ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചു; മെഡല്‍ നഷ്ടമായത് ദൈവം നല്‍കിയ ശിക്ഷ; തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബിജെപിയിലെ ചെറിയ സ്ഥാനാര്‍ത്ഥിക്കു പോലും സാധിക്കും: പരിഹസിച്ച് ബ്രിജ് ഭൂഷണ്‍

വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്നും മത്സരിക്കും

Update: 2024-09-07 07:07 GMT

ന്യൂഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പില്‍ ഗുസ്തി താരമായ ഫിനേഷ് ഫോഗട്ടിനെ തോല്‍പ്പിക്കാന്‍ ബിജെപിയിലെ ഒരു ചെറിയ സ്ഥാനാര്‍ത്ഥിക്കു പോലും സാധിക്കുമെന്ന് ബിജെപി മുന്‍ എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചെന്നും അതിന് ദൈവം നല്‍കിയ ശിക്ഷയാണ് മെഡല്‍ നഷ്ടമായതെന്നും മുന്‍ എംപി പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വിമര്‍ശനം.

ഒരു താരത്തിന് ഒരേ ദിവസം രണ്ടു ഭാരോദ്വഹന വിഭാഗങ്ങളില്‍ ട്രയല്‍സ് നടത്താന്‍ കഴിയുമോ എന്നും ഭാരനിര്‍ണയത്തിന് ശേഷം അഞ്ച് മണിക്കൂര്‍ ട്രയല്‍സ് നിര്‍ത്തിവെക്കാന്‍ സാധിക്കുമോ എന്നും ബ്രിജ് ഭൂഷണ്‍ ചോദിച്ചു. ട്രയല്‍സ് പൂര്‍ത്തിയാക്കാതെയാണ് ബജ്രംഗ് പൂനിയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.

അതേസമയം പാര്‍ട്ടി അനുവദിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയിടെയാണ് പുനിയയും ഫോഗട്ടും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. ബജ്രംഗ് പുനിയയെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു. അതേസമയം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്നും മത്സരിക്കും. വിനേഷിനെ മത്സരരംഗത്തിറക്കിയതോടെ ഹരിയാനയില്‍ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.

''ഇക്കൂട്ടര്‍ രാഷ്ട്രീയത്തെ ഒരു കാറ്റായി കണക്കാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്ന് വിജയിക്കുമെന്നാണ് അവര്‍ കരുതുന്നത്. അവര്‍ക്ക് ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിലും മത്സരിക്കാം. എന്നാല്‍ ചെറിയ ബിജെപി സ്ഥാനാര്‍ഥി മതി അവരെ പരാജയപ്പെടുത്താന്‍. എന്റെ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാനും പോയി പ്രചാരണം നടത്തും. അവരുടെ സമുദായത്തിലെ ആളുകളില്‍ നിന്ന് എനിക്ക് പരമാവധി പിന്തുണ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.

അവര്‍ക്ക് മുന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രചാരണം നടത്താന്‍ ഞാന്‍ തയ്യാറാണ്'' ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഫിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചെന്നും അതിന് ദൈവം നല്‍കിയ ശിക്ഷയാണ് മെഡല്‍ നഷ്ടമായതെന്നും മുന്‍ എംപി പരിഹസിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്, നിങ്ങള്‍ ഇവിടെ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ വിജയിപ്പിക്കുമെന്ന് ഹരിയാനയിലെ ജനങ്ങള്‍ പറഞ്ഞിരുന്നു, എന്നാല്‍ ആ സമയത്ത് ഞാന്‍ അത് നിരസിച്ചിരുന്നു അദ്ദേഹം അവകാശപ്പെട്ടു.

തങ്ങളുടെ നേട്ടത്തിനു വേണ്ടിയാണ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും സിങ് ആരോപിച്ചു. ഒന്നിന് പിറകെ ഒന്നായി പല ഗുസ്തിക്കാരെയും തങ്ങളുടെ പണയക്കാരാക്കിയെന്നും കോണ്‍ഗ്രസ് ഗുസ്തിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഈ രാജ്യത്ത് ഗുസ്തി തകര്‍ത്തുവെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഗുസ്തി എന്താണെന്ന് പോലും അറിയില്ലായിരുന്നു. ന' ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായതിന് ശേഷം, എന്റെ പ്രയത്‌നത്താല്‍ ആളുകള്‍ ഇന്ത്യയില്‍ ഗുസ്തിയെക്കുറിച്ച് അറിയാന്‍ തുടങ്ങി, ഗുസ്തിക്കാര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡലുകള്‍ നേടി. ഡല്‍ഹിയില്‍ ഗുസ്തിക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ നന്ദിനി നഗറില്‍ (ഗോണ്ട) ജൂനിയര്‍, സീനിയര്‍ തലത്തിലുള്ള ഗുസ്തി മത്സരം സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിഷേധം മൂലം മത്സരം റദ്ദാക്കേണ്ടിവന്നു. പ്രതിഷേധം കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഹരിയാന മണ്ഡലത്തില്‍ വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ് പുറത്ത് വിട്ട് ആദ്യ 13 അംഗ സ്ഥാനാര്‍ത്ഥിപട്ടികയിലാണ് ഫോഗട്ടിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെയില്‍റേയില്‍വേയില്‍ നിന്ന് രാജിവെച്ചതിന് ശേഷമാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേരുന്നത്. താന്‍ കടന്ന് പോയ അവ്സഥയിലൂടെ ഇനി ആരും കടന്ന് പോകരുതെന്നും എല്ലാം ഒരു ദിവസം പറയുമെന്നും സമരത്തില്‍ ബിജെപി കൂടെ നിന്നില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.

ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഫിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവര്‍ പ്രതിഷേധം നടത്തിയിരുന്നു. ഡല്‍ഹിയിലെ ജന്ദര്‍മന്ദറിലായിരുന്നു പ്രതിഷേധം. ബ്രിജ് ഭൂഷണ്‍ രാജിവെക്കണമെന്നും ഗുസ്തി ഭരണസമിതി പിരിച്ച് വിടണമെന്നുമായിരുന്നു സമരത്തിന്റെ ആവശ്യം. ഇതോടെ ഒളിമ്പിക് അസോസിയേഷന്‍ അന്വേഷണ കമ്മിറ്റി രൂപികരിക്കുകയും തുടര്‍ന്ന് കായികമന്ത്രാലയം ഇടപെട്ട് ഡബ്ള്യു.എഫ്.ഐ പ്രവര്‍ത്തനങ്ങള്‍ സസ്പെന്‍ഡ് ചെയ്യുകയും ബ്രിജ് ഭൂഷന്റെ നേതൃത്വത്തിലുള്ള പാനല്‍ പിരിച്ച് വിടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് എത്തിയത്.

Tags:    

Similar News