍ കളിക്കുന്നത്. 2012 മുതല്‍ ചെന്നൈയുടെ താരമാണ് ജഡേജ. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. 36കാരനായ ജഡേജ അടുത്തിടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

2019ല്‍ പഞ്ചാബ് കിംഗ്‌സില്‍ നിന്നാണ് കറന്‍ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2023, 2024 സീസണിലും അവര്‍ക്കായി കളിച്ചു. 2020, 2021 സീസണിലും സിഎസ്‌കെയ്ക്കായി കളിച്ചു. 2025 സീസണില്‍ 2.4 കോടി രൂപയ്ക്ക് കറനെ സിഎസ്‌കെ തിരികെ വാങ്ങി, അഞ്ച് മത്സരങ്ങളില്‍ നിന്ന് 114 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് അദ്ദേഹം നേടിയത്.

Tags:    

Similar News