ഇറാന് എതിരായ ട്രംപിന്റെ പരസ്യ ഭീഷണി നിന്ദ്യം; ഇത്തരം വാചാടോപങ്ങള്‍ പശ്ചിമേഷ്യയെ മുഴുവന്‍ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുമെന്ന് സിപിഎം

ട്രംപിന്റെ പരസ്യ ഭീഷണി നിന്ദ്യമെന്ന് സിപിഎം

Update: 2025-06-18 12:29 GMT

ന്യൂഡല്‍ഹി: ഇറാന് എതിരായ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരസ്യ ഭീഷണി നിന്ദ്യമെന്ന് സിപിഎം. ഇത്തരം വാചാടോപങ്ങള്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും പശ്ചിമേഷ്യന്‍ മേഖലയെ മുഴുവന്‍ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുകയും ചെയ്യുമെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ പറഞ്ഞു.

പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ ഇറാനിയന്‍ നേതാക്കളെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഇറാന്റെ നിരുപാധികമായ കീഴടങ്ങല്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് വളരെ നിന്ദ്യമാണ്. പശ്ചിമേഷ്യയില്‍ യു എസ് സൈനിക കപ്പലുകളുടെ വലിയ തോതിലുള്ള സമാഹരണം ഇറാനെതിരെ ആക്രമണം നടത്താന്‍ ഇസ്രായേലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ സന്നദ്ധതയെ കൂടുതല്‍ വ്യക്തമാക്കുന്നു. ഈ സംഭവവികാസങ്ങള്‍ അപകടകരമാണ്, മേഖലയെയും ലോകത്തെയാകെയും വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലേക്ക് ഇത് തള്ളിവിടാമെന്നും സി പി എം ചൂണ്ടികാട്ടി.

കാനഡയില്‍ നടന്ന ജി 7 യോഗത്തില്‍ നിന്നുള്ള പ്രസ്താവന ഈ അക്രമോത്സുകതയ്ക്ക് ആക്കം കൂട്ടുന്നു. ഇസ്രായേലിന്റെ ആക്രമണത്തിനു നേരെ കണ്ണടയ്ക്കുന്ന ജി 7 ഇറാനെ കുറ്റപ്പെടുത്തുന്നത് അപലപനീയമാണ്. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും തുടര്‍ച്ചയായ അസ്ഥിരതയ്ക്കും ഇസ്രായേലാണ് പ്രാഥമിക ഉത്തരവാദിത്തം എന്ന് വ്യക്തമാണ്. ഗാസയിലെ വംശഹത്യയോടെ ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങള്‍ സിറിയ, ലെബനന്‍, യെമന്‍, ഇപ്പോള്‍ ഇറാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും സൈനിക നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെ നിയന്ത്രിക്കാതെ, മേഖലയിലെ സമാധാനവും സ്ഥിരതയും അകലെ ത്തന്നെ ആയിരിക്കുമെന്നും സി പി എം ഓര്‍മ്മിപ്പിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും നഗ്‌നമായ ലംഘനത്തിലൂടെ, പശ്ചിമേഷ്യയിലും അതിനപ്പുറത്തും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ യു എസും പാശ്ചാത്യ സാമ്രാജ്യത്വവും ഒരു തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെ ഉപയോഗിക്കുന്നു. അമേരിക്കയും ഇസ്രായേലും അവരുടെ ആക്രമണാത്മക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് നയതന്ത്രത്തിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി പ്രവര്‍ത്തിക്കണം. ബി ജെ പി നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ അതിന്റെ യു എസ് അനുകൂല, ഇസ്രായേല്‍ അനുകൂല വിദേശനയ നിലപാട് ഉപേക്ഷിക്കണം. ദക്ഷിണഗോളത്തോടുള്ള യഥാര്‍ത്ഥ പ്രതിബദ്ധതയ്ക്ക്, ഇസ്രായേലിന്റെയും അതിന്റെ പ്രധാന പിന്തുണക്കാരനായ അമേരിക്കയുടെയും ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് കൂട്ടായി ആവശ്യപ്പെടാന്‍ മറ്റ് രാജ്യങ്ങളുമായുള്ള ഐക്യദാര്‍ഢ്യം ആവശ്യമാണെന്നും സി പി എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


Tags:    

Similar News