'നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്'; പുതിയ സംഘടനയില്‍ ചേരും; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍

പുതിയ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിനയന്‍

Update: 2024-09-17 08:20 GMT

തിരുവനന്തപുരം: സംവിധായന്‍ ആഷിഖ് അബു ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന സിനിമ മേഖലയിലെ പുതിയ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സില്‍ ചേരുമെന്ന് വിനയന്‍ പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയന്‍ പറഞ്ഞു.

ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗമാണ്. സംവിധാകനെന്ന നിലയില്‍ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലുള്ള സംഘടനയില്‍ സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരാണുള്ളത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയില്‍ നിന്ന് രാജി വച്ച ആഷിഖ് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴി വിവരങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രംഗത്തെത്തി. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത്. റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങള്‍ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തക്കെതിരെയാണ് ഡബ്ല്യൂസിസിയുടെ കടുത്ത പ്രതിഷേധം.

മൊഴി നല്‍കിയവരെ തിരിച്ചറിയുന്ന രീതിയില്‍ സൂചനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള വാര്‍ത്ത, സ്വകാര്യത ലംഘിക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലുള്ളത്. കോടതി ഉത്തരവ് പോലും ലംഘിച്ച് നിരുത്തരവാദപരമായ മാധ്യമവിചാരണയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നത്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രതീതി ജനിപ്പിച്ച് അതിജീവിതരെ കടുതത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ടിങ്. ഇതില്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.

കോടതി നിര്‍ദ്ദേശാനുസരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയതിന് കഴിഞ്ഞ ദിവസമാണ്. സ്വകാര്യമായി സൂക്ഷിക്കേണ്ട മൊഴിവിവരങ്ങള്‍ അതിന് ശേഷം പുറത്തുവരുന്നത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈവശമുളളവരുടെ നീക്കങ്ങളെ സംശയിത്തിലാഴ്ത്തുന്നുവെന്നാണ് ആക്ഷേപം.

Tags:    

Similar News