എല്ലാവരും ഏഴിന് എത്തുമെന്ന് ഉറപ്പിച്ച് സല്‍ക്കാരം തീരുമാനിച്ചത് 9ന്; തിരുവനന്തപുരം എംപിയുടെ മടങ്ങി വരവ് നീണ്ടു പോയപ്പോള്‍ അതിന് അനുസരിച്ച് കൂടിക്കാഴ്ച മാറ്റിയ പ്രധാനമന്ത്രി; ആ വിരുന്നില്‍ താരമായതും യുഎന്നിലെ മുന്‍ അണ്ടര്‍ സെക്രട്ടറി തന്നെ; ഇനി തരൂരിന് പുതിയ പദവി നല്‍കും; വിദേശ രാജ്യങ്ങളുമായി സ്ഥിരം സംവാദത്തിന് പുതിയ കമ്മറ്റി; ആ കാബിനറ്റ് പദം തരൂര്‍ ഏറ്റെടുക്കുമോ?ഉടക്കിടാന്‍ കോണ്‍ഗ്രസ്; തരൂരിസത്തെ തകര്‍ക്കാന്‍ രാഹുലിസം!

Update: 2025-06-11 12:08 GMT

തിരുവനന്തപുരം: പഹല്‍ഗാമില്‍ നയതന്ത്രത്തിന് പോയ സര്‍വ്വ കക്ഷി സംഘങ്ങളെല്ലാം മേയ് ഏഴിന് ഡല്‍ഹിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് സമതി അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നശ്ചയിച്ചത് 9നായിരുന്നു. പക്ഷേ ശശി തരൂര്‍ തിരിച്ചെത്താന്‍ പ്രതീക്ഷിച്ച ദിവസത്തിലും വൈകി. തരൂര്‍ എത്തിയത് പത്താം തീയതി മാത്രമായിരുന്നു. ഇത് പരിഗണിച്ച് മോദിയുടെ കൂടിക്കാഴ്ച പത്താം തീയതിയുമായി. ഇന്ത്യന്‍ നിലപാട് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഈ ചടങ്ങിലെ ഹീറോ യഥാര്‍ത്ഥത്തില്‍ ശശി തരൂരായിരുന്നു. വിദേശത്തെ കൂടിക്കാഴ്ചകളുടെ ചെറു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു തരൂര്‍. അതിന് പിന്നാലെ തരൂരിന് പ്രധാന പദവിയും നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങളുമായുള്ള ആശയ സംവാദത്തിന് ഇന്ത്യ പുതിയ സമിതിയുണ്ടാക്കും. തരൂരിനാകും ഈ സമിതിയുടെ അധ്യക്ഷ പദം. കേന്ദ്ര കാബിനറ്റ് മന്ത്രി പദത്തിന് തുല്യമാകും ഈ പദവി. അതിനിടെ ഇത് തരൂര്‍ ഏറ്റെടുക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കില്ല.

പാര്‍ട്ടി വിരുദ്ധമായി തരൂര്‍ അധ്യക്ഷനായാല്‍ നടപടിയും ഉണ്ടാകും. അതായത് കോണ്‍ഗ്രസും തരൂരും പുതിയ പദവിയുടെ പേരില്‍ തെറ്റാനുള്ള സാധ്യത ഏറെയാണ്. വിദേശ രാജ്യങ്ങളുമായുള്ള പുതിയ സമിതിയെ കുറിച്ച് കോണ്‍ഗ്രസിനും സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഈ സമിതിയില്‍ രാഷ്ട്രീയമുണ്ടെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിക്കാര്‍ ആരും അതുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ ദിവസം മോദി നല്‍കിയ വിരുന്നിലും താരമായത് യുഎന്നിന്റെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായ തരൂരായിരുന്നു. തരൂരിന് യുഎന്നില്‍ പ്രവര്‍ത്തിച്ചതിന്റെ വലിയ സൗഹൃദം ലോക രാജ്യങ്ങളിലുണ്ട്. രാജ്യത്തിന്റെ നയതന്ത്ര പ്രതിച്ഛായ കൂട്ടാന്‍ ഇത് ഉപയോഗിക്കാനാണ് മോദിയുടെ നീക്കം. ഇതിനൊപ്പം കോണ്‍ഗ്രസിനുള്ളിലെ പരിഭവങ്ങള്‍ വലുതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും നടക്കും. രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കടുത്ത ഭിന്നതയിലാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ ശശി തരൂര്‍ എം പിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍ രംഗത്തു വന്നിരുന്നു. തരൂര്‍ അച്ചടക്കമുള്ള നേതാവാണെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു. ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അന്‍വര്‍, തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു. വിദേശകാര്യ വിഷയങ്ങളില്‍ ശശി തരൂരിന് നല്ല അറിവുണ്ട്. ഓരോ പാര്‍ട്ടിയും പ്രതിനിധി സംഘത്തിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. ആര് വിചാരിച്ചാലും കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ശശി തരൂര്‍ വഴി കേരളത്തില്‍ വേരുകളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തരൂരിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കില്ലെന്നാണ് കരുതുന്നതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍ തുടരുമ്പോഴാണ് പ്രവര്‍ത്തക സമിതിയംഗമായ താരിഖ് അന്‍വറിന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്.

