സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് കോടി രൂപയും ആഡംബര കാറും തട്ടിയെടുത്തു; കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവ് ജീവനൊടുക്കി

സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് കോടി തട്ടി; യുവാവ് ജീവനൊടുക്കി

Update: 2025-07-09 02:46 GMT

മുംബൈ: സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് കോടി രൂപയും ആഡംബര കാറും തട്ടിയെടുത്തതിനെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവ് ജീവനൊടുക്കി. മുംബൈ സാന്താക്രൂസ് സ്വദേശി രാജ് ലീല മോറെ (32) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. രാജിന്റെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും ഉയര്‍ന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും അറിയാമായിരുന്ന പ്രതികള്‍ പലപ്പോഴായി ഭീഷണിപ്പെടുത്തി പണം തട്ടുക ആയിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയ വാക്കോല പൊലീസ്, മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. രാഹുല്‍ പര്‍വാനി, സബ ഖുറേഷി എന്നിവരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കടുതത മാനസിക സമ്മര്‍ദത്തിനൊടുവിലായിരുന്നു ആത്മഹത്യ. കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കു പണം കൈമാറാനും തന്റെ സമ്പാദ്യം നല്‍കാനും ഇരുവരും രാജിനെ നിര്‍ബന്ധിച്ചു. രാജിന്റെ കയ്യില്‍ നിന്ന് ഒരു ആഡംബര കാറും ഇവര്‍ ബലമായി തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

കഴിഞ്ഞ 18 മാസത്തിനിടെ രാഹുലും സബയും ചേര്‍ന്ന് രാജ് ലീലയില്‍ നിന്ന് 3 കോടിയിലധികം രൂപ തട്ടിയെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ് ലീല കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസിനു മൊഴി നല്‍കി. രണ്ടു പ്രതികള്‍ക്കുമെതിരെ പണം തട്ടിയെടുക്കല്‍, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുകയാണ്.

Tags:    

Similar News