തരൂരിനെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുപ്പിച്ച് കെസിയുടെ 'ആന്റണി നയതന്ത്രം'! തരൂരിനെ തണുപ്പിക്കാന്‍ മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കിയത് ഹൈക്കമാണ്ട്; കേരളത്തില്‍ ഇനിയെല്ലാം പരിഗണനയും കിട്ടുമെന്ന് പ്രവര്‍ത്തക സമിതി അംഗത്തിന് ഉറപ്പു കൊടുത്ത് ആന്റണി; വിഡിയും കാണാനെത്തി; കോണ്‍ഗ്രസിന് ഇനി 'തരൂരിസം'

Update: 2026-01-31 07:07 GMT

തിരുവനന്തപുരം: ശശി തരൂരിനെ കോണ്‍ഗ്രസുമായി വീണ്ടും അടുപ്പിച്ചത് കെസി വേണുഗോപാലിന്റെ 'ആന്റണി നയതന്ത്രമോ'? കേരളത്തില്‍ തരൂരിന് മതിയായ പ്രാധാന്യം ഉണ്ടാകുമെന്ന് ആന്റണിയെ കൂടെ ഇരുത്തി കെസി തന്നെ ഉറപ്പും നല്‍കി. വയനാട്ടിലെ കോണ്‍ക്ലേവില്‍ തരൂരിനെ ചേര്‍ത്തു പിടിച്ച കെസി കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കാന്‍ അവസാന അടവും പയറ്റുകയാണ്. ആന്റണിയുടെ ഇടപെടലാണ് തരൂരിനെ തണുപ്പിച്ചതെന്നും സൂചനകളുണ്ട്. ഏതായാലും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം തന്നെ വന്നു കണ്ടതില്‍ തരൂര്‍ സന്തുഷ്ടനാണ്. ഹൈക്കമാണ്ടില്‍ നിന്നുള്ള താല്‍പ്പര്യ പ്രകാരമാണ് ഈ ഇടപെടല്‍ എല്ലാം.

തരൂരിനെ തണുപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ തന്നെ രംഗത്തിറക്കിയതാണ് ഹൈക്കമാന്‍ഡിന്റെ ഏറ്റവും വലിയ വിജയം. ആന്റണിയെ കൂടെയിരുത്തിക്കൊണ്ട്, കേരളത്തില്‍ തരൂരിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് കെ.സി. ഉറപ്പുനല്‍കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ നേരില്‍ കണ്ടതില്‍ തരൂര്‍ പൂര്‍ണ്ണ സംതൃപ്തനാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി തരൂരിനെ ചേര്‍ത്തുപിടിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതൃത്വവും അംഗീകരിച്ചു കഴിഞ്ഞു.

കോണ്‍ഗ്രസില്‍ പുതിയ ഐക്യനിര തരൂര്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതോടെ യുഡിഎഫ് ക്യാമ്പ് വലിയ ആവേശത്തിലാണ്. യുവാക്കള്‍ക്കും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കും ഇടയില്‍ തരൂരിനുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. സതീശനും സുധാകരനും തരൂരും ചെന്നിത്തലയും അടങ്ങുന്ന കൂട്ടായ നേതൃത്വത്തിലൂടെ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡ്.

അതിനിടെ പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് അതിന്റേതായ നടപടി ക്രമമുണ്ടെന്നു മറുപടി കെസി നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ല, ശശിതരൂര്‍ ഉള്‍പ്പെടെയുള്ള കൂട്ടായ നേതൃത്വം നയിക്കും, ഭൂരിപക്ഷംകിട്ടുമ്പോള്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി വരുമെന്നും അറിയിച്ചു. അതായത് തരൂരും നേതൃത്വത്തിന്റെ ഭാഗമാകുന്നു. മാതൃഭൂമി പുസ്തകോല്‍സവത്തിലായിരുന്നു കെസിയുടെ പ്രതികരണം. മുഖ്യമന്ത്രിയാകുമോ എന്നാവര്‍ത്തിച്ച് ചോദ്യത്തിനാണ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടാതെയുള്ള രാജ്യത്തെമ്പാടുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണരീതി തന്നെയായിരിക്കും സംസ്ഥാനത്തും സ്വീകരിക്കുക.

പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് കെ.സി. വേണുഗോപാല്‍ നല്‍കിയ മറുപടി തരൂര്‍ അനുകൂലികള്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. മാതൃഭൂമി പുസ്തകോത്സവത്തില്‍ വെച്ച് കെ.സി. വേണുഗോപാല്‍ നടത്തിയ പ്രതികരണങ്ങള്‍ ശശി തരൂരിന്റെ പാര്‍ട്ടിയിലെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തരൂര്‍ കോണ്‍ഗ്രസ് വിടുമെന്നോ മറ്റൊരു രാഷ്ട്രീയ നീക്കം നടത്തുമെന്നോ ഉള്ള അഭ്യൂഹങ്ങള്‍ക്കൊന്നും ഇനി സ്ഥാനമില്ല.

തന്നെ തേടി നേതൃത്വം എത്തിയതിലും ഹൈക്കമാന്‍ഡ് നല്‍കുന്ന പരിഗണനയിലും തരൂര്‍ പൂര്‍ണ്ണ തൃപ്തനാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായി തരൂരും സജീവമാകുന്നതോടെ വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തില്‍ അത് യുഡിഎഫിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തരൂരിന് വരുംദിവസങ്ങളില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ടാകുമെന്ന കൃത്യമായ സന്ദേശമാണ് വയനാട്ടിലെ കോണ്‍ക്ലേവില്‍ കെ.സി. വേണുഗോപാല്‍ നല്‍കിയത്. ഇത് തുടരുക തന്നെ ചെയ്യും.

കെ സി ഇഫക്ട് വീണ്ടും

ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും തിരശ്ശീല വീഴ്ത്തി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതും കേരളത്തില്‍ അധികാരം പിടിക്കുമെന്ന സന്ദേശമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകലം പാലിച്ചും, നേതൃത്വത്തിനെതിരെ പരോക്ഷമായി ലേഖനങ്ങള്‍ എഴുതിയും തരൂര്‍ സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹം പാര്‍ട്ടി വിടുമെന്ന തോന്നല്‍ ശക്തമാക്കിയിരുന്നു. എന്നാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സമയോചിതമായ ഇടപെടലിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്.

മാധ്യമങ്ങള്‍ക്കുള്ള മറുപടി മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെപിസിസിയില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനുമൊപ്പം തരൂര്‍ പങ്കെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശ്രദ്ധേയമായി. മൂവരും ഒന്നിച്ച് സൗഹൃദ സംഭാഷണം നടത്തുന്ന ചിത്രം പുറത്തുവന്നതോടെ, തരൂര്‍ സിപിഎമ്മിലേക്ക് ചേക്കേറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി ശക്തമായ സന്ദേശമാണ് നല്‍കിയത്.

പാര്‍ട്ടിയില്‍ തനിക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി തരൂര്‍ ക്യാമ്പ് നേരത്തെ ഉയര്‍ത്തിയിരുന്നു. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ നേരിട്ട അവഗണന കാര്യങ്ങള്‍ വഷളാക്കി. ഈ സാഹചര്യം മുതലെടുക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുകയും, ദുബായില്‍ വെച്ച് സിപിഎം നേതൃത്വവുമായി തരൂര്‍ ചര്‍ച്ച നടത്തിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഈ ഘട്ടത്തില്‍ കെ.സി. വേണുഗോപാല്‍ നേരിട്ട് ഇടപെട്ട് തരൂരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് കെ.സിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി തരൂര്‍ വിശദമായ കൂടിക്കാഴ്ച നടത്തി.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച തരൂര്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുമെന്ന് ഉറപ്പുനല്‍കി. പാര്‍ട്ടി ലൈനിലേക്ക് തിരികെ വന്ന തരൂരിന് വരുംദിവസങ്ങളില്‍ കേരളത്തിലെ പ്രചാരണങ്ങളില്‍ നിര്‍ണ്ണായക ചുമതലകള്‍ നല്‍കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഒരു വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്.

Tags:    

Similar News