മന്ത്രി രാജന്‍ പറഞ്ഞത് യോഗത്തിനുള്ളില്‍ എങ്കില്‍ നിലപാട് പുന്നപ്രയില്‍ സഖാക്കള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ് മാസായി മന്ത്രി പി പ്രസാദും; സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഷോക്കേസാകാന്‍ ഇല്ലെന്ന് കൃഷിമന്ത്രി; പിഎം ശ്രീയില്‍ തിരുത്തല്‍ ഇല്ലെങ്കില്‍ രാജിയെന്ന നിലപാടില്‍ ഉറച്ച് രണ്ടു മന്ത്രിമാര്‍; തൃശൂരിനൊപ്പം സമവായ അജണ്ട തള്ളി ആലപ്പുഴയിലെ നേതാവും; പിണറായിയ്ക്ക് അത്ര എളുപ്പം ബിനോയ് വിശ്വത്തിന് കൈകൊടുക്കാന്‍ കഴയില്ല

Update: 2025-10-28 06:22 GMT

തിരുവനന്തപുരം: പിഎം ശ്രീയില്‍ മന്ത്രി കെ രാജനൊപ്പം കൃഷി മന്ത്രി പി പ്രസാദും ഉറച്ച നിലപാടിലേക്ക്. സിപിഎമ്മിന്റെ അവഗണനയില്‍ കടുത്ത അമര്‍ഷം കേന്ദ്ര നേതൃത്വത്തെ പി പ്രസാദ് അറിയിച്ചുവെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനോടും കടുത്ത തീരുമാനം എടുക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടിട്ടുണ്ട്. പിഎം ശ്രീയില്‍ വിട്ടുവീഴ്ച ചെയ്ത് മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നാണ് പ്രസാദിന്റേയും നിലപാട്. മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കെ രാജന്‍ സന്നദ്ധത അറിയിച്ചെന്നും എന്നാല്‍ രണ്ടു പേര്‍ ഇതിനോട് വിയോജിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രസാദിന്റെ നിലപാടുകളെ കുറിച്ച് വ്യക്തമായ പ്രതികരണം വന്നിരുന്നില്ല. എന്നാല്‍ ആലപ്പുഴയിലെ സിപിഐ യോഗത്തില്‍ അടക്കം പ്രസാദ് ഉറച്ച നിലപാട് എടുത്തു. കെ രാജിനൊപ്പം പ്രസാദും രാജി സന്നദ്ധത അറിയിച്ചു. ഇതോടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കടുത്ത നിലപാടുകളിലേക്ക് എത്തി. മന്ത്രിസഭയില്‍ വിഷയം ഉയര്‍ത്തിയിട്ടും ഒളിച്ചു കളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അംഗീകരിക്കില്ലെന്നാണ് പ്രസാദിന്റേയും പക്ഷം. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെയാണ് 22ന് ചേര്‍ന്ന മമന്തിസഭയില്‍ സംശയ നിഴലില്‍ നിര്‍ത്തുന്നതെന്നാണ് പ്രസാദും പറയുന്നത്.

മന്ത്രി രാജന്‍ തന്റെ വിമര്‍ശനം പറഞ്ഞത് സിപിഐ യോഗത്തിനുള്ളില്‍ എങ്കില്‍ നിലപാട് പുനപ്രയിലെ സഖാക്കള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ് മാസാകുകയാണ് മന്ത്രി പി പ്രസാദ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഷോക്കേസാകാന്‍ ഇല്ലെന്ന് പ്രഖ്യാപിക്കുന്നു കൃഷിമന്ത്രി. പിഎം ശ്രീയില്‍ തിരുത്തല്‍ ഇല്ലെങ്കില്‍ രാജിയെന്ന നിലപാടില്‍ ഉറച്ച് രണ്ടു മന്ത്രിമാര്‍ രംഗത്ത വരുമ്പോള്‍ സിപിഐയില്‍ പൊതു നിലപാടായി ഇതു മാറും. കെ രാജന്‍ തൃശൂരില്‍ നിന്നുള്ള മന്ത്രിയാണ്. പ്രസാദ് ആലപ്പുഴയുടെ പ്രതിനിധിയും. തൃശൂരിനൊപ്പം സമവായ അജണ്ട തള്ളി ആലപ്പുഴയിലെ നേതാവും എത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമിന് തിരിച്ചടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സമവായ നീക്കത്തിന് ഇനി അത്ര എളുപ്പം ബിനോയ് വിശ്വത്തിന് കൈകൊടുക്കാന്‍ കഴയില്ലെന്നതാണ് വസ്തുത. പിഎം ശ്രീയില്‍ പരസ്യ വിമര്‍ശനവുമായി മന്ത്രി പി പ്രസാദ് രംഗത്തു വന്നതും തന്റെ നിലപാടില്‍ വ്യക്തത വരുത്താനാണ്. ഇത് സിപിഐയിലെ എതിര്‍പ്പിന്റെ ആഴത്തിനുള്ള തെളിവ് കൂടിയാണ്.

