ജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി ഉണ്ടായ അപകടം; മരണം രണ്ടായി; 14 പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ ജര്‍മന്‍ സ്വദേശി പിടിയില്‍; ഭീകരാക്രമണമെന്ന് സംശയം; പ്രതിയില്‍ നിന്നും ആയുധം കണ്ടെടുത്തു; സ്ഥലത്ത് സുരക്ഷാ വര്‍ദ്ധിപ്പിച്ചതായി ജര്‍മന്‍ സര്‍ക്കാര്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അപകടത്തില്‍ മരണം രണ്ടായി. സംഭവത്തില്‍ 14 പേര്‍ക്ക് ഗുരുതര പരിക്കെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 25 പേര്‍ക്ക് പരിക്ക് പറ്റിയതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് അത് അധികൃതര്‍ തന്നെ തിരുത്തുകയായിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഇടിച്ചു കയറ്റിയതിന്റെ ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഭീകരാക്രമണമാണോ അതോ മറ്റേതെങ്കിലും കാരണത്താലുള്ള അപകടമണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഡ്രൈവര്‍ കൊല്ലുന്നതിന് തന്നെയായി ലക്ഷ്യം വച്ചതാണോ എന്നും അപകടം ഒഴിവാക്കാമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്ന സംശയത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അധികൃതര്‍ അറിയിച്ചു. ജര്‍മനിയുടെ പടിഞ്ഞാറന്‍ നഗരമായ മാന്‍ഹെയ്മിലാണ് സംഭവം. ഈ സ്ഥലത്തെ പ്രധാന ഷോപ്പിങ് കേന്ദ്രമായ പ്ലാന്‍കെനില്‍ പാഞ്ഞുകയറുകയായിരുന്നു. കറുത്ത എസ് യുവിയാണ് കാറാണ് ആളുകളിലേക്ക് പാഞ്ഞ് കയറിയത്. സംഭവത്തില്‍ 40 വയസ്സുള്ള ജര്‍മന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇയാളുടെ കൈയ്യില്‍ നിന്നും ആയുധവും പിടിച്ചെടുത്തിട്ടുണ്ട്. അപകടം നടന്ന് 30 മിനിറ്റുകള്‍ക്കുള്ളിലാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്. ആളുകളോട് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ പേര്‍ ആക്രമണത്തിന്റെ ഭാഗമായിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് വ്യക്തമാക്കി. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ച് കയറ്റി അപകടം നടക്കുന്നത്.
അപകടം നേരിട്ട് കണ്ടില്ലെന്നും ജനങ്ങള്‍ ഭയത്തോടെ ഓടി പോകുന്നത് കണ്ടെന്നും പിന്നീട് അവിടെ നിറയെ പോലീസിനെ കണ്ടെന്നും ദൃസാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സുരക്ഷാ പരിശോധന ശക്തമാക്കിയതായും ജര്‍മ്മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
മ്യൂണിക്കില്‍ ഫെബ്രുവരി 13നുണ്ടായ സമാന ആക്രമണത്തില്‍ 37കാരിയും രണ്ടുവയസ്സുള്ള അവരുടെ കുഞ്ഞും മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബവേറിയന്‍ സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ തൊഴിലാളികളുടെ റാലിക്കിടയിലേക്കാണ് അന്ന് കാര്‍ ഇടിച്ചുകയറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥിയെ അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷവും ജര്‍മനിയില്‍ ഇത്തരത്തിലൊരു അപകടം നടന്നിരുന്നു. കിഴക്കന്‍ ജര്‍മനിയിലെ മക്‌ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റി ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചിരുന്നു. 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആളുകളെ ഇടിച്ചിട്ട ശേഷവും 400 മീറ്റര്‍ ദൂരം ഇയാള്‍ വണ്ടിയോടിച്ചതായി റിപ്പോര്‍ട്ട്.
കാറോടിച്ച സൗദി അറേബ്യന്‍ സ്വദേശിയായ ഡോക്ടറെ പോലീസ് പിടികൂടിയിരുന്നു. 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ പ്രതി ബോണ്‍ബര്‍ഗില്‍ ഡോക്ടറായി ജോലി ചെയ്യ്ത് വരികയായിരുന്നു. ഈ സംഭവവും ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജര്‍മ്മനിയില്‍ സമാനമായ ആക്രമണം 2006ല്‍ നടന്നിരുന്നു. അന്ന് ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ഐഎസ് ഭീകരരാണ് കാര്‍ ഇടിച്ചുകയറ്റിയത്. 13 പേര്‍ അന്ന് ആക്രമത്തില്‍ കൊല്ലപ്പെട്ടത്.