പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ഹൈക്കോടതി അഭിഭാഷകനെ തൊടാന്‍ പോലീസിന് മടിയോ? ഹെക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ അവസരമൊരുക്കുന്നു; യുഡിഎഫ് കാലത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ നൗഷാദിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നുവോ?

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ഹൈക്കോടതി അഭിഭാഷകനെ തൊടാന്‍ പോലീസിന് മടിയോ?

Update: 2025-03-25 07:09 GMT

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയായ മുന്‍ ഗവ. പ്ലീഡറെ അറസ്റ്റ് ചെയ്യാന്‍ തയാറാകാതെ പോലീസിന്റെ ഒളിച്ചു കളി. യുഡഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായിരുന്ന മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിനെ (58)യാണ് അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുന്നത്്. ഇയാളുടെ ഹര്‍ജി ഹൈക്കോടതിയില്‍ നിലവിലിരിക്കുമ്പോള്‍ തൊടാന്‍ പാടില്ലെന്ന് പോലീസിന് ഉന്നതതലത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തളളിയതോടെ പോലീസ് നൗഷാദിനെ തേടി ഇറങ്ങിയിട്ടുണ്ട്.

ഇയാള്‍ മുന്‍കൂര്‍ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് തന്നെ പീഡിപ്പിച്ചുവെന്ന് ഐടിഐ വിദ്യാര്‍ഥിനി നല്‍കിയ മൊഴി പ്രകാരം 58 പേരെ ക്ഷണനേരത്തില്‍ അറസ്റ്റ് ചെയ്ത പത്തനംതിട്ട പോലീസ് നൗഷാദിനെ തൊടാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

അതേ സമയം, ഹൈക്കോടതി നൗഷാദിന്റെ ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ അറസ്റ്റ് തടഞ്ഞിരുന്നുവെന്നാണ് പോലീസിന്റെ വാദം. ഇയാളുടെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വിധി പ്രഖ്യാപിച്ചതോടെ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ നൗഷാദിനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്്. ഈ കേസില്‍ രണ്ടാം പ്രതിയായ അതിജീവിതയുടെ ബന്ധുവിനെ മൂന്നു മാസം മുന്‍പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഭിഭാഷകന്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് മദ്യം കൊടുത്ത് മയക്കി ക്രൂരമായ ബലാല്‍സംഗത്തിന് പലതവണ വിധേയയാക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മാതാവിന്റെ സാമീപ്യമില്ലാത്ത കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലയുള്ള യുവതി അഭിഭാഷകന് ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയയാക്കിക്കൊടുക്കുകയാണ് ചെയ്തത്.

2023 ജൂണ്‍ 10 ന് കോഴഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. മദ്യം നല്‍കി മയക്കിയ ശേഷമായിരുന്നു കുട്ടിയെ ലൈംഗിക വൈകൃതങ്ങള്‍ക്കും പീഡനത്തിനും ഇരയാക്കിയത്. കഠിനമായ ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയതു കാരണം കുട്ടിക്ക് രക്തസ്രാവവുമുണ്ടായി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ പലതരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ ഇയാള്‍ തുടര്‍ന്നു. ശരീരഭാഗങ്ങള്‍ കടിച്ചുമുറിച്ചും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയ പ്രതി കുമ്പഴയിലെ ഹോട്ടലില്‍ വച്ചും പലതവണ പീഡിപ്പിച്ചു. ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ ബന്ധുവായ യുവതിയാണ്.

പ്ലസ് വണ്‍ വെക്കേഷന്‍ കാലയളവില്‍ എറണാകുളത്ത് എത്തിച്ചും അഭിഭാഷകന്‍ കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ കൈവശം പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നും അതുവച്ച് അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. പീഡനത്തിന് ഒത്താശ ചെയ്തതിന് യുവതി പ്രതിഫലവും കൈപ്പറ്റിയിരുന്നു.

മുന്‍കുര്‍ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിറകണ്ണുകളോടെ മാത്രമേ പെണ്‍കുട്ടിയുടെ മൊഴി വായിക്കാന്‍ കഴിയൂവെന്നാണ് പറഞ്ഞത്. വിക്ടിം റൈറ്റ് സെന്റര്‍ പ്രോജക് കോഓര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ട്, കേസ് ഡയറി, കൗണ്‍സലിങ് റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചതിനു ശേഷമാണ് ഹൈക്കോടതി ജാമ്യം തള്ളിയത്് പണത്തിന് വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഒരാണ്‍കുട്ടിക്കേതിരേ സമാനപെണ്‍കുട്ടി ഉന്നയിച്ചിരുന്നുവെന്നും പിന്നെ ഒത്തുതീര്‍പ്പാക്കിയെന്നും വിശദീകരിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ജിക്കാരുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആണ്‍കുട്ടിക്കെതിരെ അതിജീവിത മൊഴി നല്‍കിയതെന്ന് വിക്ടിം റൈറ്റ്സ് സെന്റര്‍ പ്രോജക്ട് കൊ-ഓര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി എ. മേനോന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നൗഷാദും ഭാര്യയും ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍മാരായിരുന്നു. നൗഷാദിന്റെ അറസ്റ്റ് വൈകുന്നതില്‍ രാഷ്ട്രീയ ഇടപെടലും ആരോപിക്കപ്പെടുന്നുണ്ട്.

Tags:    

Similar News