കൊച്ചി: ദുബായില്‍ വച്ച് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന നിവിന്‍ പോളിക്കെതിരായ കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് പരാതിക്കാരി. കേസില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഗൂഢാലോചന സംശയിക്കുന്നതായി പരാതിക്കാരി ആരോപിച്ചത്.

ഹണിട്രാപ്പ് സംഘമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തി വിവരങ്ങളാണ് അന്വേഷണസംഘം ഇന്ന് ചോദിച്ചത്. വരുമാനമാര്‍ഗം ചോദിച്ചറിഞ്ഞു. പാസ്‌പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറിയെന്നും പരാതിക്കാരി പറഞ്ഞു. നിവിന്റെ പരാതിയില്‍ ആലുവ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ബലാല്‍സംഗ പരാതി വ്യാജമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവിന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും ഇന്നലെ പരാതി നല്‍കിയിരുന്നു.

ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നെന്ന വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.

2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നല്‍കിയ പരാതി. ഡിസംബര്‍ പതിനാലിന് നിവിന്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ നവംബറില്‍ യൂറോപ്പില്‍ 'കെയര്‍ ഗിവറായി' ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോള്‍ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടല്‍ മുറിയില്‍ മറ്റു പ്രതികള്‍ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയ്ക്കാണു കേസ്

എന്നാല്‍ 2023 ഡിസംബര്‍ പതിനാലിന് നിവിന്‍ തനിക്കൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താന്‍ നിവിനൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പാര്‍വതി ആര്‍ കൃഷ്ണയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റില്‍ നിവിനോടൊപ്പം നില്‍ക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാര്‍വതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു

പരാതിയില്‍ പറയുന്ന ഹോട്ടലില്‍ 2021ന് ശേഷം നിവിന്‍ താമസിച്ചിട്ടില്ലെന്നാണ് വിവരം. നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിന്‍. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് തൃശൂര്‍ സ്വദേശി എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.