ടെഹ്‌റാന്‍: 47 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നിര്‍ണ്ണായകമായ ഉന്നതതല ചര്‍ച്ചകള്‍ക്കാണ് പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് സാക്ഷ്യം വഹിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ പുതിയ നേതൃത്വവും തമ്മില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ ഒരു സമാധാന കരാറിന്റെ തൊട്ടടുത്തെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി ഇരുപക്ഷവും സ്ഥിരീകരിച്ചു.

ഇറാന്റെ വാദവും ആരോപണവും

കരാറിന് 'ഇഞ്ചുകള്‍ മാത്രം' അകലെ നില്‍ക്കെ അമേരിക്ക നിലപാടുകള്‍ മാറ്റിയെന്നും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇടപെടലാണ് ചര്‍ച്ചകള്‍ അട്ടിമറിച്ചതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ പ്രതിനിധി സംഘം 'ശുഭാപ്തിവിശ്വാസത്തോടെ' ചര്‍ച്ചകളില്‍ പങ്കെടുത്തു. എന്നാല്‍ അമേരിക്കന്‍ പക്ഷത്തുനിന്നുണ്ടായ അമിതമായ അവകാശവാദങ്ങളും, അവസാന നിമിഷം നിലപാടുകള്‍ മാറ്റുന്ന രീതിയും, തടസ്സവാദങ്ങളുമാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നെതന്യാഹുവിന്റെ കോളില്‍ ചര്‍ച്ച പരാജയപ്പെട്ടു

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും തമ്മില്‍ നടന്ന ഒരു ഫോണ്‍ വിളിയെത്തുടര്‍ന്നാണെന്ന് ഇറാന്‍ ആരോപിക്കുന്നു. പതിറ്റാണ്ടുകളായുള്ള തര്‍ക്കത്തിന് പരിഹാരമാകുമായിരുന്ന ഒരു കരാര്‍ ഈ ഒരൊറ്റ ഇടപെടലിലൂടെ തകിടം മറിഞ്ഞുവെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കവെ നെതന്യാഹു ജെഡി വാന്‍സിനെ വിളിച്ചതായും, ഇതിനുപിന്നാലെ അമേരിക്കയുടെ മുന്‍ഗണനകള്‍ ഇസ്രായേലിന്റെ താല്‍പ്പര്യങ്ങളിലേക്ക് മാറിയതായും ഇറാന്‍ ആരോപിക്കുന്നു.

'47 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നടന്ന തീവ്രമായ ചര്‍ച്ചകളില്‍, യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. എന്നാല്‍ 'ഇസ്ലാമാബാദ് ധാരണാപത്രം' (Islamabad MoU) ഒപ്പിടാന്‍ ഇഞ്ചുകള്‍ മാത്രം ബാക്കിനില്‍ക്കെ, അമേരിക്കന്‍ ഭാഗത്തുനിന്നുണ്ടായ കടുത്ത നിലപാടുകളും തടസ്സങ്ങളും കാരണം അത് നടക്കാതെ പോയി,' അരാഗ്ചി എക്‌സില്‍ (X) കുറിച്ചു.

ഇറാന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ നടത്തിയ മുന്നറിയിപ്പുകള്‍ അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.


'ഒരു പാഠവും പഠിച്ചിട്ടില്ല.

നന്മ നന്മയെ കൊണ്ടുവരുന്നു.

ശത്രുത ശത്രുതയെയും.'

- സയ്യിദ് അബ്ബാസ് അരാഗ്ചി (@araghchi) ഏപ്രില്‍ 12, 2026

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അരാഗ്ചിയുടെ നിലപാടിനെ പിന്തുണച്ചു. അമേരിക്ക തങ്ങളുടെ 'ഏകാധിപത്യം' ഉപേക്ഷിക്കുകയും ഇറാന്റെ അവകാശങ്ങളെ മാനിക്കുകയും ചെയ്താല്‍ വാഷിംഗ്ടണുമായി നയതന്ത്രപരമായ ഒരു മുന്നേറ്റം ഇപ്പോഴും സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ 'ഒരു കരാറിലെത്താനുള്ള വഴികള്‍ തീര്‍ച്ചയായും കണ്ടെത്താനാകുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അമേരിക്കന്‍ സര്‍ക്കാര്‍ അതിന്റെ ഏകാധിപത്യ മനോഭാവം ഉപേക്ഷിക്കുകയും ഇറാനിയന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്താല്‍, ഒരു കരാറിലെത്താനുള്ള വഴികള്‍ തീര്‍ച്ചയായും തെളിയും,' അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഇസ്ലാമാബാദ് ചര്‍ച്ചകളില്‍ പങ്കെടുത്ത പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് ഉള്‍പ്പെടെയുള്ള ഇറാന്റെ ചര്‍ച്ചാ സംഘത്തെ പെസെഷ്‌കിയാന്‍ പ്രശംസിച്ചു.