തരൂരിനെ കേന്ദ്ര മന്ത്രിയാക്കുമെന്നും അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നുമെല്ലാം അഭ്യൂഹമുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്നും തരൂരിനെതിരെ നീക്കങ്ങളുണ്ടാകുന്നത്. ഇത് പൊട്ടിത്തെറിയാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തരൂര്‍ എത്തില്ലെന്നും ഉറപ്പായിട്ടുണ്ട്. ഭാരതീയനെന്ന നിലയില്‍ ഭാരതത്തിനുവേണ്ടി സംസാരിക്കാനാണ് വിദേശരാജ്യങ്ങളില്‍ പോയതെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ ശശി തരൂര്‍ പ്രതികരിച്ചിട്ടുണ്ട്. ഭാരതത്തിനുവേണ്ടി സംസാരിക്കുകയെന്ന തന്റെ കടമ പൂര്‍ത്തിയാക്കിയെന്നും തരൂര്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍പ്പോയി മോദിയെ പ്രശംസിച്ചെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തോടായിരുന്നു പ്രതികരണം. ''പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശിച്ചവരോട് കാര്യങ്ങള്‍ വിശദീകരിക്കുമോ ?'' എന്ന ചോദ്യത്തിന് ഇക്കാര്യം പിന്നീട് സംസാരിക്കാമെന്നായിരുന്നു മറുപടി. വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ നിലപാടിന് പിന്തുണ ലഭിച്ചെന്നും ദൗത്യം പൂര്‍ണവിജയമായിരുന്നുവെന്നും തരൂര്‍ അവകാശപ്പെട്ടു. ''പാകിസ്താന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പിന്തുണ ലഭിച്ചിട്ടില്ല. തങ്ങളൊന്നും ചെയ്തിട്ടില്ലന്നും ഇന്ത്യ അനാവശ്യമായി ആക്രമണം നടത്തുകയാണെന്നുമായിരുന്നു പാകിസ്താന്റെ വാദം. പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇരയാണെന്നും വാദിച്ചു. വീട്ടില്‍ പാമ്പുകളെ വളര്‍ത്തിയാല്‍ അവ അയല്‍വാസികളെ മാത്രമേ കടിക്കൂ എന്ന് പറയാനാകില്ല എന്ന പഴഞ്ചൊല്ലാണ് ഇതിന് ഞങ്ങള്‍ നല്‍കിയ വിശദീകരണം.''-വിവാദങ്ങളോട് തരൂര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

സര്‍വകക്ഷിസംഘം നേരില്‍ കണ്ട് വിശദീകരിച്ചിട്ടും മധ്യസ്ഥതാ വാദം അമേരിക്ക വീണ്ടും ഉന്നയിക്കുന്നുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, അമേരിക്കയിലെ പ്രധാനികളോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു. എന്താണ് യുദ്ധത്തില്‍ സംഭവിക്കുന്നതെന്ന് അമേരിക്ക ചോദിച്ചു. ഇന്ത്യ ചെയ്താല്‍ പാകിസ്താന്‍ കൂടുതല്‍ ചെയ്താലോ എന്ന് അമേരിക്ക ചോദിച്ചു. ''അവര്‍ അത് ചെയ്‌തോട്ടെ, ഞങ്ങള്‍ മറുപടി നല്‍കും. അവര്‍ നിര്‍ത്തിയാല്‍ ഞങ്ങളും നിര്‍ത്തും'' എന്ന് മറുപടി നല്‍കി. ഈ സന്ദേശം അമേരിക്ക പാകിസ്താന് നല്‍കി യുദ്ധം നിര്‍ത്തിപ്പിച്ചെങ്കില്‍ നല്ല കാര്യം. എന്നാല്‍, മധ്യസ്ഥത വഹിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് സംഘം വ്യക്തമാക്കി. മധ്യസ്ഥത എന്നു പറഞ്ഞാല്‍ രണ്ട് തുല്യര്‍ക്കിടയില്‍ നടക്കേണ്ടതാണ്. ഒരു രാജ്യത്ത് നിന്ന് ഭീകരവാദികള്‍ വരുന്നു. മറ്റൊരു രാജ്യത്ത് വിനോദസഞ്ചാരികള്‍ മരിക്കുന്നു. ഇതില്‍ ഒരു തുല്യതയുമില്ല. ഒരു രാജ്യം ആക്രമിക്കുന്നു. മറ്റേ രാജ്യം പ്രതിരോധിക്കാനുള്ള അവകാശം പ്രയോഗിക്കുന്നു. അതിലും തുല്യതയില്ല. ഈ വിശദീകരണങ്ങള്‍ അമേരിക്കയ്ക്ക് മനസ്സിലായെന്ന് തരൂര്‍ അവകാശപ്പെട്ടു. ഇതെല്ലാം കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ്.

Tags:    

Similar News