തിരുവനന്തപുരം: എഡിഡിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍, മുള്‍മുനയില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടത്തിലേക്ക് സിപിഎം എത്തിയിട്ടില്ലെന്നും അവരെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ബാബ്‌റി മസ്ജിദ്, തലശേരി കലാപം, കെപിസിസി പ്രസിഡന്റ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പറഞ്ഞതുമടക്കം ഓര്‍മ്മിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചത്. സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിര്‍മ്മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആര്‍എസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഇനിയും വെള്ളം ചേര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത് മുതല്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ തുടക്കം മുതല്‍ എല്ലാ ഭാഗത്ത് നിന്നും എതിര്‍പ്പായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ വലിയ പ്രചാരണം നടത്തുന്നത് സിപിഎം - ആര്‍എസ്എസ് ബന്ധമാരോപിച്ചാണ്. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടിയെ നോക്കിയാണ് ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്? ആര്‍എസ്എസുകാരന്‍ കാവല്‍ നില്‍ക്കുന്നത് മനസിലാക്കാം, എന്നാലിത് കോണ്‍ഗ്രസ് നേതാവാണെന്നത് എന്താ സൗകര്യപൂര്‍വം മറക്കുന്നത് എന്ന് മലയാള മനോരമ ദിനപ്പത്രത്തിന്റെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റാണ് പറഞ്ഞത്, ഞങ്ങളാരും കെട്ടിച്ചമച്ച് പറഞ്ഞതല്ല. എടക്കാട്, തോട്ടട മേഖലകളില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാവല്‍ നിന്നുവെന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആര്‍ക്കാണ് അപ്പോള്‍ ആര്‍എസ്എസ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

തലശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നല്‍കിയത് സിപിഎമ്മാണ്. അന്ന് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണ് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ ആര്‍എസ്എസ് നേതാവ് രണ്ടാം കര്‍സേവകന്‍ എന്ന് വിളിച്ചിരുന്നുവെന്നും ബാബ്‌റി മസ്ജിദ് കാലത്ത് അധികാരത്തിലിരുന്ന സര്‍ക്കാര്‍ ആരായിരുന്നുവെന്നും അടക്കം അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു.

ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലാണ് ബന്ധമുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ആര്‍എസ്സുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വ്യാമോഹം വിലപ്പോവില്ലെന്നും ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പിണറായി പറഞ്ഞു.