നേതൃത്വത്തോട് പിണക്കം മാറാതെ ഇ പി ജയരാജന്‍; കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തില്‍ പങ്കെടുത്തില്ല; ആയുര്‍വേദ ചികിത്സ നടക്കുന്നതായി വിശദീകരണം

പിണക്കം മാറാതെ ഇ പി ജയരാജന്‍

Update: 2024-09-09 07:07 GMT

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സിപിഎം നേതൃത്വത്തോട് നിസഹകരണം തുടരുന്ന് ഇ പി ജയരാജന്‍. കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പങ്കെടുത്തില്ല. പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നു. കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇ പി തയ്യാറായിട്ടില്ല.

എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ പിയുടെ വിശദീകരണം. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് പരിപാടി നടന്നത്. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ഇ പി, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയിക്കാമെന്നും പറഞ്ഞിരുന്നു.

പ്രകാശ് ജാവഡേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇ.പി സ്ഥിരീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി.

ഇ പി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം പാര്‍ട്ടി നേതൃത്വത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്നായിരുന്നു ഇ പി ഇതിനോട് പ്രതികരിച്ചത്. ഇ പിയെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി.

ഇതിനിടെ രാജീവിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റിന്റെ ജീവനക്കാരും ഇ പിയുടെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നു. ഇതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. ഇതിനിടയിലായിരുന്നു ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത വന്നത്. ഇ പി ഇത് സമ്മതിക്കുക കൂടി ചെയ്തതോടെ പാര്‍ട്ടി കടുത്ത നടപടിയിലേക്ക് എത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഇ പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല.

Tags:    

Similar News