ചെന്നൈ: കരൂര്‍ ദുരന്തത്തില്‍, മരിച്ചവരുടെ കുടുംബത്തിന് നടനും, ടിവികെ നേതാവുമായ വിജയ് 20 ലക്ഷം രൂപ സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും നല്‍കും. ഇത്തരം വലിയൊരു നഷ്ടം സംഭവിച്ചിരിക്കെ, ഈ തുക വലുതല്ലെന്ന് തനിക്ക് അറിയാമെന്നും എന്നിരുന്നാലും ഈ സന്ദര്‍ഭത്തില്‍ കുടുംബാംഗമെന്ന നിലയില്‍ ഒപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും വിജയ് പറഞ്ഞു.

അതേസമയം, തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന പര്യടനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു. കോടതി കടുത്ത പരാമര്‍ശം നടത്തുമെന്ന ആശങ്കയിലാണ് തീരുമാനം. കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി നേടിയിട്ടുണ്ട്. പൊലീസ് അനുമതി നല്‍കിയാല്‍, കരൂരിലേക്ക് പോകും. സ്ഥിഗതികള്‍ വിലയിരുത്താന്‍ വിജയ് യുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. നിയമോപദേശം തേടാന്‍ യോഗത്തില്‍ തീരുമാനമായി.

അതേസമയം, കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയില്‍ മതിയായ പൊലീസ് സുരക്ഷ ഉറപ്പാക്കിയില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. കൂടുതല്‍ തിരക്ക് ഒഴിവാക്കാനാണ് നടന്‍ വിജയ് ചെന്നൈയിലേക്ക് പോയതെന്നും സ്ത്രീകളും കുട്ടികളും പരിപാടിക്ക് വരരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ടിവികെ ജില്ലാ സെക്രട്ടറി വിഘ്നേഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

10,000 പേര്‍ക്ക് മാത്രം സൗകര്യമുള്ള വേദിയിലേക്ക് ഒരു ലക്ഷത്തോളം ആളുകള്‍ എത്തിയതാണ് അപകടത്തിന് കാരണമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. റാലിയില്‍ 300-400 പൊലീസുകാര്‍ മാത്രമാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നതെന്നും, സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിജയ് വന്നാല്‍ ആശുപത്രികളില്‍ തിരക്കുണ്ടാകുമെന്നതിനാലാണ് അദ്ദേഹം വരാതിരുന്നതെന്നും, നേതാക്കള്‍ അറിയിച്ചു.

എന്നാല്‍, റാലിയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് എഡിജിപി ഡേവിഡ്സണ്‍ ദേവാശിര്‍വാദം അറിയിച്ചു. സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചിരുന്നതായും, ടിവികെ ഭാരവാഹികള്‍ 10,000 പേര്‍ മാത്രമേ ഉണ്ടാകൂ എന്ന് അറിയിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തോടൊപ്പം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.