ആശാ വര്‍ക്കര്‍മാര്‍ സമരം തുടരവേ അങ്കണവാടി ജീവനക്കാരും രാപകല്‍ സമരവുമായി രംഗത്ത്; സമരം സര്‍ക്കാറിന് എതിരാകുമെന്ന് ഉറപ്പായതോടെ പങ്കെടുക്കുന്നവര്‍ക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്; ആശാ വര്‍ക്കര്‍മാരുടെ ഉപരോധം നേരിടാന്‍ സെക്രട്ടേറിയറ്റ് പരിസരത്ത് വന്‍ പോലീസ് സന്നാഹം

അങ്കണവാടി ജീവനക്കാരും രാപകല്‍ സമരവുമായി രംഗത്ത്

Update: 2025-03-17 03:59 GMT

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പുറമേ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും സര്‍ക്കാറിനെതിരെ സമരത്തിലേക്ക്. വേതന വര്‍ധനവ് അടക്കം ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇന്ന് രാപകല്‍ സമരം ആരംഭിക്കും. ഈ സമരവും സര്‍ക്കാര്‍ വിരുദ്ധമായി മാറുമെന്ന അവസ്ഥ ഉള്ളതു കൊണ്ട് സമരത്തെ നേരിടാനാണ് സര്‍ക്കാറിന്റെ ശ്രമം.

സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടതില്ലെന്ന ഉത്തരവുമായി വനിത ശിശു വികസന ഡയറക്ടര്‍. ഈ മാസം 15-ാം തീയതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാര്‍ സമരത്തില്‍ ഏര്‍പ്പെട്ടാലും കുട്ടികള്‍ക്ക് 'ഫീഡിംഗ് ഇന്റെറപ്ഷന്‍' ഉണ്ടാവാതിരിക്കാന്‍ അങ്കണവാടികള്‍ അടച്ചിടരുതെന്നും ഉത്തരവിലുണ്ട്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 45 ന്റെ ലംഘനമാണെന്നും ആയതിനാല്‍ പ്രീ സ്‌കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്യുകയാണെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

്പ്രശ്ന പരിഹാരത്തിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനങ്ങളില്ലാതെ പിരിയുകയായിരുന്നു. മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 1,200 ല്‍ നിന്ന് 5000 രൂപയാക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.

സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം ഇരിക്കുമെന്നാണ് അങ്കണവാടി ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ ഇന്ന് കാര്യമായ തയ്യാറെടുപ്പു നടത്തുന്നുണ്ട്. സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. പ്രധാന ഗെറ്റില്‍ എല്ലാം കനത്ത സുരക്ഷയൊരുക്കി നൂറ് കണക്കിന് പൊലീസ് സംഘത്തെയും വിന്യസിച്ചു.

കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശമാരെ സര്‍ക്കാര്‍ അവഗണിക്കുന്നില്‍ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആശമാര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്. രാവിലെ 9.30 ഓടെ സമരഗേറ്റിന് മുന്നില്‍ ആശമാര്‍ സംഘടിക്കും. ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീര്‍പ്പാക്കാന്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാര്‍ കടന്നത്.

അതേസമയം, ഇന്ന് വിവിധ ജില്ലകളില്‍ ആശവര്‍ക്കര്‍മാര്‍ക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

Tags:    

Similar News