സ്വന്തം നേട്ടത്തിനായി ഏതറ്റം വരെയും ചൂഷണം; റിപ്പോര്‍ട്ടര്‍ ടിവിയിലെ മോശം അനുഭവത്തെ കുറിച്ച് അഞ്ജന അനില്‍കുമാറിന് പുറമേ വീണ ചന്ദിന്റെ വെളിപ്പെടുത്തലും; ആരോപണങ്ങള്‍ ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ പേജുകളും; ലൈംഗികാതിക്രമം ഗൗരവമേറിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വി ടി ബല്‍റാമും ബിന്ദു കൃഷ്ണയും

ആരോപണങ്ങള്‍ ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ പേജുകളും

Update: 2025-08-28 15:47 GMT

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി മുന്‍ ജീവനക്കാരി അഞ്ജന അനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കി കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ പേജുകളും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വാര്‍ത്തകള്‍ നിരന്തരം നല്‍കി ആക്രമണം കടുപ്പിക്കുന്നതിനിടയിലാണ് റിപ്പോര്‍ട്ടറിനെ വെട്ടിലാക്കി അഞ്ജന പേര് പറയാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലയാണ് ഈ ആരോപണം കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ പേജുകളും ഏറ്റുപിടിച്ചത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടറിലെ തന്നെ മുന്‍ മാധ്യമപ്രവര്‍ത്തകയായ അമൃത എ രാജും തനിക്കും സമാനമായ രീതിയില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്ന് അഞ്ജനയുടെ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് കുറിച്ചു. അതിനുപിന്നാലെ റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ വിഭാഗത്തില്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്ന വീണ ചന്ദും തന്റെ മേലുദ്യോഗസ്ഥന്റെ തൊഴില്‍ പീഡനത്തിന് എതിരെ പോസ്റ്റിട്ടു.


വിഷയത്തില്‍ വിടി ബല്‍റാമും, കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ വിമര്‍ശനവുമായി രംഗത്തെത്തി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കമന്റ് ബോക്‌സില്‍ ഉള്‍പ്പെടെ  ഈ വിഷയത്തില്‍ പൊങ്കാലയാണ്.

വിടി ബല്‍റാമിന്റെ കുറിപ്പ്:

റിപ്പോര്‍ട്ടര്‍ ചാനലില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന വനിതക്കെതിരെ ന്യൂസ് റൂമില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്രമല്ല, അക്കാര്യത്തില്‍ പരാതിപ്പെടുന്നതില്‍ നിന്ന് അതിജീവിതയെ സമ്മര്‍ദ്ദം ചെലുത്തി പിന്തിരിപ്പിച്ച അവിടത്തെ മറ്റ് സീനിയര്‍ മാധ്യമപ്രവര്‍ത്തകരും പിന്നീട് അപകടം പറ്റി ആരോഗ്യസ്ഥിതി മോശമായപ്പോഴും അതിജീവിതയോട് ക്രൂരമായി പെരുമാറി അവരേക്കൊണ്ട് രാജിവയ്പ്പിക്കാന്‍ സാഹചര്യം സൃഷ്ടിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണ്. അത്രമാത്രം വ്യക്തമായ ആരോപണങ്ങളാണ് അതിജീവിതയായ മാധ്യമപ്രവര്‍ത്തക പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടണം. ക്രൈംബ്രാഞ്ചിന്റെ സ്‌പെഷല്‍ ടീം രൂപീകരിച്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം.


Full View

ബിന്ദു കൃഷ്ണയുടെ കുറിപ്പ്:

റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അവരുടെ തൊഴിലിടത്തില്‍ വെച്ച് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം ഗൗരവമേറിയതാണ്. ന്യൂസ് റൂമില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കുന്ന നിലപാടാണ് മറ്റു സീനിയര്‍ ജേര്‍ണലിസ്റ്റുകളും റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റും സ്വീകരിച്ചതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്.

ഇരയായ മാധ്യമപ്രവര്‍ത്തകയെ സംരക്ഷിക്കുന്നതിന് പകരം അവരെ പുറത്താക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. പ്രതിയായ മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തെ സംരക്ഷിച്ച സഹപ്രവര്‍ത്തകരും മാനേജ്‌മെന്റും നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരാണ്. അവരര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. എന്നും കുറിപ്പില്‍ പറയുന്നു


Full View

റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ വിഭാഗത്തില്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്ന വീണ ചന്ദിന്റെ പോസ്റ്റ്:

അഞ്ജനയുടെ Anjana Anilkumar ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേര്‍ എന്നോടും സംശയങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ വ്യക്തതയ്ക്കു വേണ്ടി എഴുതട്ടെ.....

