എഡിന്‍ബര്‍ഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്‌ക്കോട്ട്ലന്‍ഡിലെ പ്രശസ്തമായ ഗോള്‍ഫ് കോഴ്സിന് നേരേ കൈയ്യേറ്റം നടത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍. ക്ലബ്ബ് ഹൗസിന്റെ ചുവരില്‍ ചുവന്ന പെയിന്റടിച്ച് അവര്‍ വികൃതമാക്കി. ഗാസ വില്‍പ്പനയ്ക്കില്ല എന്ന് പച്ച നിറത്തില്‍ അവിടെ എഴുതി വെയ്ക്കുകയും ചെയ്തു



സ്‌ക്കോട്ട്ലന്‍ഡിലെ ടേണ്‍ബെറിയിലാണ് ട്രംപിന്റെ ഈ ഗോള്‍ഫ് കോഴ്സ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഗോള്‍ഫ് കോഴ്സുകളില്‍ ഒന്നാണ് ഇത്. ഇതിനോടൊപ്പം ഒരു പഞ്ച നക്ഷത്ര ഹോട്ടലും സ്പായും പ്രവര്‍ത്തിക്കുന്നുണ്ട്. യു.കെയിലെ ഏറ്റവും ചെലവ് കൂടിയ ഗോള്‍ഫ് കോഴ്സ് കൂടിയാണ് ഇത്. ഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയാണ് അക്രമത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.



ഗോള്‍ഫ് കോഴ്സിന്റെ നിലത്ത് പ്രതിഷേധക്കാര്‍ വെട്ടിക്കുഴിക്കുകയും ചെയ്തു. ഇവിടെ മൂന്ന് മീറ്റര്‍ വലിപ്പത്തിലാണ് അവര്‍ ഗാസ വില്‍പ്പനക്കില്ല എന്ന് എഴുതി വെച്ചത്. ഗോള്‍ഫ് കോഴ്സിന്റെ നിലത്തെല്ലാം സഭ്യമല്ലാത്ത ഭാഷയിലുള്ള അധിക്ഷേപങ്ങളും എഴുതി വെച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി രണ്ടം പ്രാവശ്യം ചുമതലയേറ്റതിന് ശേഷം ഗാസയെ ഏറ്റെടുത്ത് മിഡില്‍ ഈസ്ററിലെ റിവേര ( കടലോര വിശ്രമകേന്ദ്രം) ആക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് പലരേയും ചൊടിപ്പിച്ചിരുന്നു.




പ്രദേശത്തെ വലിയൊരു ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് ട്രംപ് പദ്ധതി തയ്യാറാക്കുന്നത്. ട്രംപിന്റെ ഈ നിര്‍ദ്ദേശത്തിന് എതിരെ ആഗോളതലത്തില്‍ തന്നെ വന്‍ തോതിലുള്ള എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പദ്ധതി നടപ്പിലാക്കിയാല്‍ ഗസ്സയിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ജനങ്ങളെ എവിടെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ചോദ്യവും പലരും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ഒരു അധിനിവേശമായി മാത്രമേ കണക്കാക്കാന്‍ കഴിയുകയുള്ളൂ എന്ന് അമേരിക്കയിലെ ട്രംപിന്റെ എതിരാളികളും വിമര്‍ശിച്ചിരുന്നു.

ട്രംപ് ഗസ്സയെ സ്വന്തം വസ്തുവായി കണക്കാക്കിയാല്‍ ട്രംപിന്റെ വസ്തുക്കള്‍ തങ്ങള്‍ക്ക് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് സമൂഹമാധ്യമങ്ങളിലൂടെഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ഭീഷണിപ്പെടുത്തിയിരുന്നു. ഗസ്സയെ സ്വന്തം വസ്തുവാണ് എന്ന ധാരണയില്‍ കയ്യേറാമെന്ന് കരുതേണ്ടതില്ലെന്നും അവര്‍ താക്കീത് നല്‍കിയിരുന്നു. ട്രംപിന്റെ വസ്തുവകകളും സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഗോള്‍ഫ് കോഴ്സ് കൈയ്യേറിയത് എന്നും ഫലസ്തീന്‍ ആക്ഷന്‍ വ്യക്തമാക്കുന്നു.





തങ്ങളുടെ മാതൃഭൂമിയായ ഫലസ്തീനിനെ കോളനിയാക്കാന്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഗസ്സ ഏറ്റെടുത്തതിന് ശേഷം അത് എങ്ങനെ ആയിരിക്കുമെന്ന് കാണിക്കുന്ന ഒരു എ.ഐവീഡിയോയും ഈയിടെ പുറത്തു വന്നിരുന്നു. ഇവിടെ ഉയരാന്‍ പോകുന്ന ട്രംപ് ഹോട്ടലിന്റെയും ട്രംപിന്റെ സ്വര്‍ണ പ്രതിമയുടേയും എല്ലാം നിര്‍മ്മിത ബുദ്ധിയിലൂടെ നിര്‍മ്മിച്ച ദൃശ്യങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു. ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ കണ്ട പലരും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

ഇതിന് ട്രംപിന്റെ ഓഫീസ് മറുപടി നല്‍കിയത് ഗസ്സയില്‍ ഇപ്പോള്‍ ആര്‍ക്കെങ്കിലും താമസിക്കാന്‍ കഴിയുമോ എന്നായിരുന്നു. ടേണ്‍ബെറിയിലെ ഈ ഗോള്‍ഫ് കോഴ്സ ട്രംപ് ഒരു ദുബായ് കമ്പനിയില്‍ നിന്ന് 2014 ല്‍ ആണ് വാങ്ങിയത്. 60 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ഇത് ട്രംപ് സ്വന്തമാക്കിയത്. സ്‌ക്കോട്ട്ലന്‍ഡിലെ ഏബര്‍ദീനില്‍ ട്രംപിന് മറ്റൊരു ഗോള്‍ഫ് കോഴ്സും ഉണ്ട്.