ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഇല്ല; മരിക്കുമ്പോള്‍ 28കാരിയുടെ ഭാരം വെറും 21 കിലോഗ്രാം: കൊല്ലത്ത് ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാര്‍
കൊല്ലത്ത് ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാര്‍
കൊല്ലം: പൂയപ്പള്ളിയില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഇയാളുടെ മാതാപിതാക്കളും ചേര്‍ന്ന് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുക ആയിരുന്നു. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരെന്നു കണ്ടെത്തിയത്.
ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി. കരുനാഗപ്പള്ളി അയണിവേലില്‍ സൗത്ത് തുഷാര ഭവനില്‍ തുഷാരയാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ തുഷാരയെ പീഡിപ്പിക്കുക ആയിരുന്നു.
വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2013ല്‍ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലില്‍ സൗത്ത് തുഷാര ഭവനില്‍ തുഷാരയുടെയും വിവാഹം. മൂന്നാം മാസം മുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കണ്ടെത്തിയിരുന്നു.