'എപ്പോഴും കൂടെ നില്‍ക്കാന്‍ താന്‍ ഒരുക്കമാണ്; ഞാന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ല'; കേരള ഹോക്കി അസോസിയേഷനെ വിമര്‍ശിച്ച് പി ആര്‍ ശ്രീജേഷ്

കേരള ഹോക്കി അസോസിയേഷനെ വിമര്‍ശിച്ച് പി ആര്‍ ശ്രീജേഷ്

Update: 2024-09-08 09:54 GMT

കൊച്ചി: കേരള ഹോക്കി അസോസിയേഷനെ വിമര്‍ശിച്ച് ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷ്. തന്റെ പേരിലുള്ള സ്റ്റേഡിയം വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണെന്ന് ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ വാക്കുകള്‍... ''കേരളത്തില്‍ അസ്ട്രോ ടര്‍ഫ് തുടങ്ങുന്നത് അസാധ്യമായ കാര്യമാണ്. അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണം. താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ല. ശ്രീജേഷ് വരാത്തതുകൊണ്ടല്ല ഇത്രയും നാളും ഒരു അസ്ട്രോ ടര്‍ഫ് വരാത്തത്. അതിനുവേണ്ടി ആരും പരിശ്രമിച്ചില്ല. എപ്പോഴും കൂടെ നില്‍ക്കാന്‍ താന്‍ ഒരുക്കമാണ്. പക്ഷെ അത് ശ്രീജേഷിന്റെ മാത്രം ചുമതല ആണെന് പറയരുത്.'' ശ്രീജേഷ് പറഞ്ഞു.

പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഒളിംപിക്സോടെ താരം വിരമിക്കുകയും ചെയ്തു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.

നാട്ടില്‍ തിരിച്ചെത്തിയ ശ്രീജേഷിന് സ്വീകരണം നല്‍കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു. പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇതിനിടെയാണ് ഹോക്കി അസോസിയേഷനെ വിമര്‍ശിച്ച് ശ്രീജേഷ് രംഗത്തെത്തിയത്.

സര്‍ക്കാര്‍ സ്വീകരണം മുടങ്ങിയത് വിവാദമാക്കേണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഉടന്‍ ചടങ്ങ് നടത്തുമെന്ന് മന്ത്രി നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി.ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുന്നത്. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ശ്രീജേഷിനെ ആദരിക്കുന്ന ചടങ്ങ് വലിയ രീതിയില്‍ നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവിയാണ്.

Tags:    

Similar News