ധര്‍മ്മടത്ത് പിണറായിക്കെതിരെ 'ബിഗ് ഫൈറ്റ്'; സുധാകരനോ ഷാഫിയോ വരും; സുനില്‍ കൊനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വമ്പന്‍ പ്ലാനിലേക്ക്; മത്സരിക്കാന്‍ ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയ രണ്ട് എംപിമാരും ജനവിധി തേടുക കണ്ണൂരില്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

Update: 2026-01-24 05:55 GMT

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ പൂര്‍ത്തിയാക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കൊനഗോലു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ ധര്‍മ്മടത്ത് തന്നെ വിറപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ. സുധാകരനെയോ ഷാഫി പറമ്പിലിനെയോ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അറിയാവുന്ന സുധാകരന്‍ അല്ലെങ്കില്‍ യുവജനങ്ങള്‍ക്കിടയില്‍ തരംഗമായ ഷാഫി പറമ്പില്‍ എത്തുന്നതോടെ മണ്ഡലം സംസ്ഥാന ശ്രദ്ധാകേന്ദ്രമാകും. പഴയ രീതിയിലുള്ള വൈകാരിക സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇത്തവണ ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും നടത്തിയ കൃത്യമായ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ വിജയസാധ്യത മാത്രമാകും മാനദണ്ഡം.

സി.പി.എമ്മിനെ അതിശക്തമായ ശത്രുവായി കണ്ട് നേരിടാനാണ് തീരുമാനം. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കരുത്തരായ നേതാക്കള്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തേക്കാള്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അതുകൊണ്ടാണ് ഷാഫിയെയും സുധാകരനെയും പോലുള്ള ജനസ്വാധീനമുള്ള നേതാക്കളെ നിയമസഭാ പോരാട്ടത്തിലേക്ക് നിയോഗിക്കുന്നത്. ത്രികോണ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതം കുറയ്ക്കാനും അതേസമയം നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാനും കഴിവുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് തേടുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് ഉയര്‍ന്നുവന്നേക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ കൃത്യമായി അറിയാവുന്ന കെ. സുധാകരന്‍ അല്ലെങ്കില്‍ യുവജനങ്ങള്‍ക്കിടയില്‍ തരംഗമായ ഷാഫി പറമ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ നേരിടാന്‍ എത്തുന്നതോടെ ധര്‍മ്മടം മണ്ഡലം സംസ്ഥാന ശ്രദ്ധാകേന്ദ്രമാകും. സി.പി.എമ്മിനെ അതിശക്തമായ എതിരാളിയായി കണ്ട് നേരിടാനാണ് തീരുമാനം. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ ജനസ്വാധീനമുള്ള നേതാക്കള്‍ തന്നെ രംഗത്തിറങ്ങണമെന്നത് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശമാണ്.

ദേശീയ രാഷ്ട്രീയത്തേക്കാള്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് ഷാഫിയെയും സുധാകരനെയും പോലുള്ള വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളെ നിയമസഭാ പോരാട്ടത്തിലേക്ക് നിയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി അധ്യക്ഷ പദവി പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് കൈമാറാന്‍ കോണ്‍ഗ്രസില്‍ നീക്കമുണ്ട്. ഒരിക്കല്‍ കൈയെത്തും ദൂരത്ത് നിന്ന് പോയ അധ്യക്ഷ പദവി വീണ്ടും തേടിവരുമ്പോള്‍ ഇത്തവണ സാഹചര്യങ്ങള്‍ എല്ലാം ആന്റോയ്ക്ക് അനുകൂലമാണ്. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ സമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ് അധ്യക്ഷ പദവിയില്‍ നിന്ന് മാറിയാല്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് പകരം ചുമതല കൈമാറിയേക്കുമെന്നായിരുന്നു സൂചന. എപി അനില്‍കുമാറും പിസി വിഷ്ണുനാഥും വണ്ടൂരിലും കുണ്ടറയിലും വീണ്ടും ജനവിധി തേടുന്ന പശ്ചാത്തലത്തില്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായ ഷാഫിക്ക് താല്‍ക്കാലിക ചുമതല കൈമാറാനായിരുന്നു ആദ്യ ഘട്ട ചര്‍ച്ചകള്‍. എന്നാല്‍ ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ ഈ നീക്കത്തില്‍ ദേശീയ നേതൃത്വം പുനരാലോചന നടത്തുകയായിരുന്നു. ഷാഫിയെ വടക്കന്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് മധ്യകേരളത്തില്‍ നിന്നുള്ള ക്രൈസ്തവ മുഖമായ ആന്റോയെ പാര്‍ട്ടിയുടെ നിര്‍ണായക പദവിയിലേക്ക് എത്തിക്കാനുള്ള നീക്കം തുടങ്ങിയത്. സിറോമലബാര്‍, മാര്‍ത്തോമ സഭ, മറ്റ് ക്രൈസ്തവ സഭകളുമായുള്ള ആന്റോ ആന്റണിയുടെ ബന്ധം മധ്യകേരളത്തില്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കൈസ്ര്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കെപിസി അധ്യക്ഷ പദവിയിലൂടെ ആന്റോ ആന്റണിക്ക് സാധിച്ചേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Tags:    

Similar News