വിമാനത്തിന്റെ പറക്കല്‍ വേഗവും ഉയരവും എഞ്ചിന്‍ പ്രകടനവും കോക് പിറ്റ് ഓഡിയോയും ഇനി ക്യത്യമായി അറിയാം; എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ബ്ലാക് ബോക്‌സ് വീണ്ടെടുത്തു; ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡര്‍ കണ്ടെടുത്തത് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന്

എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു

Update: 2025-06-13 13:10 GMT

അഹമ്മദാബാദ്: അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു. വിമാനത്തിന്റെ സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലാക് ബോക്‌സ് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് കിട്ടിയത്. വിമാനം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയിലേക്കാണ് ഇടിച്ചുകയറിയത്.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും ഗുജറാത്ത് സര്‍ക്കാരിന്റെ 40 ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണ് ഡിജിറ്റല്‍ ഫ്്‌ളൈറ്റ് ഡാറ്റ റെക്കോഡര്‍ അഥവാ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമാകാന്‍ ബ്ലാക് ബോക്‌സിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞേക്കും.

ബ്ലാക്ക് ബോക്സില്‍ നിന്ന് വീണ്ടെടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള അന്വേഷണം. ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും അടങ്ങിയതാണ് ബ്ലാക്ക്ബോക്സ്. വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ സംഭാഷണങ്ങളുമെല്ലാം ഇതില്‍ നിന്ന് മനസിലാക്കാനാകും. അതോടെ അപകടകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരും. ഓറഞ്ച് നിറത്തിലുള്ള ബ്ലാക്ക് ബോക്സ് വിമാനത്തിന്റെ പിന്‍ഭാഗത്താണ് ഘടിപ്പിക്കാറുള്ളത്.

വിമാനത്തിന്റെ പറക്കല്‍ വേഗം, ഉയരം, എഞ്ചിന്‍ പ്രകടനം, കോക്ക് പിറ്റ് ഓഡിയോ( പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയം) എന്നിങ്ങനെ നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്നതാണ് ബ്ലാക് ബോക്‌സ്. കഠിനമായ കാലാവസ്ഥ, കടുത്ത ആഘാതം എന്നിവയടക്കം പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ പാകത്തിലാണ് ബ്ലാക് ബോക്‌സിന്റെ നിര്‍മ്മതി.

കടും ഓറഞ്ച് നിറമായതിനാല്‍ ഈ ബോക്‌സുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. കോക്ക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണങ്ങളും ഒരു വിമാനത്തിന്റെ, പ്രവര്‍ത്തനവും ബ്ലാക്ക് ബോക്‌സില്‍ കൃത്യമായി രേഖപ്പെടുത്തും.പറക്കലിനിടെയുള്ള വിമാനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും അവസാന സംഭാഷണങ്ങളും കൃത്യമായി അറിയാന്‍ സാധിക്കും.

അപകടത്തില്‍, 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 241 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ്. ശേഷിച്ചവര്‍ വിമാനം തകര്‍ന്നു വീണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളും പരിസര വാസികളുമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.


Tags:    

Similar News