റിപോര്‍ട്ടര്‍ ഡിജിറ്റല്‍ വിഭാഗത്തില്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്ന ഞാന്‍ ജോലി വിടാനുണ്ടായ സാഹചര്യം ഡിജിറ്റല്‍ ഇന്‍ ചാര്‍ജ് ഷഫീഖ് താമരശേരിയുമായി ഉണ്ടായ പ്രശ്‌നങ്ങളാണ്. ജോലി സംബന്ധമായും ടീം സംബന്ധമായും ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ ടിയാന്‍ വ്യക്തിപരമായ നേട്ടത്തിനും തൊഴിലിടത്തിലെ എന്റെ വളര്‍ച്ചക്കെതിരെയും ഉപയോഗിക്കുന്നു എന്ന് വ്യക്തമായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഞാന്‍ പരാതിയുമായി മാനേജ്‌മെന്റിനെ സമീപിച്ചത്. എന്നാല്‍, ഭര്‍ത്താവ് മരിച്ച് അധിക കാലം ആയിട്ടില്ലാത്തതിനാല്‍ വൈകാരിക സ്ഥിരത എനിക്കില്ല എന്ന് വരുത്തിത്തീര്‍ക്കുകയാണ് ടിയാന്‍ ചെയ്തത്. ഞാന്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ തൊഴില്‍പരമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ എന്നെ ഇമോഷണലി വീക്കായ സ്ത്രീയായി ചിത്രീകരിച്ച് എന്നെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് മൈനര്‍ സര്‍ജറികള്‍ വേണ്ടി വന്നതിനാലും ഞാനെടുത്ത അവധികള്‍ നിയമാനുസൃതമായിട്ടു കൂടി എനിക്കെതിരെ ആയുധമായി. ഇതൊക്കെ മാനേജ്‌മെന്റിനു ബോധ്യപ്പെട്ടതുമാണ്.

അയാളുടെ സ്വഭാവത്തക്കുറിച്ചും ടോക്‌സിക് രീതികളെക്കുറിച്ചും വ്യക്തമായി അറിയാമെന്നും കൂടെയുണ്ടെന്നും ഉറപ്പ് നല്കിയ മാനേജ്‌മെന്റ് ഗ്രൂപ്പ് മീറ്റിംഗില്‍ കടകവിരുദ്ധമായി നിലപാടെടുത്തതിനും ഞാന്‍ സാക്ഷിയായി. തുടര്‍ന്ന് മാനസികാരോഗ്യം മോശമായതോടെ ചാനലിലെ തലപ്പത്തുള്ള എല്ലാവരോടും ഇക്കാര്യങ്ങള്‍ ഞാന്‍ നേരിട്ട് പറഞ്ഞു. POSH Act ന്റെ പരിധിയില്‍ വരുന്നതിന് തെളിവായി പക്കലുള്ള വോയിസ് മെസേജുകള്‍ അടക്കം എച്ച് ആറിനെ കേള്‍പ്പിച്ചിട്ടുള്ളതുമാണ്. എന്നാല്‍, സാരമില്ലെന്നും ഒക്കെ ശരിയാവും മാനസികാരോഗ്യം ശ്രദ്ധിക്കൂ എന്നുമുള്ള സമാശ്വസിപ്പിക്കലാണ് ഉണ്ടായത്. എന്നെ രക്ഷിക്കുകയാണ് എന്ന് തോന്നിപ്പിച്ച് ചാനല്‍ ഡെസ്‌കിലേക്ക് മാറ്റം നല്കുകയായിരുന്നു അടുത്ത പടി. കോപ്പി ഡെസ്‌കില്‍ ജോലി തുടങ്ങി ഒരാഴ്ച്ചയ്ക്കു ശേഷം എന്നോട് ഷെഫീഖ് പറഞ്ഞത് വീണ പ്രശ്‌നക്കാരിയായതുകൊണ്ട് ചാനലിലേക്ക് മാറ്റാന്‍ അയാള്‍ മുന്‍കയ്യെടുത്തു എന്നാണ്. എന്റെ അഭിപ്രായങ്ങളും നിലപാടുകളും അയാള്‍ക്ക് ബുദ്ധിമുട്ടാണെന്നും സ്വകാര്യ ജീവിതത്തിലെ ട്രാജഡി മൂലം ഞാന്‍ തൊഴിലിടത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും എന്നോടയാള്‍ പറഞ്ഞു. കുറഞ്ഞ കാലം കൊണ്ട് അനുഭവിച്ച ഇമോഷണല്‍ ഹരാസ്‌മെന്റും ഗ്യാസ് ലൈറ്റിംഗും അപ്പോഴേക്കും എന്നെ തളര്‍ത്തിയിരുന്നു. ജോലിയെടുക്കാനുള്ള അവകാശവും അവസരവും പരിമിതപ്പെട്ടത് എന്റെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചു. നീതി നിഷേധം നടന്നു എന്ന് സമ്മതിക്കുമ്പോഴും തലപ്പത്തുള്ളവരാരും അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. പകരം, എന്നെ തൊഴിലിടത്തില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. പിന്നാലെ സ്ഥാപനം വിടാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. അത്രയധികം ടോക്‌സിക്കായ അനുഭവം ഇയാളില്‍ നിന്ന് നേരിടേണ്ടി വന്ന പലരും അതിനു പിന്നാലെ എന്നോട് സംസാരിച്ചിട്ടുണ്ട്. നല്ല സുഹൃത്ത് എന്ന് കരുതിയ വ്യക്തി സ്വന്തം നേട്ടത്തിനായി ഏതറ്റം വരെയും മാനിപുലേഷന്‍ നടത്തുമെന്ന തിരിച്ചറിവ് എനിക്ക് ഷോക്കായിരുന്നു. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ പേര് പരാമര്‍ശിക്കാതെ കാര്യങ്ങള്‍ പറഞ്ഞത് പലരെക്കുറിച്ചും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതും ഈ കുറിപ്പെഴുതാന്‍ കാരണമായി.


Full View

അഞ്ജന അനില്‍ കുമാറിന്റെ പോസ്റ്റ്


Full View

Tags:    

Similar News