'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന്‍ ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല; ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല; ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്'; യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Update: 2025-07-02 13:18 GMT

തൃശ്ശൂര്‍: യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതില്‍ നിന്നും മറ്റു ദുരൂഹതകള്‍ ഇല്ലെന്നാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് വ്യക്തമാക്കിയത്. ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് സൂചിപ്പിച്ചാണ് അനൂപിന്റെ ആത്മഹത്യാ കുറിപ്പ്.


സുഹൃത്തുക്കളോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു എന്ന വിധത്തിലാണ് കുറിപ്പുള്ളത്. 'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന്‍ ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല. ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല. ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്'- ഇങ്ങനെയാണ് അനൂപ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഈ ആത്മഹത്യാ കുറിപ്പിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തും.

അനൂപിന്റെ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്ന സൂചനയാണ് ആത്മഹത്യാ കുറിപ്പില്‍ ഉള്ളത്. അത് എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പുറമേ തീര്‍ത്തും സന്തോഷവാനായിരുന്നു അനൂപ്. അതുകൊണ്ട് തന്നെ അനൂപ് ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ അദ്ദേഹം പൊതു-സംഗീത രംഗത്ത് സജീവമായിരുന്നു.

ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും തന്റെ കലാസപര്യയില്‍ അനൂപ് മുഴുകുയിരുന്നു. 'ആദ്യമായ് കണ്ടനാള്‍/പാതിവിരിഞ്ഞുനിന്‍ പൂമുഖം...' ഞായറാഴ്ച വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ സമാപന കലാവിരുന്നില്‍ ഈ ഗാനം ആലപിച്ചാണ് അനൂപ് വെള്ളാറ്റഞ്ഞൂര്‍ മടങ്ങിയത്. തൊട്ടടുത്ത ദിവസം തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസ് എടുത്തിരുന്നു.

അധ്യാപനം ഇഷ്ടപ്പെട്ട വ്യക്തിയായ അനൂപ് പതിവുപോലെയാണ് വിദ്യാര്‍ഥികളുമായി സംവദിച്ചു ക്ലാസെടുത്തത്. എന്നാല്‍, തൊട്ടടുത്ത ദിവസം സംഗീതലോകത്തില്‍ നിന്നും അനൂപ് സ്വയം വിടവാങ്ങുകയായിരുന്നു. നഗരത്തിലെ ഫ്‌ലാറ്റില്‍ സജ്ജീകരിച്ചിരുന്ന സ്റ്റുഡിയോയിലാണ് അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇടയ്ക്കയിലും ഗിറ്റാറിലും ഹാര്‍മോണിയത്തിലുമെല്ലാം അനൂപ് കൈവഴക്കം നേടിയിരുന്നു. സിനിമാഗാനങ്ങളും ശാസ്ത്രീയസംഗീതവും സോപാനസംഗീതവും കവിതയുമെല്ലാം പല വേദികളില്‍ അവതരിപ്പിച്ചു. ഞായറാഴ്ചത്തെ സംഗീതപരിപാടിക്കുശേഷം മടങ്ങുമ്പോള്‍ സുഹൃത്തുക്കളോട് തന്റെ ആഗ്രഹം പങ്കുവെക്കുകയും ചെയ്തിരുന്നു- 'ജന്മനാടായ വെള്ളാറ്റഞ്ഞൂര്‍ എന്റെ പേരില്‍ക്കൂടി പ്രശസ്തമാകണം.'' പുതുതായി വാങ്ങിയ കാറിലായിരുന്നു ഈ വരവ്. വീട്ടുകാരുടെ കുട്ടനും നാട്ടുകാരുടെ അനൂപ് മാഷുമായിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂര്‍.

ചെണ്ടയിലെ കുലപതി മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനായ ഇദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഹാര്‍മോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരന്‍ കേശവന്‍ വെള്ളാറ്റഞ്ഞൂരില്‍നിന്നാണ്. തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ പ്രതിഭയുടെ മികച്ച ശിക്ഷണത്തില്‍ യുവജനോത്സവവേദികളില്‍ നിരവധിപേര്‍ വിജയകിരീടമണിഞ്ഞു. കുട്ടികള്‍ക്കൊപ്പം അവരുടെ കൂട്ടുകാരനായി പാട്ടുപാടി നടക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്.

2019ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത 'പൂരം ജനിച്ചൊരുനാട്...' എന്നു തുടങ്ങുന്ന ഗാനത്തിന് വന്‍സ്വീകാര്യത ലഭിച്ചിരുന്നു. കേരളവര്‍മ കോളേജില്‍ ഗസ്റ്റ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് കുടുംബാംഗമാണ്.

തയ്യൂര്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരുന്ന രാജലക്ഷ്മിയുടെയും പുറ്റേക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ പീതാംബരന്റെയും മകനാണ്. ഭാര്യ: ഡോ. പാര്‍വതി. മക്കള്‍: പാര്‍വണ, പാര്‍ഥിപ്. സംസ്‌കാരം ഇന്ന് രാവിലെ വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പില്‍ നടന്നു.

Tags:    

Similar News