റോയല്‍സ് ടീം പരാഗിന് അനാവശ്യ പരിഗണന നല്‍കുന്നു; ടീം ഗെയിം പ്ലാന്‍ തയ്യാറാക്കുന്നത് പരാഗിനെ ചുറ്റിപ്പറ്റി മാത്രം; പരാഗിനു നല്‍കിക്കൊണ്ടിരിക്കുന്ന ഈ അനാവശ്യ പിന്തുണ മതിയാക്കിയേ തീരൂ; എന്നാലെ ടീം പച്ചപിടിക്കൂ; വിമര്‍ശിച്ച് ആരാധകര്‍

Update: 2025-04-17 14:22 GMT

രാജസ്ഥാന്‍ റോയസില്‍ തുടരെ ഫ്ളോപ്പായി കൊണ്ടിരിക്കുന്ന യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനു രൂക്ഷ വിമര്‍ശനം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ കളിയില്‍ ബാറ്റിങില്‍ താരം വന്‍ ഫ്ളോപ്പായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിച്ചത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ പരാഗ് 11 ബോളില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. പിന്നീട് സൂപ്പര്‍ ഓവറില്‍ ഇറങ്ങിയപ്പോഴും താരം ദുരന്തമായി. നാലു റണ്‍സ് മാത്രമെടുത്ത പരാഗ് റണ്ണൗട്ടാവുകയായിരുന്നു.

റോയല്‍സ് ടീം പരാഗിനു അനാവശ്യ പരിഗണന നല്‍കുന്നതായും ഇതു അവസാനിപ്പിക്കണമെന്നുമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്. നായകന്‍ സഞ്ജു സാംസണിനേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിനു ലഭിക്കുന്നുണ്ടെന്നുമാണ് പലരും ആരോപിക്കുന്നത്. ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാത്ത റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നും പുറത്താക്കണമെന്നും എങ്കില്‍ മാത്രമേ ഫ്രാഞ്ചൈസി പച്ച പിടിക്കൂയെന്നുമാണ് ആരാധകരുടെ നിരീക്ഷണം.

രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ വെറും വണ്‍ മാന്‍ ഫാന്‍ ക്ലബ്ബായി അധപതിച്ചിരിക്കുകയാണ്. അതു മറ്റാരുമല്ല, റിയാന്‍ പരാഗാണ്. അസമ്മില്‍ നിന്നുള്ള ഈ യുവതാരത്തെ മാത്രം ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ റോയല്‍സ് ടീം ഗെയിം പ്ലാന്‍ തയ്യാറാക്കുന്നത്. എല്ലാത്തിനും കാരണം പരാഗിന്റെ ബന്ധുവും റോയല്‍സിന്റെ ചെയര്‍പേഴ്സണ്‍ കൂടിയായ രഞ്ജിത് ബര്‍താക്കൂറാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കളിക്കാരില്‍ ഒരാളാണ് റിയാന്‍ പരാഗ്. ഒരു സീസണിലെ അദ്ഭുതമെന്നു അദ്ദേഹത്തെ വിളിക്കാം. കളിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 500 പ്ലസ് റണ്‍സ് നേടിയതൊഴിത്താല്‍ മറ്റൊരു സീസണിലും പരാഗ് തിളങ്ങിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു ടീമില്‍ അവസരങ്ങള്‍ക്കു ഒരു പഞ്ഞവുമില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

റിയാന്‍ പരാഗ് വെറും ഓവര്‍ റേറ്റഡായിട്ടുള്ള ക്രിക്കറ്ററാണ്. വിരാട് കോലിയെ പോലെ അഗ്രീസാവുകയും രോഹിത് ശര്‍മയെപ്പോലെ ആത്മവിശ്വാസം കാണിക്കുകയും ചെയ്യുമെങ്കിലും യഥാര്‍ഥത്തില്‍ റിഷഭ് പന്തിനെപ്പോലെ വന്‍ ഫ്ളോപ്പായ ഒരു താരമാണ് പരാഗെന്നും ക്രിക്കറ്റ് പ്രേമികള്‍ പരിഹസിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനു നല്‍കിക്കൊണ്ടിരിക്കുന്ന ഈ അനാവശ്യ പിന്തുണ മതിയാക്കിയേ തീരൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ മൂന്നാം നമ്പറിലേക്കു ഏറ്റവും അനുയോജ്യനായ നിതീഷ് റാണ ടീമിലുണ്ടായിട്ടും എന്തിനാണ് പരാഗിനെ ഈ റോളില്‍ അയച്ചത്? 11 ബോളില്‍ വെറും എട്ടു റണ്‍സാണ് താരം നേടിയത്. നിതീഷ് റാണയ്ക്കു മൂന്നാമനായി അവസരം നല്‍കിയിരുന്നെങ്കില്‍ കളിയുടെ ഫലം മറ്റൊന്നായേനെ. സൂപ്പര്‍ ഓവറില്‍ പരാഗിനെ ഇറക്കി റോയല്‍സ് വീണ്ടുമൊരു അബദ്ധം കൂടി കാണിച്ചു. പകലം യശസ്വി ജയ്സ്വാളിനെയാണ് അയക്കേണ്ടിയിരുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Tags:    

Similar News