പ്രഗ്യ സിങ് താക്കൂര്‍ പ്രതിയായ മാലേഗാവ് സ്‌ഫോടനകേസില്‍ 17 വര്‍ഷത്തിന് ശേഷം വിചാരണ പൂര്‍ത്തിയായി; വിധി മെയ് എട്ടിന്
മാലേഗാവ് സ്‌ഫോടനകേസില്‍ 17 വര്‍ഷത്തിന് ശേഷം വിചാരണ പൂര്‍ത്തിയായി
മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയത്. മെയ് എട്ടിന് കേസില്‍ വിധി പറയും. ബി.ജെ.പി നേതാവ് പ്രഗ്യ സിങ് താക്കൂര്‍ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ കേസില്‍ പ്രതികളാണ്. ശനിയാഴ്ച പ്രോസിക്യൂഷന്‍ എഴുതി തയാറാക്കിയ വാദമുഖങ്ങള്‍ കോടതിയില്‍ നല്‍കി. തുടര്‍ന്ന് കേസില്‍ മെയ് എട്ടിന് വിധി പറയുമെന്ന് എ.കെ ലഹോതി പറഞ്ഞു.
2008 സെപ്തംബര്‍ 29നാണ് മാലേഗാവില്‍ സ്‌ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയാണ് കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തത്. 2009 ജനുവരിയില്‍ എ.ടി.സ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ മക്കോക്ക ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
അഭിനവ് ഭാരത് എന്ന സംഘടനയിലെ ആളുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് കണ്ടെത്തല്‍. ബോന്‍സല മിലിറ്ററി സ്‌കൂളിലാണ് സ്‌ഫോടനത്തിനുള്ള ആസൂത്രണം നടത്തിയതെന്നും ഇവിടെ യുവാക്കള്‍ക്ക് പരിശീലനം നല്‍കിയെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, 2011ല്‍ കേസ് എന്‍.ഐ.എക്ക് കൈമാറി. എന്‍.ഐ.എ കേസില്‍ ഉപകുറ്റപത്രം സമര്‍പ്പിച്ചു. ഇത് പ്രകാരം പ്രഗ്യസിങ് താക്കൂറിനെതിരെ തെളിവില്ലെന്നായിരുന്നു എന്‍.ഐ.എ കണ്ടെത്തല്‍. മക്കോക്ക കേസില്‍ നിലനില്‍ക്കില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കി.