എല്ലാ മേഖലകളിലും സംഘപരിവാര്‍ അജണ്ട പടര്‍ന്നു കയറുന്നെന്നും അജണ്ടകളോട് പൊരുത്തപ്പെടാനാകില്ല, വിദ്യാഭ്യാസ മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. പി എം ശ്രീയില്‍ ഒപ്പുവയ്ക്കണം എന്നു പറയുമ്പോഴും ഇതാണ് അവസ്ഥ. അതുകൊണ്ടാണ് ഇതൊന്നും വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞത്. പിഎം ശ്രീയില്‍ ഒപ്പുവച്ചാല്‍ ഒപ്പുവയ്ക്കുന്ന സംസ്ഥാനങ്ങള്‍ പി എം ശ്രീയുടെ ഷോ കേസുകളായി പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദേശം. ഷോകേസുകളായി പ്രവര്‍ത്തിക്കുക എന്നാല്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കണം എന്നതാണ്. ഒപ്പുവച്ചാല്‍ ഈ നയങ്ങളും പരിപാടികളും അനുസരിച്ചേ മതിയാവൂ. അത് നാടിനെ ദുരിതത്തിലാക്കും. വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം വരും. ഗാന്ധിയെ വധിച്ചവര്‍ക്കുപോലും പ്രാമുഖ്യം കിട്ടുന്നു. തലമുറകളെ ഗ്രസിക്കുന്ന അപകടത്തെ കാണാതിരിക്കാനാവില്ല. കൂടാതെ, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം തലമുറകളെ ലക്ഷ്യം വച്ചുള്ളതാണ്, നരേന്ദ്രമോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ്. രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേര്‍ന്നതാണ് മോദിയും അമിത് ഷായും എന്നും പി പ്രസാദ് വിശദീകരിച്ചു. പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി മേനാശേരിയിലെ സമ്മേളനത്തിലാണ് മന്ത്രിയുടെ ഈ നിലപാട് അറിയിച്ചത്.

പിഎം ശ്രീ പദ്ധതിയുടെ കരാരില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിയോജിപ്പിച്ച് സിപിഐയില്‍ കടുക്കുകയാണ്. സിപിഎം ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടാത്തതില്‍ സിപിഐയ്ക്ക് രൂക്ഷമായ അതൃപ്തിയാണുള്ളത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്തെങ്കിലും നിര്‍ദേശംവെച്ചതായി അറിയില്ലെന്നും പിഎം ശ്രീയുടെ രേഖയില്‍ എന്‍ഇപി സമഗ്രമായി നടപ്പാക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എംഎ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചു. ബേബി നന്നായി ഇടപെടാന്‍ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരായ കെ രാജനും പ്രസാദുമെല്ലാം നിലപാട് കടുപ്പിച്ചത്. പിഎംശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയത്തിന് വഴങ്ങാതെ സിപിഐ മുമ്പോട്ട് പോകുന്നത് ഈ സാഹചര്യത്തിലാണ്.

പാര്‍ട്ടിയെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായി മുന്നണിമര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല. ശനിയാഴ്ച മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങിവച്ച അനുനയ ശ്രമങ്ങള്‍ ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിട്ടും സിപിഐ ഒരിഞ്ചും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. ആലപ്പുഴയില്‍ രാവിലെ ചേര്‍ന്ന സിപിഐ നേതൃയോഗങ്ങള്‍ പിഎംശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിമാരുടെ രാജി പോലും വേണ്ടിവന്നാല്‍ നല്‍കണം എന്ന ചര്‍ച്ച യോഗത്തിലുണ്ടായി. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുക്കാല്‍ മണിക്കൂറോളം ചര്‍ച്ചനടത്തിയെങ്കിലും അനുനയശ്രമങ്ങള്‍ ഫലിച്ചില്ല. ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് അതില്‍ പിന്നാക്കം പോകാനാകില്ലെന്ന കാര്യം മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചു. എന്നാല്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം മറുപടി നല്‍കി. ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക കൈമാറുന്നതടക്കം തുടര്‍നടപടികള്‍ തത്കാലം മരവിപ്പിക്കാമെന്ന സമവായനിര്‍ദേശം ചര്‍ച്ചയിലുണ്ടായെങ്കിലും സിപിഐ അതിനോട് യോജിച്ചില്ലെന്നാണ് സൂചന.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയെ കാണാനെത്തിയ സിപിഐ മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. പ്രധാന ഘടകകക്ഷിയായ സിപിഐയെ വിശ്വാസത്തിലെടുക്കാതെയുള്ള ഏകപക്ഷീയ നടപടിയില്‍ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിപിഐയുടെ സെക്രട്ടേറിയറ്റ് യോഗവും ചേര്‍ന്നു. പിഎംശ്രീ വിഷയം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു.

Tags:    

Similar News