'ഉമ്മാനേം ഉപ്പാനേം വെട്ടി, ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞാണ് ഓടിവന്നത്'; ഒറ്റപ്പാലത്തെ ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍; പ്രതി മുഹമ്മദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയും; സുല്‍ഫിയത്ത് വീട്ടിലേക്ക് മടങ്ങിയത് മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ; ദമ്പതികള്‍ക്ക് കുത്തേറ്റത് മകളെ രക്ഷിക്കുന്നതിനിടെ
'ഉമ്മാനേം ഉപ്പാനേം വെട്ടി, ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞാണ് ഓടിവന്നത്';
പാലക്കാട്: ഒറ്റപ്പാലത്തെ ഇരട്ടക്കൊലയുടെ വാര്‍ത്തകളില്‍ ഞെട്ടി നാട്ടുകാര്‍. അതിരാവിലെ തന്നെ കൊടിയ ക്രൂരതയുടെ വിവരങ്ങള്‍ അറിയേണ്ടി വന്നതിന്റെ നടക്കത്തിലാണ് നാട്ടുകാര്‍. തോട്ടക്കര സ്വദേശികളായ നാലകത്ത് നസീര്‍, ഭാര്യ സുഹറ എന്നിവരാണ് മരിച്ചത്. മകളുടെ നാലു വയസ്സുള്ള മകനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. ആക്രമണം നടത്തിയ മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി റാഫി പോലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രി ഏകദേശം ഒരു 11:57-ഓടു കൂടി ഒരു പെണ്‍കുട്ടി ചെറിയ കുട്ടിയുമായിട്ട് ഈ റോഡില്‍ കൂടെ ഓടുന്നു. 'ഉമ്മാനേം ഉപ്പാനേം വെട്ടിയിട്ടുണ്ട്, ഞങ്ങളെ രക്ഷിക്കണം' എന്ന് പറഞ്ഞു എ്‌നാണ് ഒരു നാട്ടുകാരന്‍ പറഞ്ഞത്. ഒരു പയ്യന്‍ മുഖത്തൊക്കെ ചോരയുണ്ട്. അപ്പൊ വന്ന് എന്നോട് ആദ്യം ചോദിച്ചത് സ്ത്രീ ഓടി പോയിട്ടുണ്ടോ എന്നാണ്, എനിക്കറിയില്ല. അപ്പോഴേക്കും ഒറ്റപ്പാലം പോലീസിനെ വിളിച്ചിട്ടുണ്ടായിരുന്നു. പോലീസുകാര്‍ വരുന്നത് കണ്ടു.
അപ്പൊ ഇവനെ ഇവിടെ കണ്ടു. അവിടെ കണ്ടിട്ട് അവര് വണ്ടി നിര്‍ത്തുന്നതിനു മുന്‍പ് ഞങ്ങളെ മുന്‍പില്‍ കൂടെ ഓടി നേരെ അപ്പുറത്തെ പള്ളിത്തൊടിയിലേക്ക് ചാടുകയാണ് ചെയ്തത്. പെണ്‍കുട്ടിയേയും ആ കുഞ്ഞു കുട്ടിയേയും നോക്കുന്നതിനു വേണ്ടി ആ വീട്ടിലേക്ക് ചെന്നു. അപ്പോഴാണ് ആ കുട്ടിയുടെ ഷര്‍ട്ട് പൊന്തിച്ചു നോക്കുമ്പോള്‍ ബ്ലഡ് വരുന്നുണ്ട്, കക്ഷത്തില്‍ നല്ലൊരു മുറിവുണ്ട്. പോലീസും ഞങ്ങളൊക്കെ ഇവിടെ വന്നു നോക്കുമ്പോള്‍ ആ വീട്ടിലോട്ട് കേറി കഴിഞ്ഞപ്പോഴാണ് ഈ രണ്ട് ഉമ്മയെയും ഉപ്പയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.'-നാട്ടുകാരന്‍ പറഞ്ഞു.
അതേസമയം ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് റാഫി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് വിവരം. മരിച്ച നാലകത്ത് നസീറിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം അഞ്ച് മാസം മുന്‍പാണ് നസീറിന്റെയും മരിച്ച സുഹറയുടെയും വളര്‍ത്തുമകളായ സുല്‍ഫിയത്ത് നാല് വയസുകാരനായ മകനുമായി ഇവരുടെ അടുത്തേക്ക് എത്തിയത്. റാഫിയുടെ പീഡനം സഹിക്കവയ്യാതെയായിരുന്നു ഇത്.
ഇവര്‍ തമ്മില്‍ കുട്ടിയുടെ പേരില്‍ കോടതിയില്‍ കേസും ഉണ്ടായിരുന്നു. ആഴ്ചയില്‍ നാല് ദിവസം റാഫിയോടൊപ്പവും രണ്ട് ദിവസം സുല്‍ഫിയത്തിനൊപ്പവും കുട്ടിയെ നിര്‍ത്തണം എന്നായിരുന്നു കോടതി വിധി. എന്നാല്‍ റാഫി കുട്ടിയെ കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവരാതായതോടെ നസീറും സുഹറയും കോടതിയെ വീണ്ടും സമീപിക്കുകയും കുട്ടിയെ അമ്മയ്ക്കൊപ്പം അയക്കാന്‍ വിധി നേടുകയും ചെയ്തു. ഇതിലെ തര്‍ക്കത്തിനൊടുവിലാണ് കടുത്ത ലഹരിയില്‍ വീട്ടിലെത്തിയ റാഫി കൊല നടത്തിയത്.
സുല്‍ഫത്തിനെയും കുട്ടിയെയും കൊല്ലാനായിരുന്നു റാഫിയുടെ ശ്രമം. ഇത് തടഞ്ഞതോടെ നസീറിനെയും സുഹറയെയും കുത്തികൊല്ലുകയായിരുന്നു. സുഹറയെ ഓടിച്ച് വീടിന് പിന്നില്‍ വച്ചാണ് കുത്തികൊന്നത്. ഇവരുടെ മൃതദേഹം വീടിന് പിന്‍വശത്തായിരുന്നു. പ്രതി മുഹമ്മദ് റാഫി മുന്‍പ് എംഡിഎംഎയടക്കം ഉപയോഗിച്ചതിന് പിടിയിലായ ആളാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദമ്പതികളുടെ വളര്‍ത്തുമകളായ സുല്‍ഫിയത്ത് കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിവന്നതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.
സംഭവശേഷം കൈത്തണ്ട മുറിച്ച നിലയില്‍ കണ്ട റാഫി പിന്നീട് പൊലീസെത്തിയപ്പോള്‍ രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ അടുത്തുള്ള പള്ളി ഖബര്‍സ്ഥാന് സമീപത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ വയറിന്റെ ഭാഗത്ത് കത്തി കൊണ്ട് പരിക്കേറ്റിട്ടുണ്ട്, കുട്ടി ഇപ്പോള്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും. പ്രതിയും നിലവില്‍ ആശുപത്രിയിലാണ്. കൊല്ലപ്പെട്ടവരുടെ മകള്‍ സുല്‍ഫിയത്ത് ആണ് ഈ സംഭവത്തിലെ ഏക ദൃക്‌സാക്ഷി.