'ചര്‍ച്ചാ സംഘത്തിലെ അംഗങ്ങളെ, പ്രത്യേകിച്ച് എന്റെ പ്രിയ സഹോദരന്‍ ഡോ. ഖാലിബാഫിനെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങള്‍ക്ക് കരുത്ത് നല്‍കട്ടെ,' അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ നിലപാട്

ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും അത് പൂര്‍ണ്ണമായും നിഷ്ഫലമായിരുന്നില്ലെന്നാണ് വാഷിംഗ്ടണിന്റെ വിലയിരുത്തല്‍. മറ്റ് പല വിഷയങ്ങളിലും ധാരണയായെങ്കിലും, ആണവശേഷി ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് തടസ്സമായതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജെഡി വാന്‍സിന്റെ നേതൃത്വത്തില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ ടെഹ്റാനിലെ പുതിയ നേതൃത്വവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും വരും ദിവസങ്ങളില്‍ അവര്‍ കരാറിന് വഴങ്ങുമെന്നും അമേരിക്ക വിശ്വസിക്കുന്നു.

ചര്‍ച്ചകളില്‍ ഉടക്കി നില്‍ക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:

ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍

അമേരിക്ക മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുന്നത്

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ക്രമീകരണങ്ങള്‍

ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ പ്രതികരണങ്ങള്‍ വന്നത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഹോര്‍മുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ കപ്പലുകള്‍ യുഎസ് നേവി തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, തിങ്കളാഴ്ച രാവിലെ 10 മണി (EDT - ഇറാന്‍ സമയം വൈകുന്നേരം 5:30) മുതല്‍ ഇറാന്റെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) പ്രഖ്യാപിച്ചു.

എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്കെതിരെ ഈ ഉപരോധം ഒരേപോലെ നടപ്പിലാക്കുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ ഇറാനിയന്‍ ഇതര തുറമുഖങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന കപ്പലുകളെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ട്രംപിന്റെ ഭീഷണികള്‍ക്ക് മറുപടിയായി ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് പ്രതികരിച്ചു. ഈ ഉപരോധം 'ഇറാനിയന്‍ ജനതയെ ബാധിക്കില്ല' എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കയുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ ജാഗ്രതയോടെയുള്ള പുരോഗതി അദ്ദേഹം സൂചിപ്പിച്ചു. അല്‍ ജസീറ റിപ്പോര്‍ട്ട് പ്രകാരം, വാഷിംഗ്ടണുമായി നടത്തിയ ചര്‍ച്ചകളില്‍ ഇറാന്‍ 'മികച്ച നിര്‍ദ്ദേശങ്ങള്‍' സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

'ട്രംപിന്റെ സമീപകാല ഭീഷണികള്‍ ഇറാനിയന്‍ ജനതയെ ബാധിക്കില്ല. യുഎസ് പ്രസിഡന്റിന് ഞാന്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നു-നിങ്ങള്‍ യുദ്ധത്തിനാണ് വരുന്നതെങ്കില്‍ ഞങ്ങള്‍ പോരാടും, യുക്തിയുമായാണ് വരുന്നതെങ്കില്‍ ഞങ്ങള്‍ യുക്തിപൂര്‍വ്വം പ്രതികരിക്കും,' അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങില്ല; അവര്‍ ഒരിക്കല്‍ കൂടി ഞങ്ങളുടെ ഇച്ഛാശക്തി പരീക്ഷിക്കട്ടെ, അപ്പോള്‍ ഞങ്ങള്‍ക്ക് അവര്‍ക്ക് വലിയൊരു പാഠം പഠിപ്പിക്കാന്‍ കഴിയും,' ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ഉറച്ച നിലപാട് ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.