ബൗളിങ്ങിന് പിന്നാലെ ബാറ്റിങ്ങിലും ബംഗളുരു കരുത്ത്! പഞ്ചാബിനെതിരെ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ആര്‍സിബി ഐപിഎല്‍ ഫൈനലില്‍; അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങി സാള്‍ട്ട്; നാലാം ഫൈനലിന് ആര്‍സിബി

നാലാം ഫൈനലിന് ആര്‍സിബി

Update: 2025-05-29 17:16 GMT

മുല്ലന്‍പൂര്‍: ബൗളര്‍മാര്‍ക്കൊപ്പം ബാറ്റസ്മാന്‍മാരും മികവ് കാട്ടിയതോടെ പഞ്ചാബിനെതിരെ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു 18 മത് ഐപിഎല്ലിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി.പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 10 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു.27 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്ന സാള്‍ട്ടിന്റെ ഇന്നിങ്ങ്സ് ബംഗളുരുവിന്റെ വിജയം എളുപ്പത്തിലാക്കി.

27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമുള്‍പ്പടെയാണ് ഫില്‍ സാള്‍ട്ട് 56 റണ്‍സെടുത്തത്.ക്യാപ്റ്റന്‍ രജത് പടിദാര്‍ 15 റണ്‍സോടെയും പുറത്താകാതെ നിന്നു.വിരാട് കോലി (12), മായങ്ക് അഗര്‍വാള്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്.പവര്‍ പ്ലേയില്‍ തന്നെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. 12 പന്തില്‍ 12 റണ്‍സ് നേടിയ വിരാട് കോലിയ്ക്ക് തിളങ്ങാനായില്ല.എന്നാല്‍, ഒരറ്റത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന സാള്‍ട്ട് അനായാസം സ്‌കോര്‍ ഉയര്‍ത്തിയതോടെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം അടുത്തു.




ഇതിനിടെ 13 പന്തില്‍ 19 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിനെ മുഷീര്‍ ഖാന്‍ പുറത്താക്കി. തുടര്‍ന്ന് 23 പന്തില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി തികച്ചു. 10-ാം ഓവറില്‍ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.പഞ്ചാബിനായി ജാമിയേസണ്‍,മുഷീര്‍ ഖാന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.ഐപിഎല്‍ ഇടവേളയ്ക്കിടെ നാട്ടിലേക്ക് മടങ്ങിയ ശേഷം തിരിച്ചെത്തിയ ജോഷ് ഹെയ്സല്‍വുഡും സ്പിന്നര്‍ സുയാഷ് ശര്‍മയും ചേര്‍ന്നാണ് പഞ്ചാബിനെ തകര്‍ത്തത്.



സുയാഷും ഹെയ്സല്‍വുഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദയാല്‍ രണ്ടു വിക്കറ്റെടുത്തു.ആര്‍സിബി പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരുടെ വിക്കറ്റുകള്‍ പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ വീഴ്ത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്.ബാറ്റിംഗ് നിര പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ പഞ്ചാബിന് 14.1 ഓവറില്‍ 101 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.ഇതോടെ പഞ്ചാബ് കിംഗ്‌സ് ഐപിഎല്‍ പ്ലേഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.87 റണ്‍സിന് പുറത്തായ ഡക്കാന്‍ ചാര്‍ജേഴ്സാണ് മുന്നില്‍.



ഐപിഎല്ലില്‍ ആര്‍സിബിയുടെ നാലാം ഫൈനലാണിത്.2016-ന് ശേഷം ഇതാദ്യമായാണ് ആര്‍സിബി ഫൈനലിലെത്തുന്നത്.ഇത് കൂടാതെ 2009,2011 എന്നീ സീസണുകളിലും ഫൈനലിലെത്തിയിട്ടുള്ള ആര്‍സിബിക്ക് മൂന്നു വട്ടവും കിരീടം നഷ്ടമായിരുന്നു.സൂപ്പര്‍ താരം വിരാട് കോലി ഐപിഎല്‍ ട്രോഫി നേടുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.തോറ്റെങ്കിലും ഫൈനല്‍ യോഗ്യത ഉറപ്പാക്കാന്‍ പഞ്ചാബിന് ഒരു അവസരം കൂടി ലഭിക്കും.വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ വിജയികളിലെ രണ്ടാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ പഞ്ചാബിന് കലാശപ്പോരിലേക്ക് കടക്കാം.


Tags:    

Similar News