സൗദിയില്‍ മിസൈല്‍ ആക്രമണം; ലേബര്‍ ക്യാമ്പ് തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് മരണം; 12 പേര്‍ക്ക് പരിക്കേറ്റു; പ്രവാസികള്‍ കരുതിയിരിക്കുക; പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

സൗദിയില്‍ മിസൈല്‍ ആക്രമണം

Update: 2026-03-08 17:41 GMT

റിയാദ്: സൗദി അറേബ്യയിലെ അല്‍-ഖര്‍ജില്‍ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അല്‍-ഖര്‍ജ് നഗരത്തിലെ ഒരു മെയിന്റനന്‍സ് ആന്‍ഡ് ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്താണ് മിസൈല്‍ പതിച്ചതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ബംഗ്ലാദേശ് പൗരനുമാണ്. പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നും അധികൃതര്‍ വ്യക്തമാക്കി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആക്രമണത്തില്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍, സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. പ്രാദേശിക അധികൃതരും എംബസിയും നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എംബസി അറിയിപ്പിലെ പ്രധാന കാര്യങ്ങള്‍:

ജാഗ്രത തുടരുക: സൗദിയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വി.എഫ്.എസ് (VFS) മുഖേനയുള്ള സേവനങ്ങളും ലഭ്യമാണ്.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നിലവില്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സീറ്റുകളുടെ ലഭ്യത പരിശോധിച്ച് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

Tags:    

Similar News