വെടിക്കെട്ട് പ്രകടനത്തോടെ 23 പന്തില്‍ 49; കൈവിട്ട കളി തിരിച്ചു പിടിച്ച് വാഷിങ്ടണ്‍ സുന്ദര്‍; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പം

മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

Update: 2025-11-02 13:04 GMT

ഹൊബാര്‍ട്ട്: ഓസ്ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഹൊബാര്‍ട്ടില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 23 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി.

187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് അഭിഷേക് ശര്‍മ സമ്മാനിച്ചത്. മൂന്നോവറില്‍ ടീം 30 റണ്‍സിലെത്തി. നാലാം ഓവറില്‍ അഭിഷേകിനെ നതാന്‍ എല്ലിസ് പുറത്താക്കി. 16 പന്തില്‍ നിന്ന് 25 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. പിന്നീട് ശുഭ്മാന്‍ ഗില്ലും നായകന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. എന്നാല്‍ ഇരുതാരങ്ങളെയും ഓസീസ് ബൗളര്‍മാര്‍ കൂടാരം കയറ്റിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഗില്‍ 15 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ 24 റണ്‍സെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 76-3 എന്ന നിലയിലായി.

നാലാം വിക്കറ്റില്‍ തിലക് വര്‍മയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും സ്‌കോര്‍ നൂറുകടത്തിയെങ്കിലും എല്ലിസ് കൂട്ടുകെട്ട് പൊളിച്ച് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചു. 17 റണ്‍സെടുത്ത് അക്ഷര്‍ മടങ്ങി. 13 ഓവര്‍ അവസാനിക്കുമ്പോള്‍ 126-4 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. തിലക് വര്‍മ (29) പുറത്തായെങ്കിലും സുന്ദര്‍ ടീമിനെ 150 കടത്തി. പിന്നാലെ ജിതേഷ് ശര്‍മയുമായി ചേര്‍ന്ന് സുന്ദര്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ നിന്ന് 49 റണ്‍സെടുത്തപ്പോള്‍ ജിതേഷ് ശര്‍മ 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നുവിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയച്ചപ്പോള്‍ ആഗ്രഹിച്ച തുടക്കമാണ് അര്‍ഷ്ദീപ് സിംഗ് നല്‍കിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ (6) മടക്കിയ അര്‍ഷ്ദീപ് സിംഗ് തന്റെ രണ്ടാം ഓവറില്‍ ജോഷ് ഇംഗ്ലിസിനെ കൂടി പുറത്താക്കി ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാം നമ്പറില്ഡ ക്രീസിലിറങ്ങിയ ടിം ഡേവിഡ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിര്‍ത്തി മറുവശത്ത് ഡേവിഡ് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസ് 42ല്‍ എത്തി.

പവര്‍ പ്ലേക്ക് ശേഷമായിരുന്നു ഡേവിഡ് സംഹാരരൂപം പൂണ്ടത്. അക്സര്‍ പട്ടേലിനെ ഒരോവറില്‍ കരണ്ട് സിക്സ് അടിച്ചു തുടങ്ങിയ ഡേവിഡ് തൊട്ടടുത്ത ഓവറില്‍ ശിവം ദുബെക്കെതിരെ മൂന്ന് ബൗണ്ടറി പറത്തി 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി തുടര്‍ച്ചയായ പന്തുകളില്‍ മിച്ചല്‍ മാര്‍ഷിനെയും(14 പന്തില്‍ 11), മിച്ചല്‍ ഓവനെയും(0) മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ഡേവിഡ് അടിതുടര്‍ന്നു.

പതിനൊന്നാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് തവണ ഡേവിഡ് സിക്സിന് പറത്തി. പന്ത്രണ്ടാം ഓവറില്‍ ഓസീസ് 100 കടന്നു. ശിവം ദുബെ എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് സിക്സ് അടിച്ച സ്റ്റോയ്നിസ് കരുത്തുകാട്ടിയപ്പോള്‍ അവസാന പന്തില്‍ ഡേവിഡിനെ തിലക് വര്‍മ ബൗണ്ടറിയില്‍ പിടികൂടി. ഡേവിഡ് മടങ്ങിയശേഷം കടിഞ്ഞാണേറ്റെടുത്ത സ്റ്റോയ്നിസ് തകര്‍ത്തടിച്ചു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സ്റ്റോയ്നിസ് 39 പന്തില്‍ 64 റണ്‍സെടുത്ത് അര്‍ഷ്ദീപിന്റെ അവസാന ഓവറില്‍ പുറത്തായി. 14 പന്തില്‍ 25 റണ്‍സെടുത്ത മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.

Tags:    

Similar News