തുടര്‍ച്ചയായി സെഞ്ച്വറികള്‍; ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടി ഋഷഭ് പന്ത്; ജസ്പ്രീത് ബുംറ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായി തുടരുന്നു

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടി ഋഷഭ് പന്ത്

Update: 2025-06-25 13:27 GMT

ലീഡ്സ്: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ രണ്ടു ഇന്നിംഗ്സുകളിലും സെഞ്ച്വറി കണ്ടെത്തിയ ഋഷഭ് പന്ത് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കില്‍ ഏഴാം സ്ഥാനത്തേയ്ക്കാണ് ഉയര്‍ന്നത്. ഋഷഭ് പന്ത് ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 118 റണ്‍സും നേടിയെങ്കിലും മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചില്ല.

ഋഷഭ് പന്തിന് പുറമേ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റും ആദ്യ പത്തില്‍ ഇടംനേടി. ഋഷഭ് പന്തിന് തൊട്ടുതാഴെ എട്ടാം സ്ഥാനത്താണ് ബെന്‍ ഡക്കറ്റ്. ടെസ്റ്റ് ചരിത്രത്തില്‍ 800 റേറ്റിംഗ് പോയിന്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയാണ് ഋഷഭ് പന്ത്. ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്ററായി ജോ റൂട്ട് തുടരും.

സഹതാരം ഹാരി ബ്രൂക്ക് ആണ് രണ്ടാം സ്ഥാനത്ത്. ഒന്നാം ഇന്നിംഗ്‌സിലെ തന്റെ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 20-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായി തുടരുന്നു. ബാറ്റിങ്ങിലും പന്തിലും ഒരുപോലെ സംഭാവന നല്‍കിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് മൂന്ന് സ്ഥാനങ്ങള്‍ കയറി ടെസ്റ്റ് ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് എത്തി.

Tags:    

Similar News