മതം വിട്ടാല്‍ വധശിക്ഷയോ? യൂട്യൂബര്‍ സലീം വസ്തിക്കിന്റെ കഴുത്തറുക്കാന്‍ ശ്രമം; ഡല്‍ഹിയില്‍ മരണത്തോട് മല്ലിട്ട് എക്‌സ്-മുസ്ലീം ആക്ടിവിസ്റ്റ്; ആക്രമണത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയുമായി അക്രമി സംഘം; ഇസ്ലാമിലെ തീവ്രതയ്‌ക്കെതിരെ സംസാരിച്ചവര്‍ക്ക് നേരെ പടയൊരുക്കം; പശ്ചിമ ഉത്തര്‍പ്രദേശില്‍ ഭീതി

യൂട്യൂബര്‍ സലീം വസ്തിക്കിന്റെ കഴുത്തറുക്കാന്‍ ശ്രമം;

Update: 2026-02-27 17:40 GMT

ഗാസിയാബാദ്: പ്രശസ്ത എക്‌സ് മുസ്ലീം യൂട്യൂബര്‍ സലീം വസ്തിക്കിന് നേരെ ക്രൂരമായ വധശ്രമം. ഗാസിയാബാദിലെ ലോണിയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം വസ്തിക്കിന്റെ കഴുത്തിലും വയറിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവില്‍ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇസ്ലാമിക പാരമ്പര്യങ്ങളിലെയും ആചാരങ്ങളിലെയും തീവ്രനിലപാടുകളെ പരസ്യമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് സലീം വസ്തിക്ക്. ഭൂരിഭാഗം മുന്‍ മുസ്ലീങ്ങളും തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുമ്പോള്‍, രണ്ട് യൂട്യൂബ് ചാനലുകളിലൂടെയും ടെലിവിഷന്‍ ചര്‍ച്ചകളിലൂടെയും തന്റെ നിലപാടുകള്‍ സധൈര്യം വിളിച്ചുപറഞ്ഞിരുന്ന വസ്തിക്കിന് നേരെ കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാവിലെ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ വീട്ടില്‍ കയറി ആക്രമണം നടത്തുകയും ഉടന്‍ തന്നെ ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.

ആക്രമണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ചില സ്‌ക്രീന്‍ഷോട്ടുകള്‍ സംഭവത്തിന് പിന്നിലെ വര്‍ഗീയ വിദ്വേഷത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. 'മുസ്ലീം ആര്‍മി' എന്ന പേരിലുള്ള ഒരു എക്‌സ്‌ക്ലൂസീവ് ഗ്രൂപ്പില്‍, സലീം വസ്തിക്കിനെ ആക്രമിച്ചതായും അതിന്റെ വീഡിയോ വേണോ എന്നും ചോദിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. 'official_m3hdi_' എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴിയാണ് ഈ സന്ദേശം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ഈ ഗ്രൂപ്പിനെക്കുറിച്ചും അക്രമികളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയെപ്പോലെ വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ മതം ഉപേക്ഷിക്കുന്നത് (Apostasy) വലിയ സുരക്ഷാ ഭീഷണിയാണെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാം മതം ഉപേക്ഷിക്കുന്നത് ചില തീവ്രവാദ ഗ്രൂപ്പുകള്‍ മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമായാണ് കാണുന്നത്. പ്രമുഖ മുന്‍ മുസ്ലീം ആക്ടിവിസ്റ്റുകളായ സാഹില്‍, പുനീത് സാഹ്നി തുടങ്ങിയവര്‍ സലീമിന് നേരെയുള്ള ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Tags:    

Similar News